ADVERTISEMENT

‘മലയാള നടന്മാർക്കെന്താ ഇങ്ങനെയൊക്കെ ആടിയാൽ?’ ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചമേറ്റ ‘നാട്ടു നാട്ടു’വിലെ ഹുക്ക് സ്റ്റെപ്പുകൾ കണ്ടപ്പോൾ ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും ഇങ്ങനെ. തുടക്കം മുതൽ ഒടുക്കം വരെ ഡാൻസിൽ കാഴ്ചക്കാരെ കൊളുത്തിയിടുന്ന ചുവടുകൾ കൊണ്ടു സമ്പന്നമാണ് ആർആർ‌ആറിലെ ആ നാട്ടുപ്പാട്ട്. ജൂനിയർ എന്‍ടിആറിന്റെയും രാം ചരണിന്റെയും അസാമാന്യ പ്രകടനം ആശ്ചര്യത്തോടെ കണ്ടിരുന്ന മലയാളികൾക്ക്, നമ്മുടെ നടീനടന്മാരും ഇങ്ങനെയൊക്കെ ആടിയിരുന്നെങ്കിലെന്നു തോന്നിപ്പോവുക സ്വഭാവികം. കാരണം, അത്രകണ്ട് താളം പിടിപ്പിക്കുന്ന, നെഞ്ചിടിപ്പുയർത്തുന്ന, സ്തബ്ധരാക്കുന്ന പാട്ടോ ഡാൻസോ മലയാളത്തിൽ ചുരുക്കമാണെന്നതു തന്നെ. അങ്ങനെ നോക്കുമ്പോൾ മലയാള സിനിമയും പാട്ടുകളും ക്ലാസിക്കുകളുടെ ഓരം ചേർന്നു നീങ്ങുകയാണോ എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കും. ഒരു കാലത്ത് മലയാളത്തിൽ ക്ലാസിക്കൽ ഗാനങ്ങളുടെയും നൃത്തത്തിന്റെയും അതിപ്രസരം ഉണ്ടായിരുന്നുവെന്നതു സിനിമാ ചരിത്രത്തിൽ നിന്നും വ്യക്തം. എന്നാൽ ആവേശം ജനിപ്പിക്കുന്ന ചടുലമായ ഈണവും ചുവടുകളും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നു തീർത്തു പറയാനുമാകില്ല. സന്ദർഭത്തിനനുസരിച്ച് നിരവധി പെപ്പി നമ്പറുകൾ സിനിമയിൽ വന്നു പോകുന്നുണ്ട്. മലയാള സിനിമ പൊതുവെ പിന്തുടരുന്ന നൃത്ത രീതി എന്താണ്? അതിവേഗ ചുവടുകളും ചടുലതയും നമ്മുടെ താരങ്ങൾക്കു വഴങ്ങില്ലേ? നാട്ടു നാട്ടു പോലുള്ള താളം മലയാളത്തിൽ പ്രതീക്ഷിക്കാമോ? ഇക്കാര്യത്തിൽ നൃത്തസംവിധായകർക്കും സംഗീതസംവിധായകർക്കും ഗാനരചയിതാക്കൾക്കും ചിലതു പറയാനുണ്ട്.

brinda-master-new
ബൃന്ദ മാസ്റ്റര്‍

 

 

prasanna-master-new
പ്രസന്ന മാസ്റ്റർ

ബൃന്ദ മാസ്റ്റർ (നൃത്തസംവിധായിക)

 

