മയക്കു മരുന്നിന് അടിമയായ റാപ് ഗായകനായി ഷാഹിദ് കപൂർ അഭിനയിക്കുന്ന ചിത്രം, ഉട്തായിലെ പാട്ടുകൾ ബോളിവുഡിന്റെ തലയ്ക്ക് പിടിച്ചുപോയി. ഇപ്പോഴിതാ ശ്രോതാക്കൾ ഏറ്റവുമധികം കാത്തിരുന്ന പാട്ട് ഉട്താ പഞ്ചാബിന്റെ വിഡിയോയുമെത്തിയിരിക്കുന്നു. അമിത് ത്രിവേദിയാണ് പാട്ടുകൾക്ക് ഈണമിട്ടത്. ആകെ ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ഉട്താ പഞ്ചാബിനെ കുറിച്ചുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും ഏറ്റവുമധികം കേൾക്കുന്നത്. അഭിഷേക് ചൗബൈയുടെ സംവിധാനം, രാജീവ് രവിയുടെ ക്യാമറയും ഷാഹിദിന്റെ ഞെട്ടിക്കുന്ന ഔട്ട്ലുക്കും എല്ലാം സംസാര വിഷയമായിരിക്കുകയാണ്. എങ്കിലും സിനിമയിലെ പാട്ടുകളാണ് ശ്രദ്ധ നേടിയത്. പാട്ടാണ് സിനിമയിലെ നായകൻ എന്നാണ് സംവിധായകനും സംഗീത സംവിധായകൻ അമിത് ത്രിവേദിയും ഒരേ സ്വരത്തിൽ പറയുന്നത്. അവരുടെ അവകാശം ശരി വെക്കുന്ന രീതിയിൽ ആണ് ഹിറ്റ് ചാർട്ടുകളിൽ ഉട് താ പഞ്ചാബിലെ ഈണങ്ങൾ ഇടം നേടിയിട്ടുള്ളത്.
പഞ്ചാബി നാടൻ ഈണങ്ങൾ തനിമ ചോരാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ശിവ് കുമാർ ബദലവിയുടെ പഴയ പഞ്ചാബി നാടൻ പാട്ടുകൾ ഉട്താ പഞ്ചാബിൽ അവതരിപ്പിച്ചുണ്ട്. ബെനഡിക്ട് ടെയിലറും നരേൻ ചന്ദവർക്കറും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതവും വൈറൽ ആയി മാറിയിട്ടുണ്ട്. പഞ്ചാബി പാട്ടുകളുടെ ജനകീയത പൂർണമായി മുതലെടുക്കാൻ തന്നെയാണ് സംഗീത സംവിധായകൻ ശ്രമിക്കുന്നത്. കേവലം ഒരു മസാല സിനിമ മാത്രമാവില്ല ഉട്താ പഞ്ചാബ് എന്നു തോന്നിക്കുന്നതിൽ ഗാനങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നാടിനെ കുറിച്ചും ലഹരിയെ കുറിച്ചും പാട്ടിലൂടെ പറയുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സംവിധായനും സംഗീത സംവിധായകനും ഒരേ സ്വരത്തിൽ പറയുന്നു. ആ അവകാശ വാദം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഏതായാലും സിനിമക്കും പാട്ടിന്റെ ഭാഗ്യമുണ്ടാവുമോ എന്നറിയാൻ കാത്തിരിക്കാം.