ആദ്യം പപ്പയുടെ വിയോഗം. അതിന്റെ വേദന മാറും മുൻപ് അനിയന്റെ അപ കടമരണം. വ്യക്തിജീവിതത്തിലുണ്ടായ ഈ ദുരന്തങ്ങളെ സംഗീതം കൊണ്ടു മറച്ചുവയ്ക്കാനാണ് ഷാൻ ഇഷ്ടപ്പെട്ടത്. ചലച്ചിത്രസംഗീത പരിചയ സമ്പത്ത് വലിയ ഒരു പ്രധാന ഘടകമാണെങ്കിൽ മലയാളത്തിലെ യുവ സംഗീതസംവിധായകരിൽ മുൻനിരയിൽ നിന്നിരുന്നത് ഷാൻ ആയിരുന്നു എന്നു പറയേണ്ടിവരും. കാരണം ജോൺസൺ സംഗീതം പകർന്ന മിക്ക ഹിറ്റുകളുടെയും പരിസരത്ത് ഷാൻ ഉണ്ടായിരുന്നു. ഒഴിവുദിവസമാണ് റെക്കോർഡിങ് എങ്കിൽ ഷാൻ പപ്പയോടൊപ്പം രാവിലെ സ്റ്റുഡിയോയിലെത്തും. മടക്കവും പപ്പയുടെ കൂടെത്തന്നെ.
ചെന്നൈയിൽ പഠനകാലത്തെ സഹപാഠികൾക്കൊപ്പം ഒരു മ്യൂസിക് ബാൻഡ് തുടങ്ങാൻ ധൈര്യം പകർന്നതും ഈ അനുഭവം തന്നെ. പഠനം കഴിഞ്ഞ് മൈസൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു ജോൺസന്റെ മരണം.
അനുജനും അമ്മ റാണിക്കും ധൈര്യം പകരാൻ ഷാൻ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. പിന്നീടാണ് അനുജന്റെ അപകടമരണം. ഇതിനിടയിലാണ് കെ.എസ്. ചിത്രയുടെ താൽപര്യ പ്രകാരം ബെംഗളൂരുവിലെ ഒരു സംഗീത സദസിൽ ഷാൻ ആദ്യമായി പാടിയത്. പിന്നീട് പപ്പയുടെ പഴയ സഹപ്രവർത്തകർ ഒട്ടേറെ വേദികളിൽ വിളിച്ചു പാടിച്ചു. സിനിമകളിലും അവസരം ലഭിച്ചു. ഷാൻ പ്രവർത്തന രംഗം ചെന്നൈയിലേക്കു മാറ്റി. ഇക്കാലത്ത് ചില സുഹൃത്തുക്കുൾ മുൻകൈ എടുത്തുനിർമിച്ച സിനിമയിൽ മുഖം കാണിക്കാൻ ലഭിച്ച ക്ഷണവും നിരസിച്ചു.
രണ്ടുവർഷം മുൻപ് തൃശൂരിൽ സംഘടിപ്പിച്ച ജോൺസൺ സംഗീതസന്ധ്യയിൽ ഷാൻ പാടിയിരുന്നു. പപ്പയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കൊപ്പം പാടാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു അന്നു ഷാൻ. ചെറിയൊരു ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമായതിനു ശേഷവും ജോൺസൺ എന്തുകൊണ്ട് മകൾക്ക് ഒരു അവസരം കൊടുത്തില്ല? അപ്പോഴേക്കും ഷാൻ സ്വന്തം ബാൻഡിനു വേണ്ടിയും മറ്റു ചില പരിപാടികളിലും പാടി കഴിവു തെളിയിച്ചതുമായിരുന്നല്ലോ.. ഇങ്ങനെയൊരു സംശയം ന്യായമായും ഉയരാം.... ഇതേ ചോദ്യം ഷാൻ നേരിട്ടു ചോദിച്ചിട്ടുണ്ട് പപ്പയോട്. അന്നു കേട്ട മറുപടി ഇതായിരുന്നു. ‘‘ അച്ചൂ, ഞാനൊരു നിലവാരം നിശ്ചയിച്ചിട്ടുണ്ട്. ഞാൻ പാടുന്നതിലും നന്നായി നീ പാടുന്ന സമയം വരട്ടെ... തീർച്ചയായും പാടിക്കാം’’. സംഗീതം ജോൺസന്റെ കലർപ്പില്ലാത്ത വിശ്വാസമായിരുന്നു; ഷാനിന് അതിൽ അഭിമാനമായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.