പാട്ടുമായി ഇന്ന് കോൾഡ്പ്ലേ അഹമ്മദാബാദിൽ; കനത്ത സുരക്ഷയിൽ നഗരം

Mail This Article
ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ അഹമ്മദാബാദിലെ പാട്ടുമേളത്തിന് ഇന്ന് തുടക്കം. നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്നും നാളെയും പാട്ടുമായി ബാൻഡ് വേദിയിലെത്തും. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 3800ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 400 സുരക്ഷാ ക്യാമറകളും അധികമായി സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പാട്ടുമേളം തീർക്കാൻ കോൾഡ്പ്ലേ ഇന്ത്യയിലെത്തിയത്. ജനുവരി 18, 19, 21 എന്നീ തീയതികളിലായി മുംബൈയിൽ സംഘത്തിന്റെ സംഗീതപരിപാടി അരങ്ങേറി. നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ സംഗീതനിശ തങ്ങളുടെ ഹൃദയം നിറച്ചെന്നും ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും കോൾഡ്പ്ലേ പ്രതികരിച്ചു. ഇനിയും മുംബൈയിലേക്കെത്തുമെന്നുറപ്പ് നൽകിയാണ് ബാൻഡ് മടങ്ങിയത്. ഞായറാഴ്ചയോടെ കോൾഡ്പ്ലേയുടെ ഇന്ത്യയിലെ സംഗീതപരിപാടി സമാപിക്കും. 8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ല ഇന്ത്യയിലെത്തിയത്.
1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്കു രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. സംഘത്തിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിനാണ്. പിയാനോ കീബോർഡ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതാകട്ടെ ജോണി ബക്ലൻഡും. ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പെർക്കഷൻ തുടങ്ങിയവ ഗയ് ബെറിമാനും ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ തുടങ്ങിയവ വിൽ ചാംപ്യനുമാണ് കൈകാര്യം ചെയ്യുന്നത്.