ഇന്ത്യൻ സൈനിക നടപടിയെ പിന്തുണച്ച് ഗായകൻ അദ്നാൻ സമി. ഇന്ത്യൻ സേന ചെയ്തതെന്തെന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം. പാക് സൈനിക കേന്ദ്രത്തിലല്ല ഇന്ത്യ ആക്രമണം നടത്തിയത്. ലോകത്തിനു തന്നെ ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യൻ പൗരത്വം നേടിയ പാക്കിസ്ഥാന്‍കാരനാണ് അദ്നാൻ സമി.
ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. സർജിക്കല്‍ അറ്റാക്കിനെ സംബന്ധിച്ച് യുക്തിരഹിതമായ വിമർശനമാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്നത്. അധിനിവേശം നടത്തിയതിനല്ല ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചത്. മറിച്ച് അനാവശ്യമായ അക്രമണം നടത്തിയതിനാണ്. അതും ഭീകരരെയാണ് ഇന്ത്യ കീഴ്പ്പെടുത്തിയതും.
ഭീകരതയ്ക്ക് അതിർത്തികളില്ല. ലോകത്തെ മുഴുവൻ അത് ഭീതിയിലാഴ്ത്തുന്നു. മുംബൈ, പെഷവാർ, പാരിസ്... ലോകത്തെല്ലായിടത്തുമുണ്ട് ഭീകരാക്രമണം. തീവ്രവാദത്തെ ഒറ്റയ്ക്കു തുടച്ചുനീക്കാൻ പാക്കിസ്ഥാന് കഴിയില്ലെങ്കിൽ അതിനു സഹായിക്കുന്നവർക്കൊപ്പം ഒന്നുചേർന്ന് നിൽക്കുകയാണ് വേണ്ടത്. എന്നാലേ നമ്മുടെ കുട്ടികൾക്ക് സമാധാനമായി കഴിയുവാനാകൂ. ആക്രമണങ്ങൾ എണ്ണിയെണ്ണി പറയാതെ അതിലെ സത്യാവസ്ഥ മനസ്സിലാക്കി സമാധാനത്തിന്റെ പാതയിലേക്കെത്തുവാൻ പാക്കിസ്ഥാന്‍ ഇന്ത്യയുടെ കൈകോർക്കുകയാണ് വേണ്ടതെന്നും അദ്നാൻ സമി പറഞ്ഞു.
എപ്പോഴത്തേയും പോലെ സാമിയെ വിമർശിച്ച് നിരവധി പേർ റീട്വീറ്റ് ചെയ്യുകയുണ്ടായി. തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് വിമർശകർ ചെയ്തതെന്ന് സാമി പറഞ്ഞു. അങ്ങനെ ചെയ്യുന്നവരും തീവ്രവാദികളും തമ്മിൽ വലിയ വ്യത്യാസമില്ല. പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യുവാൻ ഒരു ഭയവുമില്ല. അഭിപ്രായങ്ങൾ ഇനിയും തുറന്നു പറയുമെന്നും സമി പറഞ്ഞു.
2016 ജനുവരി ഒന്നിനാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒരുപോലെ പാടുന്ന അപൂർവ്വം ഗായകരിലൊരാളാണ് അദ്ദേഹം. ദക്ഷിണേഷ്യയിൽ ഏറ്റവും ശ്രദ്ധ നേടിയ ആൽബം ഗാനങ്ങളും അദ്നാന്‍ സമിയുടേതാണ്.