താൻസെൻ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് അബ്ദുൽ റഷീദ് ഖാൻ (107) അന്തരിച്ചു. സംഗീതജ്ഞരുടെ നിരയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു പത്മഭൂഷൺ ബഹുമതി നേടിയ റഷീദ് ഖാൻ. സംസ്കാരം ഇന്നു നടക്കും. വൻ ആരാധകസമ്പത്തും ശിഷ്യപരമ്പരയുമുള്ള ഖാനെ ശിഷ്യൻമാർ ‘ബാബ’ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.
അവസാനകാലത്തു ചക്രക്കസേരയിലിരുന്നും കച്ചേരികൾ നടത്തിയിരുന്നു. ഹിന്ദുസ്ഥാനിയിലെ ഗ്വാളിയർ ഖരാനയുടെ വക്താവായിരിക്കുമ്പോഴും മറ്റു സംഗീത മേഖലകളിലും അവഗാഹം ഉണ്ടായിരുന്നു. മികച്ച കവികൂടിയായിരുന്ന ഖാൻ റസാൻ പിയ എന്ന പേരിൽ രണ്ടായിരത്തോളം രചനകൾ നിർവഹിച്ചു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ സംഗീതജ്ഞനായ താൻസെന്റെ കുടുംബപരമ്പരയിലെ ഏറ്റവും പ്രമുഖനായ പിൻഗാമിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരങ്ങളടക്കം അനവധി ബഹുമതികൾ നേടിയിട്ടുണ്ട്. രണ്ടു പുത്രൻമാരും രണ്ടു പുത്രിമാരുമുണ്ട്.