Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയും വിമലും എന്നെ അപമാനിച്ചു: രമേശ് നാരായണൻ

img-0122 പൃഥ്വിരാജ്, ആർ എസ് വിമൽ, രമേശ് നാരായണൻ എന്നിവർ

മഴ പോലെ പെയ്തിറങ്ങിയ തീക്ഷ്ണമായ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം, എന്നു നിന്റെ മൊയ്തീൻ, മനോഹരമായൊരു ചിത്രമായിരുന്നുവെന്നതിൽ തർക്കമില്ല. പക്ഷേ വിവാദങ്ങളുടെ വൻ അകമ്പടിയും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സമ്മാനങ്ങൾ വാങ്ങിനിൽക്കുമ്പോഴും അതിന് മാറ്റമില്ല. ചിത്രത്തിലെ സംഗീത സംവിധാനത്തിന് രമേശ് നാരായണന്റെ ഒരു പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തന്റെ പുരസ്കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നാണ് രമേശ് നാരായണൻ പറഞ്ഞത്.

രമേശ് നാരായണൻ ആറ് പാട്ടുകളാണ് ചിത്രത്തിനു വേണ്ടി ചെയ്തത്. അതിൽ മൂന്നെണ്ണം മാത്രമാണ് പുറംലോകമറിഞ്ഞത്. ഒരെണ്ണം മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ. ഈ മഴതൻ, ശാരദാംബരം, പ്രിയമുള്ളവനേ എന്നീ മൂന്ന് ഗാനങ്ങളായിരുന്നു നാം കേട്ടത്. പി ജയചന്ദ്രന് മികച്ച ഗായകനുള്ള ഈ വർഷത്തെ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തത് ശാരദാംബരം എന്ന പാട്ടുകൂടിയാണ്. രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനുമായി. എന്നു നിന്റെ മ‌ൊയ്തീന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും സംഗീത സംവിധായകനുമായിരുന്നിട്ടും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് രമേശ് നാരായണൻ സംസാരിക്കുന്നു.

എന്റെ പാട്ടുകൾ ഉൾപ്പെടുത്തിയത് നിർമ്മാതാവിന്റ‌െ പിടിവാശി

എന്നെക്കൊണ്ട് എന്നു നിന്റെ മൊയ്തീനിൽ സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകൾക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തൽ. പാട്ടുകളെ സിനിമയിൽ ഉൾപ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം. അതിന് ഞാൻ എതിരൊന്നും പറഞ്ഞില്ല. കാരണം ആർ എസ് വിമൽ ആറ് വർഷമായി ചിത്രത്തിന്റെ പുറകേയാണ്. എന്റെ പാട്ടുകൾ കാരണം അത് മുടങ്ങാൻ പാടില്ലല്ലോ. ഈ വിവരം എന്നോട് വിമൽ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നീ സിനിമ തുടങ്ങിക്കോളൂ. അദ്ദേഹം തീരുമാനിക്കുന്നയാളെക്കൊണ്ട് പാട്ട് ചെയ്യിച്ചോളൂവെന്ന്.

പിന്നീട് നിർ‌മ്മാതാവ് സുരേഷ് രാജ് കാരണമാണ് എന്റെ പാട്ടുകൾ സിനിമയിൽ വന്നത്. ഞാൻ സംഗീതം ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹം പൃഥ്വിരാജുമായി ഇതേപറ്റി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഈ പാട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയാൽ താൻ അഭിനയിക്കില്ല. ഇത് കേട്ടപ്പോൾ ആർ എസ് വിമലിന് ആകെ സങ്കടമായി. ആദ്യ ചിത്രം. അതിങ്ങനെ ഈ കാരണം കൊണ്ട് മുടങ്ങരുതല്ലോ. എന്റെ പാട്ട് ശ്രദ്ധിക്കേണ്ടെന്നു പറഞ്ഞ് മുന്നോട്ട് പൊയ്ക്കോളൂ, അദ്ദേഹം തീരുമാനിക്കുന്നയാളെ വച്ച് പാട്ട് ചെയ്തോളൂവെന്നായിരുന്നു വീണ്ടും എന്റെ മറുപടി. പൃഥ്വിരാജ് അപ്പോഴേക്കും എം ജയചന്ദ്രനെ വിളിച്ച് പറഞ്ഞ് കഴിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും എന്റെ പാട്ടുകൾ ചിത്രത്തിൽ വന്നു. അതിനു കാരണം, പ്രൊഡ്യൂസർ മാത്രമാണ്.

ഇവരെ പോലെ മറ്റാരും എന്നെ അപമാനിച്ചിട്ടില്ല, ഇത് ഗതികേട്

പൃഥ്വി ഇങ്ങനെ പെരുമാറാനുള്ള കാരണം എന്തെന്ന് എനിക്കറിയില്ല. സ്റ്റ്യുഡിയോയിൽ പാട്ട് കേൾക്കാനെത്തിയപ്പോൾ ഞാൻ പൃഥ്വിയെ വേണ്ടവിധത്തിൽ സ്വീകരിച്ചില്ല, ബഹുമാനിച്ചില്ല എന്നൊക്കെയാണ് ആർ എസ് വിമൽ എന്നോട് പറഞ്ഞത്. എന്താണതിലെ സത്യം എനിക്കറിയില്ല. പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്കുറപ്പിച്ച് പറയാനാകും, ഇത്രയും വർഷത്തെ എന്റെ അനുഭവത്തിനിടയിൽ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്.

