ഷാൻ ജോൺസൺ തന്റെ പിതാവ് ജോണ്‍സണിന്റെയും അനുജന്റെയും ഓർമകൾക്കു മുൻപിലാണ് ജോൺസൺ മാസ്റ്റർ ഈണമിട്ട മനസിൻ മടിയിലെ മാന്തളിരേ എന്ന പാട്ടു പാടി വിഡിയോ തയ്യാറാക്കിയത്. ഇന്ന് ഷാൻ ജോൺസണിന്റെ ഓർമദിനമാണ്. ഷാനിനോടുള്ള സ്നേഹമറിയിച്ചെത്തിയ സൃഷ്ടികളിൽ ഏറ്റവും മനോഹരമായൊരു വിഡിയോയും ഇതേ പാട്ടിലൂടെയാണ്. സന്തോഷ് വിൽസൺ എന്ന അച്ഛനാണ് തന്റെ നാലു വയസുകാരി മകൾ ഇസബെല്ലയെക്കൊണ്ട് ഈ പാട്ടു പാടിച്ചത്.
ഇസബെല്ല കൊഞ്ചൽ മാറാത്ത സ്വരഭംഗിയിൽ ആർദ്രമായി അതുപാടുകയും ചെയ്തു. ഒരുപക്ഷേ ഈ ഓർമദിനത്തിൽ ഷാനിനെ ഏറ്റവും മനോഹരമായി ഓർത്തെടുത്ത വിഡിയോകളിലൊന്നും ഇതുതന്നെ. ജോൺസൺ മാസ്റ്ററേയും അദ്ദേഹത്തിന്റെ പാട്ടുകളേയും എന്ന പോലെ മകൾ ഷാൻ ജോൺസണും ഒരുപാടിഷ്ടമായിരുന്നു. അപ്രതീക്ഷിതമായ ആ മരണം ഒരുപാടു വേദനിപ്പിച്ചു. ഇടയ്ക്കിടെ അവരുടെ കഥ ഓർക്കുമായിരുന്നു. അതുകൊണ്ടാണ് ഈ പാട്ടു ചെയ്തത്. മകൾക്കും ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് പാടാൻ. സന്തോഷ് പറഞ്ഞു. ഞാനും സുഹൃത്തും ചേർന്ന് മൊബൈൽ കാമറയിലാണ് പാട്ട് ചിത്രീകരിച്ചത്. ബംഗളുരുവിലെ ഞങ്ങളുെട വീടിനടുത്തുള്ള രണ്ടു സുഹൃത്തുക്കളാണ് ഗിത്താർ വായിച്ചത്. സന്തോഷ് പറഞ്ഞു.ജോബി മക്കോളിലും ക്ലെമെന്റ് ജോയലും ചേർന്നു വായിച്ച ഗിത്താറിൽ നിന്നു വന്ന സ്വരകണങ്ങളാണ് ഇസബെല്ലയുടെ കുഞ്ഞു ശബ്ദത്തിലെ ഗീതത്തിനു മനോഹാരിത പകർന്നത്. അതിത്രയേറെ മനസു തൊടുന്നതാക്കിയത്. ക്രൈസ്റ്റ് കോളജ് വിദ്യാർഥിയാണു ജോബി. സന്തോഷിന്റെ സുഹൃത്തായ മെർവിനാണു വിഡിയോ പകർത്താൻ സഹായിച്ചത്...
അച്ഛനൊപ്പം പ്രിയപ്പെട്ട പാട്ടുകൾ കാമറയ്ക്കു മുൻപിലിരുന്ന് കുറേ പ്രാവശ്യം ചെയ്തിട്ടുണ്ട് ഇസബെല്ല. സമൂഹ മാധ്യമങ്ങളിൽ മുൻപും അതു വൈറലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.