കഴിക്കാനിരിക്കുന്ന മേശമേൽ താളം പിടിക്കുന്ന പരിപാടി രസകരമാണ്. ചിലപ്പോൾ ആ പാട്ട് നമ്മള്‍ക്ക് മാത്രമായിരിക്കാം ആസ്വദിക്കാനാകുക. വീട്ടിലുള്ളവർക്കും മേശയ്ക്കും മേശവിരിക്കും മറ്റ് സകലമാന വസ്തുക്കൾക്കും അതൊരു മഹാ ശല്യമാകാറുണ്ട് പലപ്പോഴും. ചിലർ പക്ഷേ വമ്പൻ പാട്ടുകാരുമായാരിക്കും. ഇങ്ങനെയുള്ള വിരുതൻമാർക്കായി അങ്ങ് ദൂരെ ഒരു സൂത്രം തയ്യാറായിക്കഴിഞ്ഞു. എന്താണെന്നല്ലേ...ഡ്രം കിറ്റും പിയാനോ കീകളുമുള്ള ഒരു മേശവിരി. ആഹാരം വിളമ്പാൻ പാടി പാടി അമ്മയെ വിളിക്കാം...പാട്ടു ചിട്ടപ്പെടുത്തിക്കൊണ്ട് കഴിക്കുകേം ചെയ്യാം. ഈ രസകരമായ കാര്യം ഇപ്പോൾ അൽപം ദൂരെയാണെങ്കിലും, ബാത്റൂം ഗായകരും ടേബിൾ ഗായകരും ഒരുപാടുള്ള ഇന്ത്യയിലേക്ക് ഇത് അധികം വൈകാതെ എത്തിയാലും അത്ഭുതപ്പെടാനില്ല.
സ്വീഡനിലെ കമ്പനിയാണ് ഇത്തരത്തിലൊരു മേശവിരിയുടെ ബുദ്ധികേന്ദ്രം. സ്മാർട് ടെക്സ്റ്റൈൽസ് എന്ന കമ്പനിയിലെ ലി ഗൂ, മാറ്റ്സ് ജോൺസൺ എന്നിവർ ചേർന്നാണ് പാടുന്ന മേശവിരി സൃഷ്ടിച്ചത്. ഇവരും ഒരു രസത്തിന് വേണ്ടി തയ്യാറാക്കിയതാണ് ഇത്. ജൊഹാൻസൺ ഒരു സംഗീത പ്രിയനാണ്. ടെക്സറ്റൈൽ ടെക്നോളജി മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നതിനാൽ രണ്ടും കൂടി ചേർത്തുവച്ച് പുതിയൊരു കാര്യം ചെയ്യുകയായിരുന്നു. സഹപ്രവർത്തകയായ ലീ ഗൂ ഒപ്പം നിന്നു. ടെക്സ്റ്റൈൽ സെൻസറിങിൽ ഡോക്ടറേറ്റ് ഉള്ള വ്യക്തിയാണ് ലീ. ഇതൊരു പ്രത്യേക കാര്യം തന്നെയാണെന്ന് ഇവരും സമ്മതിക്കുന്നു. കറണ്ട് കടത്തിവിടുകയും അതിനെ സിഗ്നലുകളാക്കി മാറ്റുകയും ചെയ്യുന്ന കണ്ടക്ടീവ് ഫൈബറുകളും കൂടിച്ചേര്‍ത്താണ് മേശവിരി നിർമ്മിച്ചത്.