sajna-najam-new
സജ്ന നജാം

മലയാള നടീ–നടന്മാർക്ക് ഇത്തരം സിഗ്നേച്ചർ സ്റ്റെപ്പുകൾ വയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കാനാകില്ല. നാട്ടു നാട്ടുവിലേതു പോലെ തന്നെ കഠിനമായ നൃത്തം ചെയ്യാൻ കഴിവുള്ളവരാണ് നമ്മുടെ പൃഥിരാജും കുഞ്ചാക്കോ ബോബനും ദുൽഖർ സൽമാനുമൊക്കെ. മലയാള താരങ്ങൾക്കു വേണ്ടി മനഃപൂർവം ലളിതമായ നൃത്തം ചിട്ടപ്പെടുത്തുന്നതല്ല. ആ സിനിമയ്ക്ക്, അല്ലെങ്കിൽ ആ പാട്ടിന് ആ ചുവടുകൾ മതിയാകും. പാട്ട് ലളിതമാകുമ്പോൾ ചുവടുകളും അങ്ങനെയായിരിക്കും. മലയാള സിനിമ എപ്പോഴും കഥയ്ക്കാണു പ്രാധാന്യം കൊടുക്കുന്നത്. നേരെ മറിച്ച് തമിഴിലും തെലുങ്കിലും പാട്ടുകൾക്കു വലിയ പ്രാധാന്യമുണ്ട്. അവർക്കു പ്രേക്ഷകരെ പാട്ടിൽ കൊളുത്തിയിടുന്ന ചുവടുകളാണ് ആവശ്യം. മലയാള സിനിമയിൽ അധികം ഡാൻസ് നമ്പറുകൾ ഉണ്ടാകാറില്ല. ഒരു ആഘോഷപ്പാട്ട് വന്നാല്‍ അതിൽ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും നൃത്തം ചെയ്യേണ്ടിവരും. അങ്ങനെയാണ് ആ പാട്ട് ചിത്രീകരിക്കുക. അപ്പോൾ എല്ലാവർക്കും ചെയ്യാൻ പാകത്തിനുള്ള നൃത്തം ചിട്ടപ്പെടുത്തുക അത്യാവശ്യമാണ്. പിന്നെ ഹുക്ക് സ്റ്റെപ്പുകൾ ചെയ്യാൻ വലിയ ഊർജവും ശാരീരികക്ഷമതയും വേണം. മലയാളത്തിൽ പൊതുവെ ക്ലാസിക്കൽ നൃത്തങ്ങളാണ് പുറത്തുവരാറുള്ളത്. അതുപക്ഷേ ഒട്ടും എളുപ്പവുമല്ല. എല്ലാവർക്കും ചെയ്യാൻ പറ്റാത്ത കാര്യമാണ്. വർഷങ്ങൾ നീണ്ട നൃത്തപഠനത്തിലൂടെ മാത്രമേ അത് സ്വായത്തമാക്കാൻ കഴിയൂ. മലയാളത്തിൽ നിരവധി ക്ലാസിക്കൽ നർത്തകരുണ്ട്. അവർ ഒരിക്കലും ക്ലാസിക്കലിനെ മാറ്റി നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. അതൊക്കെ കാണുമ്പോൾ നൃത്തസംവിധായിക എന്ന നിലയിൽ ഏറെ സന്തോഷം. പിന്നെ നർത്തകരേക്കാളുപരിയായി മികച്ച അഭിനേതാക്കളാണ് മലയാളത്തിലുള്ളത്. മറ്റ് സിനിമാ മേഖലയിൽ ജോലി ചെയ്യുമ്പോഴും അവർ മലയാള സിനിമയെക്കുറിച്ചു പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്, എത്ര വിദഗ്ധമായാണ് ഓരോ സിനിമയും സൃഷ്ടിക്കപ്പെടുന്നത് എന്നു പറഞ്ഞ് അന്യഭാഷക്കാർ മലയാളത്തെ ഓർത്ത് അദ്ഭുതപ്പെടുന്നു.

 

shaan-rahman-new
ഷാൻ റഹ്മാൻ

 

പ്രസന്ന മാസ്റ്റർ (നൃത്തസംവിധായകൻ)

lyricist-kaithapram
കൈതപ്രം ദാമോദരൻ നമ്പൂതിരി

 

 

