ADVERTISEMENT

ഓസ്കർ നേട്ടത്തില്‍ ആറാടിയ ആർആർആറിലെ ‘നാട്ടു നാട്ടു’ രാജ്യത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി അമേരിക്കൻ മണ്ണിൽ ഇന്ത്യ പുതുചരിത്രം എഴുതിച്ചേർത്തു. ഗോള്‍ഡൻ ഗ്ലോബിൽ ചുംബിച്ച നാട്ടു നാട്ടു, ഇപ്പോൾ  ഓസ്കർ നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. പുരസ്കാര വേദിയിൽ പാട്ട് ആർത്തിരമ്പിയപ്പോൾ ആവേശക്കടലായി ലോകം ഒപ്പം ചേർന്നു. പിന്നാലെ പുരസ്കാരപ്രഖ്യാപനം നടന്നപ്പോൾ അതുവരെ ആകാംക്ഷയിലും പ്രതീക്ഷയിലും കഴിഞ്ഞ ഇന്ത്യൻ ഹൃദയത്തിൽ ആവേശം അലകടലായ് ആർത്തിരമ്പി. സംഗീതസംവിധായകൻ എം.എം.കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് ‘നാട്ടു നാട്ടു’വിനുള്ള ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നര പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് സജീവമായ എം.എം.കീരവാണി എന്ന സംഗീതജ്ഞനെ ഇപ്പോൾ രാജ്യമൊന്നടങ്കം ആദരവോടെ, അഭിമാനത്തോടെ നോക്കുന്നു. 

 

ആരാണ് കീരവാണി അഥവാ മരകതമണി? 

 

പാട്ടുകളാൽ സമ്പന്നമായ ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രം മാത്രം മതി കീരവാണി എന്ന സംഗീതസംവിധായകനെ ഓർമിക്കാൻ.1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണിയുടെ ജനനം. കെ.ചക്രവർത്തിയെന്ന പ്രതിഭയുടെ കീഴിൽ ചലച്ചിത്ര സംഗീത യാത്ര ആരംഭിച്ചു. 

 

1990ൽ കൽക്കിയെന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധാന രംഗത്തെത്തിയെങ്കിലും ചിത്രം പുറത്തിറങ്ങാത്തതിനാൽ പാട്ടും ശ്രദ്ധ നേടിയില്ല. അതേ വർഷം മൗലിയുടെ മനസ്സ് മമത എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ കീരവാണിയെന്ന പേരുറപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. തൊട്ടടുത്ത വർഷം ക്ഷണാ ക്ഷണം എന്ന രാം ഗോപാൽ വർമ ചിത്രത്തിലൂടെ കീരവാണി ഇന്ത്യയുടെ ശ്രദ്ധ നേടി. മ്യൂസിക് ചാർട്ട് ബീറ്റുകളിലെങ്ങും കീരവാണി പാട്ടുകൾ നിറഞ്ഞ ആ നാളുകൾക്കു ശേഷം പിന്നീടദ്ദേഹത്തിനു തിരി‍ഞ്ഞു നോക്കേണ്ടി വന്നില്ല. 

 

ഇതുവരെ വിവിധ ഭാഷകളിലായി 220ലേറെ ചിത്രങ്ങൾക്കു കീരവാണി ഈണമിട്ടു. 1997ൽ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർ‍ഡും കീരവാണിയെ തേടിവന്നു. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാടു സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരവും കീരവാണിക്കു ലഭിച്ചു. മലയാളവും നെഞ്ചോടു ചേർത്തു, കീരവാണി ഈണങ്ങൾ ആവോളം. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നിവയാണു മലയാളത്തിൽ കീരവാണി ഈണമിട്ട പ്രധാന ചിത്രങ്ങള്‍. എസ്.പി.ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ എസ്.എസ് രാജമൗലിയെന്ന അനന്തരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com