പ്രണയമെങ്ങനെ തോന്നിയെന്ന ചോദ്യം നിർവചനങ്ങൾക്ക് അതീതമാണ് പലപ്പോഴും. പുറത്തു നിന്നു നോക്കുന്നവർക്ക് അത് വെറും അർഥശൂന്യമാണെന്നു തോന്നാം. പക്ഷേ രണ്ടു പേർക്കിടയിലുള്ളതൊരു സ്നേഹത്തിന്റെ കടലാണ്. എത്ര പറഞ്ഞാലും തീരാത്ത കടലാഴ കാഴ്ചകൾ പോലെയാണ് അവര്‍ക്കിടയിലെ പ്രണയവും. അതുകൊണ്ടാണ് രാത്രിയും പകലുകളും പിന്നെയും പിന്നെയും വന്നണയുമ്പോഴും പ്രണയമെന്ന വിഷയത്തിന് പുതുഭാവം നല്‍കി അവതരിപ്പിക്കുവാൻ എഴുത്തുകാർക്കും ഇന്നോളം കേട്ടിട്ടില്ലാത്ത ഈണം നൽകാൻ സംഗീത സംവിധായകർക്കും മുൻപൊരിക്കലും പകർന്നിട്ടില്ലാത്ത ഭാവം നൽകി ഗായകർ അത് പാടുന്നതും. ഇങ്ങനെ രണ്ടു കാലങ്ങളിൽ പിറന്ന രണ്ടു പ്രണയപ്പാട്ടുകളാണ് ഇത്തവണത്തെ മനോരമ ഓണ്‍ലൈൻ മ്യൂസിക് ഷോട്സിൽ നിഖിൽ മാത്യു പാടുന്നത്.
1995ൽ പുറത്തിറങ്ങിയ ക്രിമിനൽ എന്ന ഹിന്ദി ചിത്രത്തിൽ കുമാർ സാനു പാടിയ തും മിലേ എന്ന പാട്ടും 2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി'യിൽ നിഖിൽ മാത്യു ശ്രേയ ഘോഷാലിനോടൊപ്പം പാടി പാതിരയോ എന്ന പാട്ടും ചേർത്താണ് പാടുന്നത്.
വിരിഞ്ഞുണർന്ന് പടർന്ന് പിന്നെയകലുന്ന മഞ്ഞുപോലെ ഭാവാർദ്രമായ സ്വരമാണ് നിഖിലിന്. ഈ പാട്ടുകാരനിൽ നിന്ന് ഇന്നോളം കേട്ട പാട്ടുകളെല്ലാം ഹൃദയത്തോടു ചേർന്നതും അതുകൊണ്ടാണ്. തീർത്തും ലളിതമായ പശ്ചാത്തല സംഗീതത്തിൽ ഈ രണ്ടു പാട്ടുകളുടെയും വരികളുടെ അർഥതലങ്ങളോട് അത്രമേൽ ചേർന്നു നിന്ന് നിഖിൽ പാടുമ്പോൾ കേൾക്കാൻ ഏറെ ഇമ്പമാർന്നതാകുന്നതും അതുകൊണ്ടാണ്. രാഹുൽ രാജാണ് ഈ കവർ വേർഷൻ ചിട്ടപ്പെടുത്തിയത്.
Read More and Watch More: മ്യൂസിക് ഷോട്സിലെ മറ്റു ഗാനങ്ങൾ കാണാം