Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൺ ഡയറക്ഷന്റെ അവസാന പരിപാടി

One Direction

പ്രശസ്തമായ ബ്രിട്ടീഷ്-ഐറിഷ് പോപ്പ് ബാൻഡ് വൺ ഡയറക്ഷന്റെ അവസാനത്തെ പരിപാടി അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ് മത്സരമായ സൂപ്പർബോളിന്റെ ഹാഫ് ടൈമിൽ. പോപ്പ് താരം ബ്രുണോ മാർസുമായി ചേർന്ന് വൺ ഡി നടത്തുന്ന പരിപാടിക്ക് ശേഷം ബാൻഡ് പിരിയുമെന്നാണ് താരങ്ങളുടെ അനൗദ്യോഗികമായ പ്രഖ്യാപനം. എന്നാൽ പിരിയുന്നത് കുറച്ച് കാലത്തേക്ക് മാത്രമാണെന്നും 2016 അവസാനത്തോടെ ബാൻഡ് വീണ്ടും ഒത്തുചേരുമെന്നുമാണ് പോപ്പ് ലോകത്ത് നിന്നുള്ള വാർത്തകൾ.

കഴിഞ്ഞ ദിവസമാണ് ബാൻഡ് തങ്ങളുടെ പുതിയ ആൽ‌ബത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത്. സെയ്ൻ മാലിക്കിന്റെ പിന്മാറ്റത്തിന് ശേഷമുള്ള വൺ ഡയറക്ഷന്റെ ആദ്യ സിംഗിളായിരുന്നു ഡ്രാഗ് മീ ഡൗൺ. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ വൺ ഡി അംഗങ്ങൾ ബഹിരാകാശയാത്രികരായായിരുന്നു പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ജൂലൈ 31 ന് പുറത്തിറങ്ങിയ ആൽബം 90 രാജ്യങ്ങളിലെ ഐ ട്യൂൺ ലിസ്റ്റിൽ ഒന്നാമതായിരുന്നു. കൂടാതെ ഇതുവരെ 8.5 കോടി ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

അഞ്ചാം വർഷം ആഘോഷിക്കുന്ന ബാൻഡിൽ നിന്ന് മാലിക്ക് പിന്മാറിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തന്റെ കുടുംബത്തിന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കണെമെന്നും പറഞ്ഞായിരുന്നു മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് അകന്നത്. സെയ്ൻ മാലിക്കിന്റെ പിൻവാങ്ങലിന് ശേഷം ബാൻഡിന് അത്ര നല്ലകാലമായിരുന്നില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. സെയ്ൻ മാലിക്ക് ഇല്ലാത്ത ബാൻഡിൽ വലിയ കാര്യമില്ലെന്നും അടുത്തതായി ബാൻഡ് വിടാൻ പോകുന്നത് ഹാരി സ്‌റ്റൈൽസായിരിക്കുമെന്നും ബാൻഡ് ഉടൻ പിരിച്ചു വിടുമെന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് വൺ ഡയറക്ഷന്റെ പുതിയ ഗാനം പുറത്തിറക്കിയത്.

സെയ്ൻ മാലിക്കില്ലാതെ ഗാനം പുറത്തിറക്കി വൺ ഡി എന്നാൽ മാലിക്ക് മാത്രമല്ലെന്ന് തെളിയിച്ച ബാൻഡ് കുറച്ചുകാലത്തേക്ക് സംഗീതത്തിൽ നിന്ന് മാറി നിൽക്കുകയാണ്. പുതിയ ആൽബവും ഏറ്റെടുത്ത ടൂറുകളും കഴിഞ്ഞാലുടൻ ബാൻഡ് അവധിയിൽ പ്രവേശിക്കുമത്രേ. സ്വതന്ത്ര കരിയർ ആഗ്രഹിക്കുന്ന അംഗങ്ങള്‍ക്ക് സ്വന്തമായി ഗാനങ്ങളിറക്കാനുള്ള അവസരമാണിത് എന്നാണ് ബാൻഡിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഒരു വർഷത്തെ അവധി എടുത്ത് പൂർവ്വാധികം ശക്തിയോടെയുള്ളൊരു തിരിച്ചു വരവാണ് ബാൻഡ് ഉദ്ദേശിക്കുന്നത്.

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.