ADVERTISEMENT

‘കച്ചാ ബദം’ പാടി വൈറലായ ഗായകൻ ഭൂപൻ ഭട്യാകർ വീണ്ടും വാർത്തകളിൽ‌ നിറയുന്നു. തന്റെ സ്വന്തം ഗാനമായ കച്ചാ ബദാമിന്റെ ക്രെഡിറ്റ് ആരോ തട്ടിയെടുത്തുവെന്നും പകർപ്പവകാശ പ്രശ്നം ഉള്ളതിനാൽ തനിക്കു സ്വന്തമായി പാട്ടുകൾ പാടാനോ അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ കഴിയുന്നില്ലെന്നും ഭൂപൻ പറയുന്നു. 

 

അടുത്തിടെ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ദുരവസ്ഥയെക്കുറിച്ചു ഭൂപൻ തുറന്നു പറഞ്ഞത്. യൂട്യൂബിൽ ഒരു ഗാനം അപ്‌ലോഡ് ചെയ്യുമ്പോൾ ‘ബദാം’ എന്ന വാക്ക് പരാമർശിച്ച് പകർപ്പവകാശ പ്രശ്നം നേരിട്ടുവെന്നും പാട്ട് പിൻവലിക്കാൻ താൻ നിർബന്ധിതനായി എന്നും ഭൂപൻ പറയുന്നു. തന്റെ പല പാട്ടുകളും ഇതേ പ്രശ്നം നേരിടുന്നുവെന്നും ഭൂപൻ വെളിപ്പെടുത്തി. 

 

തന്റെ ഈണത്തിന്റെ അവകാശം ഒരു സ്ഥാപനം തട്ടിയെടുത്തുവെന്നും എഴുത്തും വായനയും അറിയാത്ത തന്നെ സ്ഥാപന ഉടമയും മറ്റുള്ളവരും ചേർന്നു വഞ്ചിച്ചുവെന്നും ഭൂപൻ പറയുന്നു. ഭൂപന് അക്ഷരമറിയാത്തതിനാൽ കൈവിരൽ മഷിയിൽ മുക്കിയാണ് ഒപ്പ് രേഖപ്പെടുത്തിയതെന്നു സ്ഥാപന മേധാവികൾ പറയുന്നു. എന്നാൽ താൻ ബോധപൂർവം എവിടെയും ഒപ്പിട്ടിട്ടില്ലെന്നു ഭൂപൻ ആരോപിക്കുന്നു. കച്ചാ ബദാമിന്റെ അവകാശം സംബന്ധിച്ച രേഖകളിൽ ഒപ്പിടാൻ ഭുപന് മൂന്ന് ലക്ഷം രൂപ നൽകിയതായി ആരോപണം നേരിടുന്ന സ്ഥാപനത്തെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരും തനിക്ക് പണം നല്‍കിയില്ലെന്നാണ് ഭൂപന്‍ പറയുന്നത്. 

 

ബംഗാളിലെ വഴിയോരങ്ങളിൽ നിലക്കടല വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു ഭൂപൻ ഭട്യാകർ. ഒരു ദിവസം കച്ചവടത്തിനിടെ ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ‘കച്ചാ ബദം’ പാട്ട് പാടിയത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വൈറൽ ആയി. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com