ADVERTISEMENT

പി.ഭാസ്കരൻ, ഒഎൻവി, പി.ജയചന്ദ്രൻ തുടങ്ങിയ പ്രമുഖർക്കൊപ്പമെല്ലാം പ്രവർത്തിച്ച സംഗീതസംവിധായകൻ വിജയൻ കോട്ടയ്ക്കൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു വിഷമാവസ്ഥയിൽ. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന വിജയൻ (67) ഒട്ടേറെ ലളിത ഗാനങ്ങളും നാടക ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. സംഗീതലോകത്തെ തിരക്കുകൾക്കിടെയാണ് ഒരു വർഷം മുൻപ് ശരീരം തളർന്നത്. അര നൂറ്റാളോളം മേഖലയിൽ തിളങ്ങിനിന്ന കലാകാരന് അതോടെ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്നു. ജീവിത പ്രയാസങ്ങളോടു മല്ലിടുകയാണ് ഈ സംഗീതജ്ഞൻ. 

 

കോട്ടയ്ക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശിയായ വിജയൻ ഗുരുകുല രീതിയിലാണ് സംഗീതം പഠിച്ചു തുടങ്ങിയത്. പൊറ്റേക്കാട്ട് ഉണ്ണിക്കൃഷ്ണ മേനോൻ ഭാഗവതർ ആയിരുന്നു ഗുരു. പിന്നീട്, യേശുദാസിന്റെ തരംഗനിസരിയിൽ ഉപരിപഠനം. ചേർത്തല ശിവശങ്കരപിള്ള, അന്നപൂർണ്ണി ഭാഗ്യനാഥ് എന്നിവരും പിൽക്കാലത്ത് ആശാൻമാരായി. ആകാശവാണി  ആർട്ടിസ്റ്റ് എന്ന നിലയിൽ നാടകങ്ങൾ, ലളിതഗാനങ്ങൾ, സംഗീതപാഠം തുടങ്ങിയവയ്ക്കു വേണ്ടിയെല്ലാം സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കി. സിനിമാ സംഗീത സംവിധായകരായ ബി.എ.ചിദംബരനാഥ്, കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, രഘുകുമാർ, കെ.പി.ഉദയഭാനു, എം.ജി.രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. പി.ഭാസ്കരൻ,  ഒ.എൻ.വി, തിക്കോടിയൻ, ചുനക്കര രാമൻകുട്ടി, ഡോ.വി.എസ്.ശർമ, പി.ടി.അബ്ദുറഹിമാൻ, പൂവച്ചൽ ഖാദർ, പി.കെ.ഗോപി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമായും സഹകരിച്ചു. പി.ജയചന്ദ്രൻ, ശാന്താ പി.നായർ, മച്ചാട് വാസന്തി, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, രാധിക തിലക്, വി.ടി.മുരളി, സതീഷ്ബാബു തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയവരിൽ പെടും. 

 

തിരുവനന്തപുരം ഭാവന, കുമാരപുരം മൈത്രി, കൊട്ടറ ചേതന, ആറ്റിങ്ങൽ സൂര്യചിത്ര, മലബാർ നാടകവേദി, ചിറയിൻങ്കീഴ് ദർശന, ആലംകോട് ദൃശ്യ, വെങ്ങര ഈഗിൾ തുടങ്ങിയ പ്രഫഷനൽ നാടകസംഘങ്ങൾക്കു വേണ്ടി സംഗീതം ചെയ്തു. ഭക്തിഗീതങ്ങൾ, ആൽബങ്ങൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവയ്ക്കും സംഗീതമേകി. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സംഗീത അധ്യാപകനായും പ്രവർത്തിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾക്കു അർഹനായ വിജയൻ ഇപ്പോൾ ഭാര്യ ഉഷാദേവിക്കും മകൾ അനശ്വരയ്ക്കുമൊപ്പം മങ്കടയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com