കവലയിൽ പോസ്റ്ററൊട്ടിച്ച് അസഭ്യം പറയുന്നതാണോ സംസ്കാരം?: ഗോപി സുന്ദർ
Mail This Article
മലയാളത്തിലും തമിഴിലും തെലുങ്കിലും കൂടാതെ ഇപ്പോൾ കന്നടയിലും പാട്ടുകളൊരുക്കിയിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ‘വിജയാനന്ദ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദർ കന്നടയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കന്നടയിലെ ആദ്യ ബയോപിക് എന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ പുത്തൻ പാട്ടു വിശേഷങ്ങൾ ഗോപി സുന്ദർ പങ്കുവച്ചു. ഒപ്പം തന്റെ സംഗീതത്തേക്കാളുപരിയായി സ്വകാര്യ ജീവിതം ചർച്ച ചെയ്യപ്പെടുന്നതിനോടുള്ള പ്രതികരണങ്ങളും അദ്ദേഹം അറിയിച്ചു.
‘എല്ലാ പ്രശ്നങ്ങളോടും പ്രതികരിക്കാൻ നിന്നുകഴിഞ്ഞാൽ അതിനു മാത്രമേ സമയമുണ്ടാകൂ. പാട്ട് ചെയ്യുക, മുന്നോട്ടു പോവുക. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ആർക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കുടുംബമായി വീട്ടിൽവന്ന് സംസാരിക്കാം. ഒരുമിച്ചിരുന്ന് സംസാരിക്കുകയും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൊടുക്കുകയും ചെയ്യാം. അല്ലാതെ പൊതു ഇടങ്ങളിലേക്ക് എന്റെ സ്വകാര്യജീവിതം ചർച്ചയാക്കേണ്ടതില്ല. ഇതൊക്കെ ചെയ്യുന്നതു സ്നേഹം കൊണ്ടാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു നേരിൽ വന്നു ചോദിച്ചോട്ടെ. നിങ്ങൾക്ക് എന്റെ വീട്ടിലേക്കു സ്വാഗതം.
കവലയില്‍ പോസ്റ്ററൊട്ടിച്ച് അസഭ്യം പറയുന്നതു സംസ്കാരമില്ലായ്മയാണ്. ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അവർ ചെയ്യുന്നതെല്ലാം അവരുടെ അവകാശവും സ്വാതന്ത്രവുമായിരിക്കാം. അവരുടെ സംസ്കാരമനുസരിച്ച് അവർക്കതു ചെയ്യാം. എന്റെ അന്നം മുട്ടിക്കരുത്. ഞാൻ എന്റെ വഴിയിലൂടെ പൊയ്ക്കോളാം’, ഗോപി സുന്ദർ പറഞ്ഞു.