ADVERTISEMENT

സൂപ്പർഹിറ്റ് ഗാനം ‘ഓ സജ്ന’പുനസൃഷ്ടിച്ചതിന്റെ പേരിൽ വിമർശനം നേരിട്ട് ഗായിക നേഹ കക്കർ. ഫൽഗുനി പഥക് പാടിയ ഈ ഗാനം നേഹ റീമേക്ക് ചെയ്ത് നശിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ പ്രതികരണവുമായി ഫൽഗുനിയും രംഗത്തെത്തി. പാട്ടിന്റെ പൂർണമായ അവകാശം തനിക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പാട്ട് പുനസൃഷ്ടിച്ചതിന്റെ പേരിൽ നേഹയ്ക്കെതിരെ നിയമപരമായി നീങ്ങുമായിരുന്നുവെന്ന് ഫൽഗുനി പഥക് പറഞ്ഞു. പിന്നാലെ പ്രതികരണമറിയിച്ച് സമൂഹമാധ്യമ കുറിപ്പുമായി നേഹ എത്തിയിരിക്കുകയാണ്. 

 

‘ഞാൻ സന്തോഷിക്കുന്നതും വിജയിക്കുന്നതും കണ്ട് അസന്തുഷ്ടരാവരോട് എനിക്ക് സഹതാപം തോന്നുന്നു. നിങ്ങൾ ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തണം. പക്ഷേ എന്റെ പോസ്റ്റുകൾ ഞാൻ നീക്കം ചെയ്യുമെന്നു വിചാരിക്കേണ്ട. കാരണം ഞാൻ ആരാണെന്നും എന്താണെന്നും എനിക്കും മറ്റെല്ലാവർക്കും അറിയാം. ലോകത്തിൽ ചിലർക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ് എനിക്ക് ജീവിതത്തിൽ കിട്ടിയത്. അതും ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ.

 

പേരും പ്രശസ്തിയും സ്നേഹവും എണ്ണമറ്റ വിധം സൂപ്പർഹിറ്റ് പാട്ടുകളും ടെലിവിഷൻ പരിപാടികളും വിദേശ യാത്രകളും ആരാധകവ‍ൃന്ദവുമെല്ലാം എനിക്കു സ്വന്തമായുണ്ട്. എന്റെ കഴിവും കഠിനാധ്വാനവും കലയോടുള്ള അഭിരുചിയും കൊണ്ടാണ് ഇതെല്ലാം നേടാനായത്. അത് നിങ്ങൾക്കും അറിയാമല്ലോ? ഇപ്പോൾ ഞാൻ ദൈവത്തോടു നന്ദി പറയുകയാണ്. നിങ്ങളുടെ പിന്തുണയ്ക്കും നന്ദി. ഞാൻ ദൈവത്താൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കുട്ടിയാണ്. എല്ലാത്തിനും എല്ലാവരോടും ഒരിക്കൽക്കൂടി നന്ദി. എല്ലാവർക്കും ജീവിതകാലമത്രയും സന്തോഷം മാത്രമുണ്ടാകട്ടെ’, നേഹ കക്കർ കുറിച്ചു. 

 

തൊണ്ണൂറുകളിൽ റിലീസ് ചെയ്ത് തലമുറകളുടെ വികാരമായി മാറിയ ഗാനമാണ് ഫൽഗുനി പഥക് ആലപിച്ച ‘ഓ സജ്ന’. പാട്ടിന് ഇപ്പോഴും കോടിക്കണക്കിന് ആരാധകരാണുള്ളത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് നേഹ കക്കർ പാട്ടിന്റെ റീമേക്ക് പതിപ്പ് പുറത്തിറക്കിയത്. പാട്ട് കേട്ട് അസംതൃപ്തരായ പ്രേക്ഷകർ നേഹയെ നിശിതമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. പാട്ടിനെ ഇങ്ങനെ പാടി കൊല്ലേണ്ടിയിരുന്നില്ലെന്നാണ് പ്രേക്ഷകർ കുറിച്ചത്. പിന്നാലെ അസംതൃപ്തി അറിയിച്ച് ഫൽഗുനി പഥകും രംഗത്തെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com