ലോകഗായകർക്ക് പിഴച്ച വേദികൾ, അവകാശവാദങ്ങളും പൊളിഞ്ഞു; കോൾഡ്പ്ലേ മടങ്ങുന്നു, ഇന്ത്യയുടെ പാതി ഹൃദയവുംകൊണ്ട്!

Mail This Article
ആവേശത്താളത്തിൽ അവർ പാടി, ആ പാട്ടുമേളത്തിൽ ലക്ഷത്തിലേറെ ഹൃദയങ്ങൾ അലകടൽ പോൽ ഇരമ്പി. വേദികളിൽ പതഞ്ഞുപൊങ്ങിയ പാട്ടിന്റെ ലഹരിയിൽ ഇന്ത്യ ഒന്നാകെ മുങ്ങിനിവർന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സംഗീതപരിപാടി അവതരിപ്പിച്ചതിനു ശേഷമാണ് കോൾഡ്പ്ലേ എന്ന ‘മാന്ത്രിക സംഘം’ ഇന്ത്യയിൽ നിന്നും മടങ്ങാൻ ഒരുങ്ങുന്നത്. ഒന്നര ലക്ഷത്തോളം പേരാണ് ഞായറാഴ്ച മാത്രമായി കോൾഡ്പ്ലേയുടെ സംഗീതം ആസ്വദിക്കാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയത്. ലൈവ് സ്ട്രീമിങ്ങിനു വേണ്ടി ഇന്റർനെറ്റിനു മുന്നിൽ കണ്ണുംനട്ട് കാത്തിരുന്നവരുടെ കണക്കുകൾ വേറെ! കോൾഡ്പ്ലേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗീതപരിപാടിയാണ് അഹമ്മദാബാദിൽ നടന്നത്. ഇന്ത്യയുടെ ചരിത്രത്തിലേതും!
അവർ പാടിക്കയറി, ചരിത്രത്തിലേക്ക്
ഇന്ത്യയിൽ ഒറ്റ കച്ചേരിക്കു വേണ്ടി ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തുന്നത് ഇതാദ്യമായാണ്. ബോളിവുഡ് ഗായകൻ ദില്‍ജിത്ത് ദോസഞ്ജ്, പോപ് ഗായകൻ ജസ്റ്റിൻ ബീബർ എന്നിവരുടേതായിരുന്നു ഇതുവരെ ഇന്ത്യ കണ്ട ഏറ്റവും വലിയ ടിക്കറ്റ് കച്ചേരികൾ. അരലക്ഷത്തിലേറെ പേരാണ് ഇരുവരുടെയും പാട്ടുമേളങ്ങൾക്കു കാതോർക്കാൻ എത്തിയത്. എന്നാലിപ്പോൾ കോൾഡ്പ്ലേ ചരിത്രം തിരുത്തിക്കുറിച്ചെന്നു മാത്രമല്ല കാണികളുടെ എണ്ണത്തിൽ റെക്കോർഡിടുകയും ചെയ്തു. 2020ൽ റാപ്പർ യോ യോ ഹണിസിങ് ഹാൽദിയയിൽ അവതരിപ്പിച്ച സംഗീതപരിപാടി കാണാൻ ഒന്നര ലക്ഷത്തോളം പേർ എത്തിയെന്ന അവകാശവാദവും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ പുറത്തുവന്ന കണക്കുകളെല്ലാം ആ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്നവയാണ്.

