ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത ശ്രേയാ ഘോഷൽ മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന 'ജയരാഗങ്ങള്‍' എന്ന സംഗീത രാവില്‍ ഗാനമാലപിക്കാന്‍ എത്തുന്നു. തിരുവനന്തപുരത്ത് ഇതാദ്യമായാണ് ശ്രേയ ഒരു ചടങ്ങില്‍ പെര്‍ഫോം ചെയ്യാനെത്തുന്നത്.
ശ്രേയയുടെ ശബ്‌ദത്തില്‍ നിരവധി ഹിറ്റുഗാനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള എം. ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ശ്രേയ ഗാനമാലപിക്കുക.
നവംബര്‍ 28ന് നടക്കുന്ന സംഗീത നൃത്ത രാവില്‍ മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഗാനങ്ങള്‍ ആലപിക്കാന്‍ നിലവില്‍ സംഗീത രംഗത്തു തിളങ്ങി നില്‍ക്കുന്ന യുവഗായകരടക്കമുള്ളവര്‍ ഉണ്ടാകും. സൂപ്പര്‍ സ്റ്റാറുകള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങിലാകും ശ്രേയയുടെയും പെർഫോമൻസ്.
ദേവദാസി എന്ന ഹിന്ദിചിത്രത്തിലെ ആലാപനത്തിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച ശ്രേയാ മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, അസാമീസ്, ബംഗാളി, പഞ്ചാബി, ഭോജ്‌പുരി, ഒറിയ, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളില്‍ തന്റെ ശബ്‌ദ സൗകുമാര്യം കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ്. നാലുതവണ ദേശീയ പുരസ്‌കാരം നേടിയ ശ്രേയയ്ക്ക് കേരള സർക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങളടക്കം വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ബിഗ് ബിയിലെ വിടപറയുകയാണോ എന്ന മനോഹര മെലഡിയിലൂടെ മലയാളക്കരയുടെ പ്രിയ ഗായികയായി മാറിയ ആളാണ് ശ്രേയ.
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ എം ജയചന്ദ്രന്‍ ശ്രേയ ഘോഷാൽ കൂട്ടുക്കെട്ടില്‍ പിറന്ന ഗാനങ്ങള്‍ മലയാളത്തില്‍ എന്നും ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്‌തീനിലെ കാത്തിരുന്നു കാത്തിരുന്നു. എന്ന ഗാനവും കണ്ണോട് ചൊല്ലണ് എന്ന ഗാനവും ഹിറ്റ് ലിസ്റ്റില്‍ ഇപ്പോഴും തുടരുകയാണ്. ബനാറസ്, രതിനിര്‍വേദം, പ്രണയം, മാണിക്യകല്ല്, ചട്ടക്കാരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രേയയും എം ജയചന്ദ്രനും മുന്‍പ് ഒന്നിച്ചിരുന്നു.
ശുദ്ധ സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ദക്ഷിണേന്ത്യൻ ഭാഷകളിലാണെന്നും അതിനാല്‍ തന്നെ മലയാളത്തില്‍ പാടാന്‍ കിട്ടുന്ന അവസരങ്ങള്‍ താന്‍ പാഴാക്കാറില്ലെന്നും ശ്രേയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും മറുനാടന്‍ ഭാഷകളുടെ ചുവയില്ലാതെ മലയാള സിനിമാ ഗാനങ്ങള്‍ ആലപിക്കുന്ന ഗായികയാണ് ശ്രേയ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.