ADVERTISEMENT

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിൽ ആവേശത്തിന്റെ അലകടൽ തീർത്ത് പാട്ടുമായി ബിടിഎസിന്റെ ജംഗൂക്. ഇന്നലെ രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലോകകപ്പ് മത്സരത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പതിനായിരങ്ങളിലേക്ക് സംഗീതനിശ പകർന്ന ആവേശം ചെറുതായിരുന്നില്ല. പാട്ടുമായി ഒഴുകിയെത്തിയ ജംഗൂക്കിനെ ആരാധകർ കേട്ടത് ഹൃദയം കൊണ്ട്. ഖത്തറി പാട്ടുകാരന്‍ ഫഹദ് അൽ ഖുബൈസിക്കൊപ്പമാണ് ജംഗൂക് വേദിയിലെത്തിയത്. ആ പാട്ടോളങ്ങളിൽ മുങ്ങി നിവർന്ന് ലോകകപ്പിന്റെ ഉദ്ഘാടനവേദി ആവേശക്കടലായി മാറി. 

 

വേർപിരിഞ്ഞെങ്കിലും പാട്ടുമായി ലോകകപ്പ് മത്സരവേദിയിൽ ബിടിഎസ് എത്തുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഏഴംഗസംഘത്തിൽ നിന്ന് വേദി ഒരാള്‍ സാന്നിധ്യത്തിലേക്കു ചുരുങ്ങിയതിൽ ബിടിഎസ് ആർമി അതൃപ്തരാണ്. ലോകകപ്പ് ഫുട്ബോളിന്റെ തീം സോങ്ങിനും മറ്റു ചില വലിയ പ്രോജക്ടുകൾക്കുമായി ബിടിഎസ് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതുമുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ജംഗൂക് കഴിഞ്ഞ മാസം ഖത്തർ സന്ദർശനത്തിനെത്തിയത് വലിയ വാർത്തയായിരുന്നു. ലോകകപ്പ് ഉദ്ഘാടന വേദിയിലെ ജംഗൂക്കിന്റെ പ്രകടനമാണ് ഇപ്പോൾ ആർമിക്കിടയിലെ ചർച്ച. ലോകകപ്പ് ചരിത്രത്തിൽ‌ ബിടിഎസിന്റെ പേര് എഴുതിച്ചേർത്താണ് ജംഗൂക് മടങ്ങിയത്. 

 

ബാൻഡിന്റെ വേർപിരിയലിനു ശേഷവും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി സജീവമായിത്തന്നെ തുടരുകയാണ് ബിടിഎസ് അംഗങ്ങൾ. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇവർ വേര്‍പിരിയൽ പ്രഖ്യാപനം നടത്തിയത്. ആർഎം, വി, ജെഹോപ്‌, ജിമിൻ, ജിൻ, സുഗ, എന്നിവരാണ് കൊറിയന്‍ ബാൻഡ് ആയ ബിടിഎസിലെ മറ്റ് അംഗങ്ങൾ. സ്വതന്ത്ര സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു ബാൻഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിൽ ചേരാനാണു സംഘം വേർപിരിഞ്ഞതെന്ന അനൗദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തു വന്നിരുന്നു. ബിടിഎസ് താരങ്ങളെല്ലാം ഉടൻ തന്നെ സൈനികസേവനത്തിനിറങ്ങുമെന്ന് കൊറിയയിലെ മേലധികാരികളും അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com