ലോകഗായകർക്ക് പിഴച്ചത് എവിടെ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ ഇരട്ട കച്ചേരികൾ അവതരിപ്പിച്ചതാണ് ലക്ഷത്തിലധികം കാഴ്ചക്കാരെ തങ്ങളിലേക്ക് എത്തിക്കാൻ കോൾഡ്പ്ലേയെ സഹായിച്ചത്. വേദികളുടെ തിരഞ്ഞെടുപ്പിലാണ് ജസ്റ്റിൻ ബീബറിനും ദിൽജിത്തിനും ഉൾപ്പെടെ ലോകഗായകർക്കു പിഴച്ചതെന്നു വേണം കരുതാൻ. 2017ൽ നവി മുംബൈയിലെ ഡി.വി.പാട്ടീൽ സ്റ്റേഡിയത്തിൽ ജസ്റ്റിൻ ബീബർ സംഗീതപരിപാടി അവതരിപ്പിച്ചപ്പോൾ കാണികളായി 65000ലേറെ പേർ എത്തിയിരുന്നു. കഴിഞ്ഞ വർഷം ദിൽജിത്ത് ദോസാഞ്ജ്, ദിൽ–ലുമിനാറ്റി പര്യടനത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഗീതപരിപാടി കാണാൻ 50000ലേറെ പേർ എത്തി. 3 ദിവസമാണ് കോൾഡ്പ്ലേയും ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ പാട്ടുമായി എത്തിയത്. ജനുവരി 18, 19, 21 എന്നീ തീയതികളിൽ മുംബൈയിൽ പാട്ടുമേളം തീർത്ത കോൾഡ്പ്ലേയെ കേൾക്കാൻ ഓരോ ദിവസവും 50000ലേറെ പേർ എത്തിയെന്നാണു കണക്ക്. ഇന്ത്യൻ പര്യടനത്തിലെ അവസാന ദിനമായ ജനുവരി 26ന് മാത്രം ഒന്നര ലക്ഷത്തോളം പേരാണ് കോൾഡ്പ്ലേയുടെ പാട്ട് കേൾക്കാനെത്തിയത്. ഒറ്റ ദിവസത്തെ കണക്ക് കൊണ്ടു തന്നെ കോൾഡ്പ്ലേ റെക്കോർഡുകൾ ഭേദിച്ച് പാടിക്കയറി.
നിങ്ങൾ മടങ്ങുന്നത് ഇന്ത്യയുടെ പാതി ഹൃദയവുംകൊണ്ട്!
റിപ്പബ്ലിക് ദിനത്തിലായിരുന്നു കോൾഡ്പ്ലേയുടെ ഇന്ത്യയിലെ അവസാന സംഗീതപരിപാടി. ഇന്ത്യയോടുള്ള ആദരസൂചകമായി അഹമ്മദാബാദിലെ വേദിയിൽ സംഘം ‘വന്ദേമാതരം’ അവതരിപ്പിച്ചത് ഇന്ത്യയുടെ ഹൃദയം കവർന്നു. ബാൻഡിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിൻ, രാജ്യത്തിനു മുഴുവൻ റിപ്പബ്ലിക് ദിനാശംസകളും നേർന്നു. ഇന്ത്യയുടെ ഹൃദയത്തിൽ തൊട്ട മറ്റനേകം നിമിഷങ്ങൾക്കും ഞായറാഴ്ച അഹമ്മദാബാദ് വേദി സാക്ഷ്യം വഹിച്ചു. പാട്ടുമേളത്തിന്റെ ഒരു ഘട്ടത്തിൽ ആവേശഭരിതരായി കാണികൾ മുന്നോട്ടു കുതിച്ചു. തിരക്കിനിടെ ഞെരുങ്ങിപ്പോയ ഒരു ആരാധകനെ ബാൻഡ് അംഗം ക്രിസ് ശ്രദ്ധിക്കുകയും ഒരു നിമിഷത്തേക്കു പാട്ട് നിർത്തുകയും ചെയ്തു. ആരാധകന്റെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് സംഘം പാട്ട് പുനരാരംഭിച്ചത്. വേദിയിൽ നിന്ന് ക്രിസ് ആരാധകരുമായി സംവദിക്കവെ, സദസ്സിനു മുൻപിൽ നിന്ന് ദമ്പതികൾ ഒരു ബാനർ ഉയർത്തിക്കാട്ടി. അത് ശ്രദ്ധയിൽപ്പെട്ടതോടെ ഗായകൻ അവരെ വേദിയിലേക്കു ക്ഷണിച്ചു. തുടർന്ന് ‘എവർഗ്ലോ’ എന്ന എവർഗ്രീൻ ഹിറ്റ്, ദമ്പതികൾക്കൊപ്പം പാടിയത് കാണികളുടെയാകെ മനസ്സിനെ തൊട്ടു. ആരാധകരോട് ഇത്രയേറെ അടുപ്പം പുലർത്തുന്ന കോൾഡ്പ്ലേയെ രാജ്യം എങ്ങനെ സ്നേഹിക്കാതിരിക്കും!

