ക്യൂൻ മേരിയെ പോലെ അപ്രതീക്ഷിതമായാണ് കൽപനയെന്ന ചിരി നമ്മെ വിട്ടുപോകുന്നത്. ചാര്‍ലിയെന്ന ചിത്രം ഇനി കൽപനയുടെ ഓർമകളുടെ ഏറ്റവും സുന്ദരമായ ഫ്രെയിം കൂടിയാണ്. നടുക്കടലിൽ പാതിരാത്രിയിൽ ചാർലിയുടെ പാട്ടു കേട്ട് അതിശയിച്ചു നിൽക്കുന്ന ക്യൂൻമേരി. ചിത്തിരത്തിരയെന്ന ആ പാട്ട് കൽപനയുടെ ഓർമകളുടെ തിരയുണർത്തുന്നു. പാട്ടിന്റെ തന്നെ വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ വരവേറ്റത്. പാട്ടിന്റെ മേക്കിങ് വിഡിയോയും എത്തിയിരിക്കുന്നു.
നടുക്കടലിൽ മൂന്നു കപ്പലുകളിലായി പാട്ട് ചിത്രീകരിക്കുന്നതും കൽപന ചായമണിയുന്നതുമടക്കമുള്ള ദൃശ്യങ്ങൾ കണ്ണീരണിയിക്കും. നായകനായ ദുൽഖർ തന്നെയാണ് ഈ പാട്ട് പാടിയത്. റഫീഖ് അഹമ്മദിന്റെയാണ് വരികൾ. ഗോപീ സുന്ദറാണ് പാട്ടിന് ഈണമിട്ടത്. ചെമ്പൻ വിനോദും ദുൽഖർ സൽമാനും കൽപനയും ഒരു വൻ സംഘവുമാണ് രംഗങ്ങളിലുള്ളത്.
കണ്‍ചിമ്മുന്ന ഇത്തിരപ്പോന്ന ബൾബുകൾ അലങ്കരിച്ച കുഞ്ഞൻ ബോട്ട് ആടിയുലഞ്ഞ് അകലങ്ങളിലേക്ക് പോകുന്നു കൽപനയുടെ ചിരിയോർമകളിലേക്കെന്നെ പോലെ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയെന്ന ചിത്രത്തിലാണ് കൽപന ഏറ്റവുമൊടുവിലായി അഭിനയിച്ചത്. ഇക്കഴിഞ്ഞ 25നാണ് കൽപനയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.