ADVERTISEMENT

ജയകൃഷ്ണൻ ഉണ്ണിയുടെയും അനൂപ് പൂക്കോട്ടിന്റെയും വായ്പാട്ട് സംഗീതവിരുന്നാണു മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ അഞ്ചാം ദിനം ആസ്വാദനരസമൊരുക്കിയത്.

 

ഹരികേശ നല്ലൂർ മുത്തയ്യ ഭാഗവതരുടെ ‘മാതേ മലയധ്വജ...’ എന്ന ഖമാസ് രാഗത്തിലെ കൃതിയിലാണു ജയകൃഷ്ണൻ ഉണ്ണിയുടെ കച്ചേരി ആരംഭിച്ചത്. നാട്ട രാഗത്തിൽ പുലിയൂർ ദൊരൈസ്വാമി അയ്യർ ചിട്ടപ്പെടുത്തിയ ‘സഹസീരുഹാസന പ്രിയേ...’ അടുത്തതായി ആലപിച്ചു. പൊന്നയ്യ പിള്ളയുടെ ‘അംബ യേനിനേ മൊരളിഡാ...’ (രാഗം: അഠാണ), പുതുക്കോട് കൃഷ്ണമൂർത്തിയുടെ ‘താമസം തെല്ലുമിനി...’ (വരാളി) എന്നിവയ്ക്കുശേഷം മുത്തുസ്വാമി ദീക്ഷിതരുടെ ‘മരതകവല്ലീം...’ (കാംബോജി), ‘അഖിലാണ്ഡേശ്വരി...’ (ദ്വിജാവന്ദി) എന്നീ കൃതികൾ അവതരിപ്പിച്ചു. ‘മരതകവല്ലീം...’ ആയിരുന്നു രാഗവിസ്താരത്തോടെ അവതരിപ്പിച്ച കീർത്തനം.

തുടർന്നു രണ്ടു രാഗമാലികകളായിരുന്നു–നെയ്‌വേലി സന്താനഗോപാലന്റെ ‘ചന്ദിരൻ ഒളിയിൽ...’, ജയകൃഷ്ണൻ ഉണ്ണിയുടെതന്നെ ‘ധരണിയിൽ...’ എന്നിവ. തുടർന്ന് ഹാമിർ കല്യാണി രാഗത്തിൽ ചന്ദ്രശേഖര ഭാരതി ചിട്ടപ്പെടുത്തിയ ‘ശാരദേ കരുണാനിധേ...’. പൂർവി രാഗത്തിൽ ടി.വൈദ്യനാഥ ഭാഗവതർ ഒരുക്കിയ തില്ലാനയോടെ കച്ചേരി സമാപിച്ചു.

തിരുനല്ലൂർ അജിത് കുമാർ (വയലിൻ), ഡോ. പാലക്കാട് കെ.ജയകൃഷ്ണൻ (മൃദംഗം), ബെലിക്കോത്ത് പി.രാജീവ് ഗോപാൽ (മുഖർശംഖ്) എന്നിവരായിരുന്നു പിന്നണിയിൽ.

 

പൂർണമായും സ്വാതിതിരുനാൾ കൃതികളാണ് അനൂപ് പൂക്കോട്ട് ആലപിച്ചത്. കാനഡ രാഗത്തിലെ ‘മാമവസദാ വരദേ...’ ആയിരുന്നു ആദ്യം. ‘സ്മരസദാ മാനസ...’ (രാഗം: ബിലഹരി), ‘പത്മനാഭ പാഹി...’ (ഹിന്ദോളം), ‘സാരസാക്ഷ പരിപാലയ...’ (പന്തുവരാളി), ‘കൃപയാ പാലയാ ശൗരേ...’ (ചാരുകേശി), ‘സാരമൈന...’ (ബിഹാഗ്) എന്നീ ജനപ്രിയ സ്വാതി കൃതികളിലൂടെ അനൂപിന്റെ കച്ചേരി സുഖാനുഭവമായി. ‘കൃപയാ പാലയാ...’ ആണു രാഗവിസ്താരത്തോടെ ആലപിച്ചത്.

സുരേഷ് നമ്പൂതിരി വയലിനിലും നാട്ടകം കേരളവർമ മൃദംഗത്തിലും ഷിനു ഗോപിനാഥ് കോട്ടയം ഘടത്തിലും അകമ്പടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com