‘ഭവതാ... നിനക്കായ്’; അന്തരിച്ച മകളുടെ ആഗ്രഹം സാധിക്കാൻ ഇളയരാജ, പുതിയ പ്രഖ്യാപനം

Mail This Article
പുതുതലമുറ പാട്ടുകാർക്കായി ബാൻഡ് തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി കടന്നുപോയ മകൾ ഭവതാരിണിക്കു വേണ്ടി ഇളയരാജയുടെ ബാൻഡ് വരുന്നു. മകളുടെ ഒന്നാം ചരമവാർഷികത്തിലാണ് പ്രഖ്യാപനം. ലോകത്തിന്റെ ഏതു ഭാഗത്തെയും 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ചേരാം.
അർബുദരോഗബാധയെത്തുടർന്ന് ശ്രീലങ്കയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷമാണ് 47ാം വയസ്സിൽ ഭവതാരിണി അന്തരിച്ചത്. 1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.
മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളചിത്രമായ ‘മായാനദി’ ആണ് അവസാന ചിത്രം.