Manu-Manjith-2
മനു മഞ്ജിത്

ഡാൻസ് പാട്ടുകൾ ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടല്ല, അവസരം കിട്ടുന്നില്ല എന്നതാണു വസ്തുത. മലയാളത്തിൽ സിനിമയെടുക്കുന്ന രീതി തന്നെ മാറിപ്പോയി. ശരിക്കും പറ‍ഞ്ഞാൽ ഇപ്പോഴത്തെ സിനിമകളിൽ പാട്ടുകള്‍ വളരെ കുറവാണ്. നാട്ടു നാട്ടു പോലെയുള്ള ഒരു ഈണം മലയാളത്തിൽ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അതിനനുസരിച്ചുള്ള ചുവടുകൾ ചിട്ടപ്പെടുത്തും. അത് മലയാള താരങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. അതിനു കഴിവുള്ള ഒരുപാട് നർത്തകർ മലയാളത്തിലുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അത്തരം പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നില്ല. സിനിമാ സന്ദർഭം അത്തരം പാട്ടുകൾ ആവശ്യപ്പെടുന്നുമില്ല. കാക്കക്കുയിൽ, മീശമാധവൻ തുടങ്ങി നിരവധി പഴയ ചിത്രങ്ങളിൽ താളം പിടിപ്പിക്കുന്ന പല പാട്ടുകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. പാട്ട് ഇല്ലെങ്കിൽ നൃത്തസംവിധായകർക്ക് എന്തു ചെയ്യാൻ സാധിക്കും? താളം ഇല്ലാതെ വെറുതെ ചുവടുവയ്ക്കാൻ പറ്റുമോ? അതേസമയം മലയാള സിനിമ പെപ്പി നമ്പറുകൾ ചെയ്തിട്ടില്ലെന്നു പറയാനും പറ്റില്ല. മുൻപ് അത്തരം പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മലയാളത്തിൽ എത്ര ഡാൻസ് നമ്പറുകൾ വന്നിട്ടുണ്ടെന്നു നോക്കിയാൽ ഏകദേശ ചിത്രം മനസ്സിലാകും. മലയാള സിനിമയിൽ പ്രഗത്ഭരായ നിരവധി നർത്തകരുണ്ട്. പക്ഷേ ചുവടുവയ്ക്കാൻ പാട്ടില്ലാത്തതുകൊണ്ട് അവസരങ്ങൾ നഷ്ടമാകുന്നു. മുൻപൊക്കെ നമുക്ക് ആഘോഷിക്കാൻ പാകത്തിന് ക്ലാസിക്കലും പെപ്പി നമ്പറുകളുമൊക്കെയായി ഒരുപാട് ഡാൻസ് പാട്ടുകളുണ്ടായിരുന്നു. ഇപ്പോൾ മലയാളത്തിലെ ഡാൻസ് റിയാലിറ്റി ഷോകളിൽ പോലും കൂടുതലായും തമിഴ്, ഹിന്ദി പാട്ടുകളാണ് മത്സരാർഥികൾ ഉപയോഗിക്കുന്നത്. കാരണം, അത്രത്തോളം പാട്ടിന്റെ കുറവ് മലയാളത്തിൽ നേരിടേണ്ടി വരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഡാൻസും പാട്ടും ഒരുപാട് ഇഷ്ടമാണ്. പക്ഷേ പാട്ടില്ലാതെ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? 

 

 

സജ്ന നജാം (നൃത്തസംവിധായിക)

 

 

പാട്ടിനും ഡാൻസിനും മലയാള സിനിമയിൽ വലിയ പ്രാധാന്യമില്ല. മറ്റു സിനിമാ മേഖലയെ അപേക്ഷിച്ചു നോക്കുമ്പോൾ മലയാള സിനിമയിൽ ബജറ്റ് വളരെ കുറവാണ്. നാട്ടു നാട്ടു കാണുമ്പോൾ തന്നെ മനസ്സിലാകും, നായകന്മാർക്കൊപ്പം എത്ര പേരാണ് ആ നൃത്തത്തിന്റെ ഭാഗമായിരിക്കുന്നതെന്ന്. അത്രയും വലിയ രീതിയിൽ ആ പാട്ട് പൂർത്തിയാക്കണമെന്നുണ്ടെങ്കിൽ അതിനു ഭീമമായ ചിലവ് വരും. മാത്രവുമല്ല, അതിന് ആഴ്ചകൾ നീണ്ട പരിശീലനവും തയ്യാറെടുപ്പുകളും ആവശ്യമാണ്. ദിവസങ്ങളെടുത്താണ് ആ പാട്ട് ചിത്രീകരിച്ചത്. അല്ലാതെ രണ്ട് ദിവസം കൊണ്ടു ചെയ്തു തീർത്തതല്ല. ഒരു പാട്ടിനു വേണ്ടി തന്നെ അവർ വലിയ തുക ചിലവഴിച്ചിട്ടുണ്ടെന്നതു തീർച്ച. അന്യഭാഷകളിൽ ഷൂട്ടിനു മുൻപ് പ്രാക്ടീസ് ചെയ്യാൻ ഒരുപാട് സമയം കിട്ടും. ബോളിവുഡിലൊക്കെ ഒരു മാസം സമയമെടുത്താണ് ചിലപ്പോൾ പാട്ടുകൾ ചിത്രീകരിക്കുന്നത്. കാരണം, അവർ അത്രമാത്രം പൈസ മുടക്കിയാണ് ഓരോ സിനിമയും പുറത്തിറക്കുന്നത്. എന്നാൽ മലയാളത്തിലെ സ്ഥിതി അതല്ല. ഇവിടെ ചുരുങ്ങിയ സമയമേ ഉണ്ടാകൂ, ചെറിയ ബജറ്റേ ഉണ്ടാകൂ. ആ പരിമിതിയിൽ നിന്നു ചെയ്യുമ്പോൾ ഇത്രയുമൊക്കെയേ സാധിക്കൂ. മലയാള സിനിമയിൽ ഒരുപാട് മികച്ച നർത്തകരുണ്ടെന്നതിൽ സംശയമില്ല. വലിയ ബജറ്റും സമയവും ഉണ്ടെങ്കിൽ തീർച്ചയായും നമക്കും ഇത്തരം പാട്ടുകൾ സൃഷ്ടിച്ചെടുക്കാനാകും. പിന്നെ മലയാള പ്രേക്ഷകരുടെ അഭിരുചി വ്യത്യസ്തമാണ്. മെലഡികളോടാണു കൂടുതൽ ഇഷ്ടമെന്നു തോന്നുന്നു. അങ്ങനെയുള്ളപ്പോൾ എന്തിനാണ് ഇത്രയും പണം മുടക്കി ഒരു ഡാൻസ് പാട്ട് എടുക്കുന്നതെന്നു സിനിമയുടെ പിന്നണി പ്രവർത്തകർ ചിന്തിക്കും. മലയാളികൾ പാട്ടിനു പ്രാധാന്യം കൊടുത്താലും ഡാൻസിന്റെ കാര്യത്തിൽ അങ്ങനെയാണെന്നു തോന്നുന്നില്ല. ഒരു നൃത്തസംവിധായികയെന്ന നിലയിൽ ഞാൻ എപ്പോഴും മുൻതൂക്കം കൊടുക്കുന്നത് തമിഴ്, ഹിന്ദി, തെലുങ്ക് ഗാനങ്ങൾക്കാണ്. കാരണം, വളരെ അപൂർവമായി മാത്രമേ ഡാൻസ് ചെയ്യാൻ പാകത്തിനുള്ള മലയാളം പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നുള്ളു. മലയാളത്തിൽ ഡാൻസ് നമ്പറുകൾ വന്നിട്ടു പോലും സ്വീകരിക്കപ്പെടാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. നേരെ മറിച്ച് അത് അന്യഭാഷയിലാണെങ്കിൽ വലിയ സ്വീകാര്യത കിട്ടും.

