ADVERTISEMENT

ഭാര്യ ഹെയ്‌ലി ബാൽഡ്‌വിനെ ആക്ഷേപിച്ച് കമന്റിട്ടതിനു പിന്നാലെ റാപ്പർ കന്യേ വെസ്റ്റുമായി വഴക്കിട്ട് പിരിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബർ. ഇരുവരുടെയും വർഷങ്ങൾ നീണ്ട സൗഹൃദമാണ് പാതിവഴിയിൽ അവസാനിക്കുന്നത്. കന്യേ വെസ്റ്റ് പരിധി കടന്നെന്നും ഭാര്യയെക്കുറിച്ചു പറഞ്ഞ വാക്കുകൾ തന്നെ അസ്വസ്തനാക്കുന്നുവെന്നും ജസ്റ്റിൻ ബീബർ തുറന്നടിച്ചു. 

 

തനിക്ക് കന്യേ വെസ്റ്റിനോടും കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജോലിയോടും ബഹുമാനമുണ്ടെന്നു പറഞ്ഞ ബീബർ, ഹെയ്‌ലിയെക്കുറിച്ചുള്ള പരാമർശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നു കൂട്ടിച്ചേർത്തു. ഹെയ്‌ലിയെക്കുറിച്ച് വെസ്റ്റ് പറഞ്ഞ ‌കാര്യം ഗായകൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താൻ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കന്യേ വെസ്റ്റിൽ നിന്നും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചില്ലെന്നും ജസ്റ്റിൻ ബീബർ കൂട്ടിച്ചേർത്തു. 

 

ഹെയ്‌ലി ബാൾഡ്‌വിന്റെ വസ്ത്രധാരണത്തെയും സ്റ്റൈലിനെയും മോശമായി ചിത്രീകരിച്ചാണ് കന്യേ വെസ്റ്റ് വിവാദത്തിലായത്. ഹെയ്‌ലിയെ നിഷ്കരുണം വിമർശിക്കുകയും ശാരീരിക അവസ്ഥയെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. വെസ്റ്റിന്റെ ആക്ഷേപ കമന്റിനു പിന്നാലെയാണ് പ്രതികരണവുമായി ജസ്റ്റിൻ ബീബർ രംഗത്തെത്തിയത്. ഇരുവരും തമ്മിൽ ദീർഘ നാളത്തെ സൗഹൃദം ഉണ്ടായിരുന്നു. 

 

അമേരിക്കൻ‍ മോഡൽ ഹെയ്‌ലി ബാൾഡ്‌വിനുമായി 2018ൽ ആയിരുന്നു ജസ്റ്റിൻ ബീബറിന്റെ വിവാഹം. ജീവിതത്തിലെ പ്രധാന വിശേഷങ്ങളെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റാംസേ ഹണ്ട് സിന്‍ഡ്രോം ബാധിച്ച് ജസ്റ്റിൻ ഇപ്പോള്‍ ചികിത്സയിലാണ്. ഗായകന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടായി. മുഖത്തെ പ്രശ്‌നങ്ങള്‍ക്കു പുറമേ കേള്‍വിയെയും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. തുടർന്ന് ജസ്റ്റിന്‍ തന്റെ ലോകപര്യടനം റദ്ദ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com