തിളക്കമാർന്ന വലിയ കണ്ണുകളും വശ്യമായ ചിരിയും മാദകത്വം തുളുമ്പുന്ന നൃത്തവുമായി തെന്നിന്ത്യയുടെ ഒന്നാകെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സിൽക്ക് സ്മിത. ആൺമേൽക്കോയ്മയുടെ ചലച്ചിത്ര ലോകത്ത്, അഭിനയം കൊണ്ടും അതിനപ്പുറം നൃത്തം കൊണ്ടും ശക്തമായ സാന്നിധ്യമറിയിച്ച നടി. ആ കണ്ണുകളിൽ കണ്ട നിഗൂഢത പോലെ ജീവിതത്തിനു സ്വയം തിരശീലയിട്ടപ്പോഴും സിൽക്ക് ബാക്കിയാക്കി. സിൽക്ക് സ്മിത മറഞ്ഞിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുകയാണ്. ഓർത്തെടുക്കാം മലയാള സിനിമയിലെ സിൽക്ക് സ്മിത ഗാനങ്ങളെ...
പുഴയോരത്തില്‍ പുത്തോണി
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം അഥർവ്വത്തിലെ ഹിറ്റ് ഗാനമാണ് പുഴയോരത്തിൽ പൂത്തോണി എത്തിയില്ല. ഒഎൻവി കുറുപ്പിന്റെ വരികള്‍ക്ക് ഇളയരാജ ഈണം നൽകിയിരിക്കുന്നു. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏഴിമല പൂഞ്ചോല
ഭദ്രൻ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ചിത്രം സ്ഫടികത്തിലേതാണ് ഏഴിമല പൂഞ്ചോല എന്ന ഗാനം. മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ചാടിയ ഗാനം ആലപിച്ചത് കെ എസ് ചിത്രയും മോഹൻലാലും ചേർന്നാണ്. എസ് പി വെങ്കിടേഷ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.
പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
1989 ൽ സിൽക്ക് സ്മിതയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ മിസ് പമീല എന്ന ചിത്രത്തിലെ ഗാനമാണ് പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ. സുരേഷ് ഗോപിയും സിൽക്ക് സ്മിതയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.
ജുംമ്പ ജുംമ്പ
നാടോടി എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് ജുംമ്പ ജുംമ്പ. എസ് പി വെങ്കിടേഷ് ഈണം പകർന്ന ഗാനം ആലപിച്ചത് മലേഷ്യാ വസുദേവനും കെ എസ് ചിത്രയും ചേർന്നാണ്.
രാവേറെയായ് വാ വാ വാ
മാഫിയ എന്ന ചിത്രത്തിന് വേണ്ടി ബാബു ആന്റണിയും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് രാവേറെയായ് എന്നത്. സിൽക്കിന്റെ മാദകത്വം തുളുമ്പുന്ന നൃത്തംകൊണ്ട് ശ്രദ്ധേയമായ ഗാനത്തിന്റെ വരികൾ ബിച്ചു തിരുമലയുടേതാണ്. രാജാമണി ഈണം നൽകിയ ഗാനം ആലപിച്ചത് മാൽഗുഡി ശുഭയും.