ഗാനഗന്ധര്‍വ്വൻ കെ.ജെ യേശുദാസിന് പത്മവിഭൂഷൺ. 1975ലാണ് പത്മശ്രീ അദ്ദേഹത്തെ തേടിയെത്തിയത്. 2002ൽ പത്മഭൂഷണും ലഭിച്ചു.
അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. അമ്പതിനായിരത്തിലധികം ഗാനങ്ങളാണ് യേശുദാസ് ഇക്കാലയളവിനിടയിൽ പാടിയത്. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരം 43 പ്രാവശ്യവും അദ്ദേഹം നേടി. ഇതു രണ്ടും റെക്കോഡുകളുമാണ്.
ആത്മീയമായ സ്വരഭംഗികൊണ്ട് എന്നെന്നും ഇന്ത്യൻ സംഗീത ലോകത്തിന് അത്ഭുതമാണ് ഈ ഗായകൻ. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും? സംഗീതം ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാം. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍. ഗന്ധർവ്വ ഗായകന്‍ എന്നു വിശേഷിപ്പിച്ചതും ആ ആലാപന ഭംഗി വാക്കുകൾക്കും ഉപമകൾക്കും അതീതമായതു കൊണ്ടാണ്.