പോപ്പ് സംഗീതത്തിലേയ്ക്ക് ചുടവുമാറിയ ടെയ്‌ലർ സ്വിഫ്റ്റിന് ശുക്രനുദിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ആദ്യ പോപ്പ് ആൽബം 1989 ലെ ആദ്യ സിംഗിളായ ഷെയ്ക്ക് ഇറ്റ് ഓഫിൽ തുടങ്ങിയ റെക്കോർഡ് തകർക്കൽ തുടർക്കഥയാകുകയാണ്. ടെയ്‌ലർ പുറത്തിറക്കിയ പുതിയ ഗാനം ബാഡ് ബ്ലെഡാണ് റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ച മറ്റൊരു ഗാനം. ഗാനം മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ വിവോയിലൂടെ 24 മണിക്കൂറിൽ 2.01 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. വിവോയുടെ ചരിത്രത്തിൽ തന്നെ 24 മണിക്കൂറിൽ ഏറ്റവും അധികം പേർ കണ്ട വിഡിയോ എന്ന റെക്കോർഡാണ് ബാഡ് ബ്ലെഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. നേരത്തെ റാപ്പർ നിക്കി മിനാജിന്റെ സിംഗിൾ അനാക്കോണ്ടയായിരുന്ന മുന്നിൽ. 1.96 കോടി ആളുകളാണ അനാകോണ്ട ഒറ്റ ദിവസംകൊണ്ട് കണ്ടത്.
സെലിബ്രിറ്റികളെകൊണ്ട് സമ്പന്നമായിരുന്ന ബാഡ് ബ്ലെഡിന്റെ വിഡിയോ, റെക്കോർഡ് തകർത്ത വിവരം സ്വിഫ്റ്റ് തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. ബിൽബോർഡ് പുരസ്കാര ദാനചടങ്ങിൽ വെച്ച് സ്വിഫ്റ്റ് പുറത്തിറക്കിയ ഗാനം ഇതുവരെ 5.1 കോടി ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. നേരത്തെ ആൽബത്തിലെ മൂന്ന് സിംഗിളുകൾ പുറത്തിറങ്ങിയിരുന്നു. 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു.
ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്പെയ്സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന്റെ വിഡിയോ ഇതുവരെ 81 കോടി ആളുകളും നവംബറിൽ പുറത്തിറങ്ങിയ ബ്ലാങ്ക് സ്പെയ്സ് 86 കോടി ആളുകളും സ്റ്റൈൽ 17 കോടി ആളുകളുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.