ഔസേപ്പച്ചന്റെ കൈപിടിച്ച് ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്; കയ്യടി നേടി ‘കരുതൽ’

Mail This Article
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. ‘കരുതൽ’ എന്ന മ്യൂസിക് വിഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. 30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത്. ഗോപി സുന്ദർ ആദ്യമായി പാടിയതും ഔസേപ്പച്ചന് വേണ്ടി ആയിരുന്നു. ‘സുന്ദര കില്ലാടി’ എന്ന ചിത്രത്തിലാണ് ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദർ ഗായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മകനും ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗായകനായി. മികച്ച സൗണ്ട് എൻജിനീയറും ഗിറ്റാറിസ്റ്റും ഗായകനുമായ മാധവിന്റെ ആദ്യ കമേഴ്‌സ്യൽ പ്രോജക്ടാണ് ‘കരുതൽ’. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.

‘കരുതൽ’ രൂപപ്പെട്ട വഴികളെക്കുറിച്ചും മാധവ് എന്ന ഗായകനെക്കുറിച്ചും ഔസേപ്പച്ചൻ മനോരമ ഓൺലൈനോട് പറഞ്ഞതിങ്ങനെ: ‘‘മാധവ് അസ്സലായി പാടി. പുതിയ ശൈലിയിലാണ് പാട്ട്. ഗോപിയും തുടങ്ങിയത് എന്റെ അടുത്തു നിന്നായിരുന്നു. ഇപ്പോൾ മകനും. മാധവ് പുതിയ തലമുറയുടെ ആളാണ്. റഫീഖ് അഹമ്മദിന്റെ നല്ലൊരു സന്ദേശം കൊടുക്കുന്ന കവിതയാണ് പാട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. അത് അങ്ങനെ തന്നെ കൊടുത്താൽ മുതിർന്നവരാകും കേൾക്കുക. ഈ കാര്യം പറയേണ്ടത് കുട്ടികളോടാണ്. അവരുടെ രീതികളിൽ നിന്നു കൊണ്ടു വേണം അവരോടു പറയാൻ. കാരണം, അവരെ ആദ്യം നമ്മൾ അടുത്തേക്ക് വിളിച്ച് ഇരുത്തണം. അതുകൊണ്ട് പുതിയൊരു ട്രീറ്റ്മെന്റിലാണ് പാട്ട് ചെയ്തത്. ആളുകൾ എന്നെ ചീത്ത വിളിച്ചാലും വേണ്ടില്ല. ഈ പാട്ട് പുതിയ കുട്ടികളാണ് കേൾക്കേണ്ടത്. അവരുടെ അഭിരുചിക്ക് അനുസരിച്ചാണ് ഈണം ഒരുക്കിയത്. ഞാൻ റഫീഖിനോട് ചോദിച്ചു, ഞാനിത് വേറൊരു രീതിയിൽ ചെയ്തോട്ടെ എന്ന്. അദ്ദേഹം സമ്മതിച്ചു. അതായിരുന്നു എന്റെ ധൈര്യം.’’
സൈബർ കാലത്തെ കൗമാരപ്രണയവും അതിലെ ചതിക്കുഴികളു പ്രമേയമാക്കിയാണ് ‘കരുതൽ’ എന്ന മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്. സെക്കണ്ടറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. തൃശൂർ വെന്മേനാട് എം എ എസ്എം ഹയർ സെക്കണ്ടറി സ്കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനും സൗഹൃദ ക്ലബ്ബിന്റെ കോർഡിനേറ്ററുമായ ജോഫി പുലിക്കോട്ടിലിന്റെ അധ്യാപനജീവിതത്തിൽ നേരിട്ടറിഞ്ഞ ചില സംഭവങ്ങളിൽ നിന്നാണ് കരുതലിന്റെ കഥ ഉരുത്തിരിഞ്ഞത്. കുട്ടികൾക്ക് ക്ലാസ്‌റൂം പഠനത്തിനപ്പുറം എന്തെങ്കിലുമൊക്കെ തിരിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് ‘കരുതൽ’ എന്ന പ്രോജക്ടിന്റെ ആശയം രൂപപ്പെടുത്താനും തന്റെ സുഹൃത്തും സഹപാഠിയുമായ മിൽട്ടൺ ഫ്രാൻസിസ് ഇമ്മട്ടിക്കൊപ്പം ഈ മ്യൂസിക് വിഡിയോ നിർമിക്കാനും പ്രചോദനമായത്.
ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത് പരസ്യചിത്രകാരനായ ഫേവർ ഫ്രാൻസിസാണ്. കഥയിലെ പ്രധാന ലൊക്കേഷനായ വി.ആർ.അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളായ നന്ദകിഷോറും മീനാക്ഷിയുമാണ് ഈ വീഡിയോയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചതും. ഇവർക്കൊപ്പം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബ് ഭാരവാഹികളായ അധ്യാപകരും വിദ്യാർഥകളും വിഡിയോയിൽ കഥാപാത്രങ്ങളായെത്തി. ഈസ്റ്റ് കോസ്റ്റ് ഓഡിയോയുടെ യു ട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.