ചലച്ചിത്ര ഗാനരചയിതാവ് വെള്ളനാട് നാരായണന്‍ അന്തരിച്ചു. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രാത്രി പത്തുമണിയോടെ ആയിരുന്നു അന്ത്യം. നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ എന്നതുള്‍പ്പടെ നൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. സരസ്വതിയാമം എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഈ ഗാനമായിരുന്നു നാരായണനെ സംഗീതലോകത്ത് ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന്‍റ കഥയും തിരക്കഥയും നാരായണന്‍റേതായിരുന്നു. തുടര്‍ന്ന് പൗരുഷം,വെളിച്ചമില്ലാത്ത വീഥി,ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനങ്ങളെഴുതി.
1997ല്‍ പുറത്തിറങ്ങിയ മുക്കുത്തിയാണ് അവസാന ചിത്രം. ഇതിനുപുറമെ ഒട്ടേറെ നാടകങ്ങളും ബാലേകളും രചിച്ചു. സീരിയലുകള്‍ക്ക് തിരക്കഥയെഴുതി. നാലുവര്‍ഷം മുമ്പ് രോഗം സ്ഥിരീകരിക്കുന്നതുവരെയും എഴുത്തിന്‍റ ലോകത്ത് സജീവമായിരുന്നു നാരായണന്‍. പക്ഷെ രോഗവും സാമ്പത്തിക പ്രാരാബ്ധങ്ങളും അവസാനകാലത്ത് ഈ കലാകാരന്‍റ ജീവിതത്തെ വല്ലാതെ ബാധിച്ചു. ജലഅതോറിറ്റിയില്‍ ക്ലര്‍ക്കായി ആയിരുന്നു ജീവിതം ആരംഭിച്ചത്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് 1998 ല്‍ കേരളസംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.