മോർച്ചറിക്കുള്ളിൽ കിടക്കുന്ന ശവം. അതിനരികെ ഗതികിട്ടാതലയുന്ന പ്രേതത്തെപ്പോലൊരു ഡിറ്റക്ടീവ്. അദ്ദേഹത്തിനറിയേണ്ടത് ആരാണു കൊലപാതകിയെന്നാണ്. ശവത്തോട് ഈ ചോദ്യം ചോദിക്കുന്നതു ഡിറ്റക്ടീവിന്റെ മാനസിക പ്രശ്നമാണെന്നു ചിന്തിക്കാം. ഈ മ്യൂസിക്കൽ വിഡിയോ പക്ഷേ വ്യത്യസ്തമായൊരു ആവിഷ്കാരത്തിന്റെ ഭാഗമാണ്. മലയാളം അധികം കണ്ടിട്ടില്ലാത്തൊരു ത്രില്ലർ മ്യൂസികൽ വിഡിയോ. ശവം എന്നു പേരിട്ട മ്യൂസിക്കൽ വിഡിയോ ശ്രദ്ധേയമാകുകയാണ്.
ഗിരി കുറച്ചയത്താണു പാട്ടെഴുതിയയും ഈണമിട്ടതും പാടിയതും അനൂപ് നായർക്കൊപ്പം അഭിനയിച്ചതും. സംവിധാനവും ഇദ്ദേഹം തന്നെ. തന്നെയാരാണു കൊന്നത് എന്നതിന് ഉത്തരം തരുവാൻ ശവത്തിനാകുന്നില്ല, പകരം അയാൾ വിരൽ ചൂണ്ടുന്നത് ഡിറ്റക്ടീവിലേക്കാണ്. ചൂണ്ടുവിരലുയർത്തുന്ന ശവത്തില്‍നിന്ന് അയാൾക്കു കിട്ടുന്നത് ഒരു മുടിനാരു മാത്രം. ഡിറ്റക്ടീവാണോ ശവത്തെ കൊന്നത്? അറിയില്ല. അങ്ങനെ കൃത്യമായൊരുത്തരം മ്യൂസിക്കൽ വിഡിയോ തരുന്നില്ല. പക്ഷേ ശവത്തോടു സംവദിക്കുന്ന ഡിറ്റക്ടീവും അവരുടെ പാട്ടും അവതരണവും കൗതുമുണര്‍ത്തുന്നു.