 

 

ഷാൻ റഹ്മാന്‍ (സംഗീതസംവിധായകൻ)

 

 

നാട്ടു നാട്ടു പാട്ട് ഡാൻസിനെക്കുറിച്ചുള്ള ഒരു പാട്ടാണ്. അപ്പോൾ അതിന് അത്രയും ചുടലമായ ഈണവും താളവും ചുവടുകളും വേണം. അത് വളരെ അത്യാവശ്യമാണ്. യഥാർഥത്തിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒരു വെല്ലുവിളിയായാാണ് പാട്ട് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ ഊർജമുള്ള, വലിയ പവർ ഉള്ള ഒരു പാട്ടും ഡാൻസും അവിടെ ആവശ്യമാണ്. പിന്നെ മലയാളത്തിലും അത്തരം പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്റെ തന്നെ പാട്ടുകളും ദീപക് ദേവിനെപ്പോലെയുള്ള സംഗീതസംവിധായകരുടെ പാട്ടുകളും എടുത്തു നോക്കിയാൽ മനസ്സിലാകും. ഡാൻസ് നമ്പറുകൾ മലയാളത്തിൽ നൃഷ്ടിക്കപ്പെടുന്നില്ല എന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. കാരണം, അത്തരം ഒരുപാട് പാട്ടുകൾ മുൻപ് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാകുന്നു, ഇനി ഉണ്ടായിക്കൊണ്ടേയിരിക്കും.

 

 

കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്)

 

 

മലയാളത്തിൽ ഡാൻസ് നമ്പറുകൾ വന്നിട്ടില്ലെന്നു പറയാനാകില്ല. അത്തരത്തിലുള്ള നിരവധി പാട്ടുകൾക്കു ഞാൻ വരികളെഴുതിയിട്ടുണ്ട്. അന്നക്കിളി നീയെന്നിലെ, ലജ്ജാവതിയേ, കറുപ്പിനഴക് തുടങ്ങിയവ അവയിൽ ചില ഉദാഹരണങ്ങൾ മാത്രം. പാട്ടെഴുതുമ്പോൾ എപ്പോഴും സംഗീതം കൂടെ ആവശ്യമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്. ഈണം കേട്ട് വരികൾ കുറിക്കുന്നതാണു നല്ലത്. ഈണത്തിനുള്ള താളം ഏതാണെന്നു നോക്കണം, ആ താളത്തിന് എത്ര അക്ഷരങ്ങൾ വേണം, ആ അക്ഷരങ്ങൾ ഏതൊക്കെ തരത്തിൽ ഉപയോഗിക്കാം എന്നൊക്കെ നോക്കേണ്ടതുണ്ട്. ആളുകൾക്കു ഹൃദിസ്ഥമാകുന്ന തരത്തില്‍ എങ്ങനെ അതിവിദഗ്ധമായി എഴുതാം എന്നു കൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. പ്രേക്ഷകരുടെ ഇഷ്ടത്തിനു മുൻതൂക്കം കൊടുക്കണം. ആ ചിന്തയിൽ നിന്നാണ് നല്ല പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നത്. അത് ക്ലാസിക്കൽ ആയാലും സെമി ക്ലാസിക്കൽ ആയാലും ലളിത സംഗീതമാണെങ്കിലും അങ്ങനെ തന്നെ. എല്ലാ പാട്ടിനും ഒരു നിയമമേ ഉള്ളു. പക്ഷേ ഇപ്പോഴത്തെ രീതി നപുംസകമാണ്. പെപ്പി നമ്പറുകളും മലയാളത്തിൽ പ്രതീക്ഷിക്കാം. അത് സിനിമയുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയിരിക്കും. 

