മോഹന്‍ ലാൽ ചിത്രം കണ്ട്, മീൻകറിയും കൂട്ടി ചോറുണ്ണുന്ന ബീഫും പൊറോട്ടയും കഴിച്ച്, രണ്ടെണ്ണമടിച്ച് അലമ്പുണ്ടാക്കുന്ന പിന്നെ കൂട്ടുകാരെ അളിയാ എന്നു വിളിച്ച് സ്നേഹം പങ്കിടുന്ന മലയാളിയെ കുറിച്ചാണ് ഈ പാട്ട്. റാപ് സംഗീതത്തിലുള്ള പാട്ടും അതിനൊത്ത ദൃശ്യങ്ങളുമുള്ള ഈ വിഡിയോ യുട്യൂബിൽ ശ്രദ്ധ നേടുന്നു. ഐ ആം എ മല്ലു എന്നു പേരിട്ട വിഡിയോ കാലമെത്ര മാറിയാലും മാറാത്ത മലയാളികളുടെ രസകരമായ ശീലങ്ങളെ കുറിച്ചുള്ള പാട്ടാണ്. ഒരു അടിപൊളി റാപ് സോങ്.
റിനോഷ് ജോർജ് തയ്യാറാക്കിയ മ്യൂസികൽ വിഡിയോ നാലു ദിവസം കൊണ്ട് ഒന്നര ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ലോകത്തുള്ള എല്ലാ മലയാളി ചെക്കൻമാർക്കും പെൺകുട്ടികൾക്കുമായാണ് റിനോഷ് തന്റെ പാട്ട് സമർപ്പിച്ചിരിക്കുന്നത്. മഹാബലിയോടൊത്ത് അടിച്ചു പൊളിക്കുന്ന ഞങ്ങളാണ് മലയാളികൾ എന്നു പറഞ്ഞുകൊണ്ടാണ് പാട്ടു തുടങ്ങുന്നത്. നിവിൻ പോളിയുടെ താടിയും സുരേഷ് ഗോപിയുടെ പൊലീസ് സ്റ്റൈലും ഇടുക്കി ഗോൾഡ് സിനിമയും ബംഗാളികളോടൊപ്പമുള്ള അടുപ്പവും അയ്യോ ചേട്ടാ എന്നു വിളിച്ച് സംസാരിക്കുന്ന മലയാളി പ്രണയിനിയെ കുറിച്ചുമെല്ലാം വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. മാത്രമല്ല, മലയാളിയുടെ ഇംഗ്ലീഷ് ഉച്ഛാരണത്തെ കുറ്റം പറയുന്നവര്‍ക്ക് ശശി തരൂരിനേയും അരുന്ധതി റോയിയേയും കുറിച്ച് പറഞ്ഞ് നല്ല മറുപടിയും നൽകുന്നുണ്ട്.
മൊത്തത്തിൽ ഫ്രീക്ക് ലുക്ക് ആണ് വിഡിയോയ്ക്ക്. റിനോഷ് തന്നെയാണ് പാടിയഭിനയിക്കുന്നത്. മൂന്ന് മിനുട്ട് രണ്ട് സെക്കൻഡ് നീളുന്ന പാട്ടിനു ശേഷം വിഡിയോയ്ക്ക് പിന്നിലുള്ളവരെ പരിചയപ്പെടുത്തുക കൂടി ചെയ്ത് അവസാനിക്കുന്നു വിഡിയോ. അവതരണം വ്യത്യസ്തമാണ്. കിരൺ ആൽവിൻ ആണ് നൃത്തച്ചുവടുകളൊരുക്കിയത്. ദീക്ഷിത് എസ് ആണ് എഡിറ്റിങ് ഭരത് പരശുറാം ആണ് മല്ലുവിനെ കുറിച്ച് പാടുന്ന പാട്ടിന് അസൽ ദൃശ്യങ്ങൾ പകർന്ന കാമറാമാൻ. നമ്മുടെ നാടിന്റെ തനിനാടൻ ശീലങ്ങളെ കുറിച്ച് പാടുന്ന രീതി സിനിമയിൽ പതിവാണ്. അടുത്തിടെയിറങ്ങിയ ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരത്തിലെ ഇടുക്കി പാട്ടും, ലീലയിലെ കോട്ടയം പാട്ടും നമ്മളേറെ ആസ്വദിച്ചതാണ്. നവതലമുറയുടെ ആസ്വാദന തലങ്ങളിലേക്ക് കയറി ചെല്ലുന്ന രീതിയിൽ വിഡിയോ തയ്യാറാക്കിയ റിനോഷ് വേറിട്ട് നിൽക്കുന്നുവെന്നു തന്നെ പറയാം.