ADVERTISEMENT

‘കേര നിരകളാടും ഒരു ഹരിത ചാരു തീരം....’ മലയാളത്തനിമയുള്ള, മണ്ണിന്റെ ഗന്ധമുള്ള ഗാനങ്ങള്‍ രചിച്ച ബീയാർ പ്രസാദ് ചികിത്സാസഹായം തേടുന്നു. സംവിധായകൻ ടി.കെ രാജീവ് കുമാർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയയിലായ ബീയാർ പ്രസാദ്, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഒരു ദിവസത്തെ ആശുപത്രി ചെലവ് ഏകദേശം ഒന്നരലക്ഷത്തോളമാണ്. ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കണമെന്ന് രാജീവ് കുമാർ അഭ്യർഥിച്ചു. 

 

beeyar-prasad-rajeev-kumar
ബീയാർ പ്രസാദ്, ടി.കെ.രാജീവ് കുമാർ

‘ബീയാർ പ്രസാദ് എന്റെ അടുത്ത സുഹൃത്തും ഏവർക്കും പ്രിയപ്പെട്ട ഗാനരചയിതാവുമാണ്. രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇതിനിടെ അദ്ദേഹം ഒരു നോവൽ എഴുതി. മറ്റൊരു നോവലിന്റെ പണിപ്പുരയിലുമായിരുന്നു. എല്ലാ ദിവസങ്ങളിലും ഞങ്ങൾ ഫോണിൽ ബന്ധപ്പെടുമായിരുന്നു. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിൽ മസ്തിഷ്കാഘാതം ആണെന്നു കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാർ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നൽകണമെന്ന് അഭ്യർഥിക്കുകയാണ്’, ടി.കെ രാജീവ് കുമാർ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.

 

കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്.  2003ൽ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ ഗാനരചനയിലും കയ്യൊപ്പ് ചാർത്തി. മണ്ണിന്റെ മണമുള്ള നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു പിറവിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com