 

 

മനു മഞ്ജിത്ത് (ഗാനരചയിതാവ്)

 

 

മലയാള സിനിമകൾ കുറേക്കൂടി റിയലിസ്റ്റിക് ആണ്. അതുകൊണ്ടുതന്നെ പാട്ടുകൾക്കോ ഡാൻസിനോ അത്രയധികം പ്രാധാന്യമില്ല. പഴയകാല സിനിമകൾ നോക്കിയാല്‍ അതിലെ ഡാൻസ് നമ്പറുകൾ വളരെ ചുരുക്കമാണെന്നു കാണാം. പിന്നെ ചില സിനിമകളിൽ അതിന്റെ കഥയ്ക്കനുസരിച്ച്, കഥയിലെ സംസ്കാരത്തിനനുസരിച്ച് ഇത്തരം പെപ്പി നമ്പറുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബി ഹൗസ്, വിഷ്ണുലോകം തുടങ്ങിയ സിനിമകളൊക്കെ ഉദാഹരണമായി പറയാം. പ്രണയഗാനങ്ങളിലൊക്കെ ചുവടുവച്ചു എന്നല്ലാതെ പണ്ടത്തെ നടന്മാരൊന്നും ഒരുപാട് ഡാൻസ് പാട്ടുകളിൽ അഭിനയിച്ചതായി നമുക്കറിയില്ല. എന്നാൽ അത്തരം പാട്ടുകൾ ഇല്ലെന്നു തീർത്തു പറയാനുമാകില്ല. സിനിമയിലെ സന്ദർഭത്തിനനുസരിച്ച് നമ്മുടെ നടീനടന്മാർ നൃത്തം ചെയ്യുന്നുണ്ട്. പുതുതലമുറാ താരങ്ങളിൽ മികച്ച നർത്തകരുണ്ട്. മലയാളികളുടെ സിനിമാ സങ്കൽപം തന്നെ വളരെ വ്യത്യസ്തമാണ്. മലയാള സിനിമയിൽ മികച്ച ഒരു കഥയുണ്ടാകും, ഇമോഷൻസ് ഉണ്ടാകും, അങ്ങനെ എല്ലാ ചേരുവകളും ചേർന്നതാണു നമ്മുടെ സിനിമ. അല്ലാതെ അന്യഭാഷകളിലേതു പോലെ എല്ലാം മറന്ന് കൈകൊട്ടി ആസ്വദിച്ചു പോകാൻ പാകത്തിലുള്ളതല്ല. അന്യഭാഷകളിൽ ചിലപ്പോൾ ഐറ്റം ഡാൻസുകളും പെപ്പി നമ്പറുകളും മറ്റു ഡാൻസുകളുമൊക്കെ ഉണ്ടാകും. അവർ സിനിമയിൽ നിർബന്ധപൂർവം പാട്ടുകൾ ഉൾപ്പെടുത്താറുണ്ട്. നമ്മുടേതിൽ അങ്ങനെയല്ല. ഇവിടെ കഥാസന്ദർഭത്തിനനുസരിച്ചാണ് പാട്ടുകൾ ചേർക്കുന്നത്. പിന്നെ നമ്മുടെ സിനിമാ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. കഥപറച്ചിലിന്റെ രീതി തന്നെ വ്യത്യാസപ്പെട്ടു. ഇപ്പോഴാകട്ടെ ലിപ്സിങ്ക് പാട്ടുകൾ പോലുമില്ല. അങ്ങനെ കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. അതിൻപ്രകാരമല്ലേ പാട്ടും ഡാൻസുമൊക്ക ചേർക്കൂ.

 

 

English Summary: Malayalam Movies and Dance numbers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com