ADVERTISEMENT

പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളിയും മോഡലുമായ ഹെയ്‌ലി ബാൾഡ്‌വിനും വേർപിരിയുന്നുവെന്ന് വീണ്ടും അഭ്യൂഹം. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജീവനാശം ഉൾപ്പെടെ കൊടുത്ത് വേർപിരിയാൻ ഇരുവരും തീരുമാനമെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെയ്‌ലിക്ക്, ജസ്റ്റിൻ ബീബർ ജീവനാംശമായി ശതകോടികൾ നൽകുമെന്ന വിവരങ്ങൾ പുറത്തുവന്നെങ്കിലും തുക എത്രയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. 300 മില്യൻ ഡോളർ ആണ് ജസ്റ്റിൻ ബീബറിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. ഹെയ്‌ലിയുടേതാകട്ടെ 20 മില്യൻ ഡോളറും. ബീബറിന്റെ സമ്പാദ്യത്തിൽ നിന്നും നിശ്ചിത ശതമാനമായിരിക്കും ഹെയ്‌ലിക്കു നൽകുക. ബീബറും ഹെയ്‌ലിയും വിവാഹമോചിതരായാൽ 5 മാസം മാത്രം പ്രായമായ അവരുടെ ഏകമകൻ ജാക്ക് ബ്ലൂസിന്റെ സംരംക്ഷണം ആര് ഏറ്റെടുക്കുമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. കുഞ്ഞിന്റെ പൂർണമായ സംരംക്ഷണാവകാശം തനിക്കു വേണമെന്ന് ഹെയ്‌ലി ആവശ്യപ്പെടാനാണു സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ മകന്റെ സംരംക്ഷണത്തിനു വേണ്ടിയും ബീബർ നിശ്ചിത തുക നൽകേണ്ടിവരും. 

‘അത്യാഡംബര’ ദാമ്പത്യം

അത്യാഡംബരത്തോടെയാണ് ജസ്റ്റിൻ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും ഇതുവരെ ജീവിച്ചത്. പാട്ട് കൂടാതെ, റിയൽ എസ്റ്റേറ്റ് ബിസിനസ്സും പണം വാരിക്കൂട്ടാന്‍ ബീബറിനെ തുണച്ചു. ഹെയ്‌ലിയുടെ വരുമാനത്തിന്റെ മുഖ്യ പങ്കും മോഡലിങ്ങിൽ നിന്നാണ്. കൂടാതെ 2022ൽ ഹെയ്‌ലി സ്വന്തമായി ഒരു സ്കിൻ കെയർ ബ്രാ‍ൻഡും ആരംഭിച്ചിരുന്നു. അതിൽ നിന്നും ഹെയ്‌ലിക്കു കോടികൾ വരുമാനമുണ്ടായി. 2018ൽ വിവാഹശേഷം ബീബറും ഹെയ്‌ലിയും ചേർന്ന് 8.5 മില്യൻ ഡോളർ മുടക്കി കലിഫോർണിയയിലെ ബെവേർലി ഹിൽസിൽ ഒരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു. 2021ൽ അത് വിൽക്കുകയും കലിഫോർണിയയിൽത്തന്നെ 28.5 മില്യൻ ഡോളർ മൂല്യമുള്ള മറ്റൊരു മണിമാളിക വാങ്ങുകയും ചെയ്തു. നിലവിൽ അവിടെയാണ് ഇരുവരും താമസിക്കുന്നത്. കൂടാതെ ബീബറിന്റെ സ്വന്തം നാടായ കാനഡയിൽ 5 മില്യൻ ഡോളർ മുടക്കി വാങ്ങിയ മറ്റൊരു വീട് കൂടി ദമ്പതികൾക്കുണ്ട്. വിവാഹമോചിതരായാൽ ഈ വസതികളുടെ ഉടമസ്ഥാവകാശം ആരുടേതാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 

അംബാനി കൊടുത്തത് 83 കോടി, എന്നിട്ടും കടം?

ബീബർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന തരത്തിൽ ഏതാനും മാസങ്ങൾക്കു മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 2023ൽ പാട്ടിൽ നിന്നു വിരമിച്ചതോടെ ഗായകന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണു വിവരം. അനാരോഗ്യവും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളുമായിരുന്നു ബീബറിന്റെ വിരമിക്കലിനു പിന്നിൽ. 

അതിനിടെ കഴിഞ്ഞ വർഷം, അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങിൽ ബീബർ പാടാൻ എത്തിയിരുന്നു. 83 കോടി രൂപയാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ പ്രതിഫലമായി കൈപ്പറ്റിയത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും കൈപ്പറ്റിയത്. ഹെയ്‌ലിയുടെ ആഡംബരജീവിതത്തിനു വേണ്ടിയാണ് ബീബർ കോടികൾ പ്രതിഫലം വാങ്ങുന്നതെന്ന രീതിയിലും ചർച്ചകൾ ഉടലെടുത്ത‌ിരുന്നു. ഹെയ്‌ലിയുെട നെയിൽ ആർട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ചർച്ചകൾ അത്തരത്തിലേക്കു നീങ്ങിയത്. മാനിക്യൂറിനായി പോലും ഹെയ്‌ലി കോടികൾ ചെലവഴിക്കുന്നുണ്ടെന്നാണു വിവരം.

അഭ്യൂഹം പലതവണ

ജസ്റ്റിൻ ബീബറും ഹെയ്‌ലിയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന തരത്തിൽ മുൻപ് പല തവണ റിപ്പോർട്ടുകൾ വന്നിരുന്നു. കുഞ്ഞ് പിറന്നതിനു ശേഷവും ജസ്റ്റിന്റെ പക്വതയില്ലാത്ത പെരുമാറ്റവും കുട്ടിത്തം നിറഞ്ഞ പ്രവൃത്തികളും ലഹരിവസ്തുക്കളുടെ സ്ഥിരമായ ഉപയോഗവുമെല്ലാം ഹെയ്‌ലിയെ മാനസികമായി തളർത്തിയെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. കൂടാതെ, ബീബറിന്റെ മാർഗദർശിയും അടുത്ത സുഹൃത്തുമായ ഡിഡ്ഡി (ഷോൺ കോംബ്സ്) ലൈംഗിക പീഡനം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായതും ഹെയ്‌ലിയെ ഭയപ്പെടുത്തി. ഇക്കാര്യങ്ങളൊക്കെ ഇരുവരുടെയും ബന്ധം ഉലയുന്നതിൽ ഘടകങ്ങളായി. ഏതാനും ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ നിന്നും ജസ്റ്റിൻ ബീബർ, ഹെയ്‌ലിയെ അൺഫോളോ ചെയ്തിരുന്നു. ഇതോടെ വിവാഹമോചന വാർത്ത കൂടുതൽ ബലപ്പെട്ടു. അതേസമയം, തന്റെ അക്കൗണ്ടിൽ കയറി മറ്റാരോ ഹെയ്‌ലിയെ അൺഫോളോ ചെയ്തതാണ് എന്ന വിശദീകരണവുമായി ബീബർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചതുമില്ല. തൊട്ടടുത്ത ദിവസം ജസ്റ്റിൻ ബീബറിന്റെ ചിത്രം പങ്കുവച്ച് ഹെയ്‌ലി അഭ്യൂഹങ്ങളുടെ മുനയൊടിച്ചു. അതിനാൽത്തന്നെ വിവാഹമോചനവും ജീവനാംശവും സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ സംശയദൃഷ്ടിയോടെ മാത്രമേ പരിഗണിക്കാനാകൂ. 

English Summary:

Justin Bieber-Hailey Bieber divorce rumours and custody battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com