മജ്ജയും മാംസവും രക്തവുമുള്ള എഴുത്തുകുത്തുകളോളം ശക്തമായി ഇന്നോളം ലോകത്തോട് സംവദിക്കുവാൻ മറ്റൊന്നിനുമായിട്ടില്ല. ബംഗാളി പാട്ടുകാരനും എഴുത്തുകാരനുമായ കബീർ സുമൻ എഴുതി പാടിയ അറുപത്തിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഗാനവും അക്കൂട്ടത്തിലൊന്നാണ്. രാജ്യത്തെ സർവകലാശാലകളും വിദ്യാർഥി സമൂഹവും ദളിത് വിവേചനങ്ങള്‍ കുഴിച്ചു മൂടപ്പെടാൻ പോരടിക്കുമ്പോൾ കബീർ സുമന്റെ കുഞ്ഞു പാട്ട് ഏറെ പ്രസക്തമാകുന്നു. ദളിതനായി ജനിച്ചു പോയതുകൊണ്ട് പ്രബുദ്ധമായ തന്റെ ഗവേഷണം പൂർത്തിയാക്കാനാകാതെ കടന്നുപോകേണ്ടി വന്ന രോഹിത് വെർമുലയെന്ന വിദ്യാര്‍ഥിയുടെ ജീവിതത്തിലേക്കു വഴി തുറക്കുന്ന പാട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഫോർ രോഹിത് എന്നാണ് പാട്ടിന്റെ തലക്കെട്ട്. തീവ്ര ഹിന്ദു ചിന്തയും തീവ്ര ദേശീയ ചിന്തയുമുള്ളവർക്കു നേരെയാണ് മുൻ തൃണമൂൽ എംപിയുടെ പാട്ട്.
ചവിട്ടിതാഴ്ത്തപ്പെട്ടപ്പോൾ എങ്ങനെയൊക്കെ ആ സാഹചര്യത്തോട് രോഹിതിന് പോരടിക്കാമായിരുന്നുവെന്ന് പറയുന്ന പാട്ട്, മരണത്തിലും മരിക്കാത്ത ആത്മാവിനോട് തിരികെ വരാൻ ആവശ്യപ്പെടുന്ന പാട്ട് കബീർ സുമൻ തന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗിത്താറിനൊപ്പം അറുപത്തിമൂന്നുകാരനായ സുമന്റെ ശബ്ദം ചേരുമ്പോൾ ജനിക്കുന്ന ഗീതം ദളിതന്റേയും ആദിവാസികളുടെയും നിസഹായത നിറഞ്ഞ ജീവിതത്തെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നു. വോട്ടുബാങ്കായി മാത്രം കാലാകാലങ്ങളായി അവരെ കാണുന്ന ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തേയും പാട്ടിലൂടെ സുമൻ വിമർശിക്കുന്നു.
ബംഗാളിന്റെ മുഖ്യധാരയിലേക്ക് തൊണ്ണൂറുകളിലാണ് സുമൻ കടന്നുവരുന്നത്. ഇതാദ്യമായല്ല സമൂഹത്തിലെ നേർചിത്രങ്ങളോട് സുമൻ തന്റെ പാട്ടിലൂടെ പ്രതികരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.