കുത്തിയൊലിച്ചെത്തിയ ആരാധകർ
8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ലേ ഇന്ത്യയിലെത്തിയത്. മുംബൈയിലും അഹമ്മദാബാദിലും 2 ദിവസങ്ങൾ വീതം സംഗീതപരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീർന്നതോടെ മുംബൈയിലെ പരിപാടി ഒരു ദിവസത്തേക്കു കൂടി നീട്ടി. പ്രമുഖർ ഉൾപ്പെടെയുള്ളവർ സംഗീതപരിപാടി കാണാനെത്തുമെന്നുള്ളതുകൊണ്ട് മുംബൈയിലും അഹമ്മദാബാദിലും കനത്ത സുരക്ഷാ സംവിധാനങ്ങളും പ്രത്യേക ട്രെയിൻ, ബസ് സർവീസുകളും ഒരുക്കിയിരുന്നു. പാട്ടുമാമാങ്കത്തിലേക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ആരാധകർ കുത്തിയൊലിച്ചെത്തി. ഇതിൽ സിനിമ, സംഗീതം, കായികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടുന്നു. ബാൻഡിന്റെ പാട്ട് കേട്ട് സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന ഗായിക ശ്രേയ ഘോഷാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാജൽ അഗർവാൾ, സുഹാന ഖാൻ, ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര തുടങ്ങിയവരും കോൾഡ്പ്ലേയുടെ പ്രേക്ഷകരായി ഉണ്ടായിരുന്നു. മുംബൈ വേദിയിൽ വച്ച് ബാൻഡ് അംഗം ക്രിസ്, ‘ഷാറുഖ് ഖാൻ ഫോർ എവർ’ എന്നു വിളിച്ചു പറഞ്ഞത് വൻ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. 2019ലും ഷാറുഖ് ഖാൻ ഫോർ എവർ എന്ന കുറിപ്പ് അദ്ദേഹം എക്സിൽ (അന്നത്തെ ട്വിറ്റർ) പങ്കുവച്ചിരുന്നു. ഈ വാക്കുകൾ തനിക്ക് ആദരമാണെന്നു ഷാറുഖ് മറുപടിയും കുറിച്ചു.

ശരിക്കും ആരാണ് അവർ!
1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്ക് രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. കോൾഡ് പ്ലേയുടെ 'യെല്ലോ' എന്ന സിംഗിൾ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയാണ് 'യെല്ലോ'യും കോൾഡ് പ്ലേയും യാത്ര തുടങ്ങിയത്. പിന്നീടിങ്ങോട്ട് ആൽബങ്ങളുടെയും പുരസ്കാരങ്ങളുടെയും പെരുമഴ! കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു.
ബാൻഡ് അംഗങ്ങൾ
സംഘത്തിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിനാണ്. പിയാനോ കീബോർഡ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതാകട്ടെ ജോണി ബക്ലൻഡും. ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പെർക്കഷൻ തുടങ്ങിയവ ഗയ് ബെറിമാനും ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ തുടങ്ങിയവ വിൽ ചാംപ്യനുമാണ് കൈകാര്യം ചെയ്യുന്നത്.

സീ യു സൂൺ...
പാട്ടുപൂരത്തിന്റെ കൊടയിറക്കി കോൾഡ്പ്ലേ ഇന്ത്യയിൽ നിന്നു മടങ്ങുകയാണ്. അവർ ഒഴുക്കിയ പാട്ടിന്റെ ലഹരി അടുത്ത തവണ കാണും വരെ പാട്ടുപ്രേമികളുടെ ഹൃദയത്തിൽ നുരഞ്ഞുപൊങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യ തങ്ങളുടെ പ്രിയപ്പെട്ട ഇടമാണെന്ന് മുംബൈ വേദിയിൽ നിന്ന് ക്രിസ് മാർട്ടിൻ വിളിച്ചു പറഞ്ഞത് അത്യാവേശത്തോടെയാണ് കാണികൾ കേട്ടത്. ഇവിടുത്തെ സംഗീതപരിപാടി തങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണെന്നും തീർച്ചയായും ഇന്ത്യയിലേക്കു മടങ്ങി വരുമെന്നും സംഘം ഉറപ്പ് നൽകി. ഇന്ത്യൻ ജനത നൽകിയ സ്നേഹവും പിന്തുണയും ഒരുകാലത്തും മറക്കില്ലെന്ന് പറഞ്ഞ് കോൾഡ്പ്ലേ വികാരാധീനരായി. പാട്ടുമായി ഉലകം ചുറ്റി നടക്കുന്ന അവർക്ക് നമ്മെ പിരിഞ്ഞു പോകാൻ അത്രയേറെ വേദനയുണ്ടെങ്കിൽ, അവർ ഇന്ത്യൻ മണ്ണിൽ നിന്നു മടങ്ങുന്നതോർത്ത് എത്രയെത്ര ഹൃദയങ്ങൾ വിങ്ങുന്നുണ്ടായിരിക്കും!