മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: സംഗീതസാന്ദ്രമായി രണ്ടാം ദിനവും
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രണ്ട് കച്ചേരകളാണ് ഉണ്ടായിരുന്നത്. താമരക്കാട് ടി.എൻ.ഗോവിന്ദൻ നമ്പൂതിരിയാണ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. വയലിൻ: സുനിത ഹരിശങ്കർ, മൃദംഗം: പ്രഫ.പാറശാല രവി, അരുൺ ചന്ദ്രഹാസൻ. ഹരികേശ നല്ലൂർ മുത്തയ ഭാഗവതരുടെ ശുദ്ധസന്യാസി രാഗത്തിലുള്ള ശ്രീ രാജമാതംഗി എന്നാരംഭിക്കുന്ന ആദിതാളവർണത്തോടെ കച്ചേരി ആരംഭിച്ചു.
തുടർന്ന് പട്ടനം സുബ്രഹ്മണ്യരുടെ ഹംസധ്വനി രാഗത്തിലുള്ള മനസുകരുക എന്ന കൃതിയും ആദിപരാശക്തി എന്ന വയലാർ രാമവർമയുടെ കൃതിയും ആലപിച്ചു. തുടർന്ന് പ്രധാന കൃതിയായ ദേവീ ജഗത് ജനനി എന്ന സ്വാതി തിരുനാളിന്റെ ശങ്കരാഭരണ കൃതി ആലപിച്ചു. തുടർന്ന് തനിയാവർത്തനം നടത്തി. ശേഷം വിശ്വേശ്വര നാമശ്രമവണ സുഖം തുടങ്ങിയ ഭജൻസുകളോടെ കച്ചേരി സമാപിച്ചു.
ജെയ്സൺ ജെ.നായർ ആണ് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത്. വയലിൻ: തൃക്കൊടിത്താനം ശ്രീരാജ്, മൃദംഗം: ശ്രീകാന്ത് പുളിക്കൻ, ഘടം: കോട്ടയം ശരത്. വനജാക്ഷ എന്ന ടി.ആർ.സുബ്രഹ്മണ്യത്തിന്റെ ബിഹാഗ് രാഗത്തിലുള്ള ആദിതാളവർണത്തോടെ കച്ചേരി ആരംഭിച്ചു. തുടർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ ഗണപതി സ്തുതിയായ ഗൗളരാഗത്തിലുള്ള ശ്രീമഹാഗണപതി എന്ന കീർത്തനം ആലപിച്ചു. ശോഭിലു സപ്തസ്വര എന്ന ത്യാഗരാജ കൃതിയാണ് പിന്നീട് ആലപിച്ചത്. തുടർന്ന് പ്രധാന കൃതിയായി സ്മരസദാമാനസ. തനിയാവർത്തനത്തിനു ശേഷം മായാഗോപബാല, തില്ലാന. ഇതോടെ കച്ചേരി സമാപിച്ചു.