സംവിധായകരോ അഭിനേതാക്കളോ എന്നോടിങ്ങനെ പെരുമാറിയിട്ടില്ല. എന്നിട്ടും ഞാൻ പൃഥ്വിക്ക് സന്ദേശം അയച്ചു, ഞാൻ പാട്ടുകൾ വേണമെങ്കിൽ മാറ്റി ചെയ്യാെമന്നും പറഞ്ഞ്, അതിനും അദ്ദേഹം മറുപടിയൊന്നും തന്നില്ല. പൃഥ്വി സിനിമയുടെ എല്ലാ കാര്യത്തിലും കൈകടത്തുന്ന ഒരാളാണ്. അദ്ദേഹം അങ്ങനെ ചെയ്തോട്ടെ. പക്ഷേ പാട്ടുകളുടെ കാര്യത്തിൽ അങ്ങനല്ല. നല്ല സംഗീത സംവിധായകരും പാട്ടുകാരുമുണ്ടെങ്കിലേ സിനിമയിൽ നല്ല ഗാനങ്ങളുണ്ടാകുകയുള്ളൂ.

yesudas-ramesh-narayan രമേശ് നാരായണൻ യേശുദാസിനൊപ്പം

പിന്നെ പൃഥ്വിക്ക് പാട്ടുകളുടെ കാര്യത്തിൽ ഇടപെടാം. ഞാൻ അഭിനയിക്കണമെെങ്കിൽ ഇന്നയാൾ സംഗീതം ചെയ്യണം എന്ന് അദ്ദേഹത്തിനു പറയാം. പാട്ടുകൾ എങ്ങനെ വേണമെന്നു പറയാം. പക്ഷേ ഇവിടെ അങ്ങനെയൊന്നുമല്ല സംഭവിച്ചത്, എന്റെ പാട്ടുകൾ കേട്ടിട്ട് പൂർണമായും അത് നിരാകരിച്ചു. ഒരു നിർദ്ദേശം പോലും ഉണ്ടായില്ല. എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഞാൻ ഇതിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. എന്റെയും കൂടി ചിത്രമാണ്. എന്നിട്ടാണ് എനിക്കിങ്ങനെയൊരു അനുഭമുണ്ടായത്.

എല്ലാം ഒത്തുകളി

മൂന്ന് പാട്ടിൽ നിന്ന് രണ്ടെണ്ണം ഒഴിവാക്കി. എനിക്കതിൽ വിഷമമുണ്ടാകുമായിരുന്നില്ല. കാരണം നമ്മൾ ചെയ്യുന്ന എല്ലാ പാട്ടുകളും ചിത്രത്തിൽ വരണമെന്നില്ല. അതൊക്കെ സംഭവിക്കും. പക്ഷേ ഇവിടെ മനപൂർവ്വം ഒഴിവാക്കുകയാണുണ്ടായത്. ആർ എസ് വിമലും പൃഥ്വിരാജും കൂടി ഒത്തുകളിച്ചാണ് ആ പാട്ടുകൾ ഒഴിവാക്കിയത്. എന്നിട്ടും ഞാൻ വിമലിനെ പിന്തുണച്ചിട്ടേയുള്ളൂ. കാരണം ഒരുപാട് വർഷത്തെ അധ്വാനമാണ് ഈ ചിത്രം എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് പാട്ടുകൾ ചെയ്യാനായില്ലെങ്കിലും കുഴപ്പമില്ല എന്നെനിക്കുണ്ടായിരുന്നു.

വിമലിന് അങ്ങനയേ പറയാനാകൂ...

എന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നേ വിമലിന് പറയാനാകൂ. വേറൊരു മറുപടി അദ്ദേഹത്തിന് പറയാനുണ്ടാകില്ല. എല്ലാത്തിനും തെളിവുകളുണ്ട്. എന്റെ ആറ് പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നുവെന്നും അത് കേൾക്കുവാൻ പൃഥ്വി സ്റ്റ്യുഡിയോയിൽ വന്നിരുന്നുവെന്നതിനുമെല്ലാം തെളിവുകളുണ്ട്. ഞാനെന്തിനാണ് കള്ളം പറയുന്നത്. എനിക്കതുകൊണ്ട് എന്തുനേടാനാണ് സാധിക്കുക.

ഇപ്പോഴെങ്കിലും ജനങ്ങളിത് അറിയണം

ഇത്രയും നാൾ ഞാൻ എന്തിനാണ് എല്ലാം മറച്ചുവച്ചതെന്ന് നിങ്ങൾക്ക് തോന്നാം. അതിനു കാരണം ഈ അവാർഡാണ്. ഇനിയെങ്കിലും ആളുകൾ എല്ലാം അറിയണം എന്നെനിക്ക് തോന്നി. ഈ പാട്ടുകളെല്ലാം എല്ലാവരും ഇഷ്ടപ്പെട്ട പാട്ടുകളാണ്. അതിന്റെ പിന്നിലെ ബുദ്ധിമുട്ടും പ്രശ്നങ്ങളും എല്ലാവരും അറിയണം.

ഞാനാരേയും ഭയക്കുന്നില്ല

ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതുകൊണ്ട് എന്റെ സംഗീത ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന ഭയമെനിക്കില്ല. അതൊക്കെ വെറുതെയുള്ള വിശ്വാസങ്ങളാണ്. കാരണം ഞാൻ അത്രയേറെ ആത്മാർഥമായിട്ടാണ് പാട്ടിനെ സമീപിക്കുന്നത്. അതിനെ ആരാധിക്കുന്നത്. അതിന്റെ ഫലമുണ്ടാകും. ഇത്രയും സത്യസന്ധ്യമായ കലയെ സമീപിക്കുന്ന ഒരു കലാകാരനേയും, അത് ഏത് കലയിലായാലും ആർക്കും തടസപ്പെടുത്താനാകില്ല.

Your Rating: