സമൂഹ മാധ്യമങ്ങളിൽ കൂടി പാറിവന്ന ‘സഖാവിനെ’ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കവിതയുടെ കാൽപനികതയായിരുന്നു ആദ്യത്തെ ചർച്ചാ വിഷയമെങ്കിൽ പിന്നീടത് അവകാശത്തർക്കത്തിലേക്കെത്തി. സാം മാത്യു അല്ല കവിത എഴുതിയതെന്നും താനാണു കവിതയുടെ യഥാര്‍ഥ അവകാശി എന്നും പറഞ്ഞു പ്രതീക്ഷയെന്ന പെൺകുട്ടി എത്തിയതാണ് കവിതവഴിയിലെ പുതിയ വിവാദം.
2013ൽ എട്ടാം ക്ലാസില്‍ പഠിക്കുമ്പോൾ താൻ എഴുതിയ കവിതയായിരുന്നു ഇതെന്നാണ് പ്രതീക്ഷയുടെ വാദം. പക്ഷേ 2012 ഡിസംബറിൽ തന്നെ സിഎംഎസ് കോളെജിലെ ഉയിർപ്പ് എന്നു പേരിട്ട സ്റ്റ്യുഡന്റ്സ് മാഗസിനായ സാമിന്റെ കവിത അച്ചടിച്ചു വന്നിരുന്നു. സിഎംഎസ് കോളെജിൽ നടന്ന വിദ്യാർഥി സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സാം ഈ കവിത എഴുതുന്നത്. സമരങ്ങളെ തുടർന്നു വിദ്യാർഥി രാഷ്ട്രീയം തന്നെ ക്യാംപസിൽ നിരോധിക്കുകയും ചെയ്തു.
സഖാവിന്റെ പിതൃത്വവും മാതൃത്വവും അവകാശപ്പെട്ട് ആരും വരേണ്ട; സാം മാത്യു
പ്രതീക്ഷയുടെ കൈവശം കവിതയെഴുതിയതിനു തെളിവുമില്ല. മനസാക്ഷി മാത്രമാണു സാക്ഷിയെന്നാണ് പ്രതീക്ഷയുടെ പക്ഷം. കാര്യം തുറന്നു പറഞ്ഞപ്പോൾ തന്റെ കഴിവിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടായതെന്നും സാമിന്റെ പക്ഷം ചേർന്നാണ് എല്ലാവരും സംസാരിക്കുന്നതെന്നും പ്രതീക്ഷ പറയുന്നു.
സഖാവ് കവിത എന്റേത്, സാമിന്റേതല്ല
2013ൽ തന്നെ എസ്എഫ്ഐയുടെ സ്റ്റ്യുഡന്റ്സ് മാഗസിനിലേക്ക് സഖാവ് എന്ന കവിത അയച്ചിരുന്നുവെന്നും എന്നാലത് പ്രസിദ്ധപ്പെടുത്തിയില്ലെന്നും പ്രതീക്ഷ പറയുന്നത്. അവിടെ വച്ച് കവിത ലീക്കായി എന്നാണ് പ്രതീക്ഷ വിശ്വസിക്കുന്നതും. കൂടാതെ കവിതയിൽ ആറു വരികളും കൂട്ടിച്ചേർത്താണു സാം തന്റെ കവിത പ്രസിദ്ധീകരിച്ചതെന്നും പ്രതീക്ഷ പറയുന്നു. 2013ൽ എഴുതിയ കവിത അതേ വർഷം പ്രസിദ്ധീകരണത്തിനയയ്ക്കുമ്പോള്‍ എങ്ങനെയാണത് 2012 ഡിസംബറിലെ മാഗസിനിൽ വരുന്നതെന്ന ചോദ്യം ബാക്കിയാകുന്നു.
സാം ആദ്യമായല്ല കവിത എഴുതുന്നതെന്ന ഉറ്റ സുഹൃത്തുക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. സഖാവിനെക്കാൾ മികച്ചതെന്ന് എല്ലാവരും കരുതുന്ന ‘ഒഴിവുകാലം’ എന്ന കവിത തുടങ്ങി മികവുറ്റ ഒരു പിടി സൃഷ്ടികൾ സാമിന്റെതായി ഉണ്ടെന്ന് ഇവർ പറയുന്നു.