ഒരു ഇടവേളക്കു ശേഷം കെഎസ് ചിത്ര എം ജയചന്ദ്രൻ ഈണത്തിൽ പാടുന്നു. സംഗീതവും നൃത്തവും പ്രണയവും സമന്വയിച്ചുകൊണ്ട് മലയാളികൾക്ക് മുന്നിലേക്കെത്തുന്ന ചിത്രം കാംബോജിയിലാണ് ചിത്രയുടെ പാട്ടുകളുള്ളത്. ഒഎൻവി അവസാനമായി എഴുതിയ പാട്ടുകൾ ഉൾക്കൊള്ളുന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് ചിത്ര ആലപിക്കുക. കാംബോജിക്ക് പാട്ടുകൾ ചിട്ടപ്പെടുത്തുകയെന്നത് തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നുവെന്ന് എം ജയചന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഒഎൻവി സാറിന്റെ അവസാനമായെഴുതി സിനിമാ ഗീതത്തിന് ഈണമിടാനാകുകയെന്നത് ഭാഗ്യത്തിനപ്പുറം ഒരു നിയോഗമാണ്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഈ നാലു പാട്ടുകളും നാല് ഗുരുനാഥൻമാർക്കാണ് സമർപ്പിക്കുന്നത്. ശ്രുതിചേരുമോ എന്ന പാടട് ദേവരാജൻ മാസ്റ്റർക്കും നടവാതിൽ തുറന്നീടുമോ എന്ന ഗാനം കെ രാഘവൻ മാസ്റ്റർക്കും ചെന്താർനേർമുഖീ എന്ന തുടങ്ങുന്നത് ദക്ഷിണാമൂർത്തി സ്വാമിക്കും അംഗുലീസ്പർശമെന്ന പാട്ട് എംബി ശ്രീനിവാസനും സമർപ്പിക്കുന്നു.
130ഓളം സിനിമകൾ ചെയ്തു. അധികവും ഹിന്ദുസ്ഥാനി സംഗീതമൊതക്കെയാണ് ഉപയോഗിക്കാൻ അവസരമുണ്ടായിട്ടുള്ളത്.പക്ഷേ പൂർണമായും ശാസ്ത്രീയ സംഗീതമുൾക്കൊണ്ട് പാട്ടുകൾ ചെയ്യാൻ അധികം കഴിഞ്ഞിട്ടില്ല. കാംബോജിയിലൂടെ അതും യാഥാർഥ്യമായി. ഏറ്റവും മനോഹരമായ സംഗീതം നൽകുകയെന്നതു മാത്രമേ മനസിലുള്ളൂ. കഥകളി കലാകാരനാണ് നായകൻ മോഹിനിയാട്ടം നർത്തകിയാണ് ചിത്രത്തിലെ നായിക. ഇവരുടെ പ്രണയാണ് ആവിഷ്കരിക്കുന്നത്. കഥകളി സംഗീതവും മോഹിനിയാട്ട സംഗീതവും ശാസ്ത്രീയ സംഗീതവും ഇടകലർന്നുള്ള ഈണങ്ങളാണ് നൽകിയിരിക്കുന്നത്. എം ജയചന്ദ്രൻ പറഞ്ഞു.
വിനോദ് മങ്കരയാണ് കാംബോജി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകളെ ഏറെ പ്രതീക്ഷയോടെയാണ് ശ്രോതാക്കൾ കാത്തിരിക്കുന്നത്. ചിത്രത്തിൽ ദാസേട്ടനേയും ചിത്ര ചേച്ചിയേയും കൂടാതെ ബോബെ ജയശ്രീയും ഒരു പാട്ട് പാടുന്നുണ്ട്. അംഗുലീസ്പർശമെന്ന പാട്ട് ബോബെ ജയശ്രീയുടെ നാദത്തിലൂടെ കേൾക്കാം. ദാസേട്ടൻ ആലപിക്കുന്ന പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയായിക്കഴിഞ്ഞു.