ഏതോ ജന്മകൽപനയിൽ...
Mail This Article
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ഒരിക്കൽ വാണി ജയറാമിനെ രാഷ്ട്രപതിഭവനിലേക്കു വിളിപ്പിച്ചു. കുശലപ്രശ്നം കഴിഞ്ഞ് അദ്ദേഹം എഴുതിയ ഒരു കവിത കയ്യിൽ കൊടുത്തിട്ടു പറഞ്ഞു: ‘ഇതു വാണിയമ്മ കംപോസ് ചെയ്ത് പാടിക്കേൾക്കണമെന്നാണ് എന്റെ ആഗ്രഹം.’
വാണി ജയറാം അതു ചിട്ടപ്പെടുത്തി പാടി കസെറ്റിൽ റിക്കോർഡ് ചെയ്ത് അദ്ദേഹത്തിനയച്ചു കൊടുത്തു. അദ്ദേഹം വിശദമായൊരു മറുപടിയും എഴുതി. തമിഴിലെ സൂപ്പർ സ്റ്റാറായിരുന്ന എംജിആറും ഭജൻ പാടിക്കേൾക്കാൻ വാണി ജയറാമിനെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
കുറെക്കാലം മീരഭജനുകളിലാണു വാണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1987ൽ ബദരീനാഥിൽ സംഗീതനൃത്തോത്സവം നടത്താൻ തീരുമാനിച്ചപ്പോൾ വാണിയെയാണു ക്ഷണിച്ചത്.
കർണാടക സംഗീതരംഗത്തെ ത്രിമൂർത്തികളെപ്പോലെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് പി. സുശീലയും എസ്. ജാനകിയും വാണി ജയറാമും എന്നു സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ ഒരിക്കൽ പറഞ്ഞതും അതുകൊണ്ടാണ്. കുറെ വർഷങ്ങൾ മുൻപ് ഹൈദരാബാദിൽ പി. സുശീല ട്രസ്റ്റിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡും വാണിക്കാണു കിട്ടിയത്.