'മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല'; സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

Mail This Article
'മുറിവ്' എന്ന പാട്ടിനെതിരെ ഉയരുന്ന സൈബർ ആക്രമണത്തോടു പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. പാട്ടിൽ പറഞ്ഞിരിക്കുന്നത് തന്റെ സ്വന്തം അനുഭവമാണെന്നും വെറുതെ സങ്കൽപിച്ച് എഴുതിയതല്ലെന്നും ഗൗരി പറയുന്നു. ഒരു വിഭാഗം വിമർശിക്കുമ്പോഴും ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും പലര്‍ക്കും രണ്ടാമത് കേള്‍ക്കാന്‍ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി മാറിയിട്ടുണ്ടെന്നും ഗൗരി പ്രതികരിച്ചു.
'എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചികുത്താൻ ഇടമില്ലാത്ത ബസിൽ അന്ന് എന്റെ പൊക്കിൾകൊടി തേടി വന്നവന്റെ പ്രായം 40,' എന്ന വരികളാണ് സൈബറാക്രമണത്തിന് വിധേയമായത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ 'മുറിവ്' എന്ന ഗൗരി ലക്ഷ്മിയുടെ ആൽബത്തിലെ വരികളാണിത്.

"എനിക്ക് എന്റെ കാര്യമാണ് പറയാൻ കഴിയുക. ഞാൻ പെണ്ണായി ജനിച്ച് പെണ്ണായി ജീവിക്കുന്ന ആളാണ്. എനിക്ക് അറിയാവുന്ന കാര്യമാണ് ഞാൻ എഴുതുന്നത്. മുറിവ് എന്ന പാട്ടിൽ പറയുന്ന കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്. എട്ടു വയസിലെ കാര്യം പറയുന്നത് എന്റെ പേഴ്സനൽ അനുഭവമാണ്. ബസിൽ പോകുമ്പോൾ ഞാനിട്ടിരുന്ന ഡ്രസ് വരെ എനിക്ക് ഓർമയുണ്ട്. എന്റെ തൊട്ടു പുറകിൽ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തോട്ട് പോയി. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്," ഗൗരി പറയുന്നു.
"ബന്ധുവീട്ടില്‍ പോയ അനുഭവവും എനിക്കുണ്ടായതാണ്. 13 വയസിലാണ് അതു സംഭവിച്ചത്. പിന്നീട് ഞാന്‍ ആ വീട്ടില്‍ പോകാതായി", ഗൗരി പറയുന്നു. പാട്ട് കേട്ട് ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും പലര്‍ക്കും രണ്ടാമത് കേള്‍ക്കാന്‍ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി അത് മാറിയിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗൗരി ലക്ഷ്മി 'മുറിവ്' എന്ന ആൽബത്തിനു നേരെ ഉയരുന്ന ട്രോളുകളെക്കുറിച്ച് സംസാരിച്ചത്.