കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളില്‍ ഇന്നും പാടാറുള്ള ഒരു ഗാനമാണ് ‘ഞാനുറങ്ങാന്‍പോകും മുമ്പായ് നിനക്കേകുന്നിതാ നന്ദി നന്നായ്’ എന്നത്.
ഭക്തിഗാനമായി പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്ന ഈ ഗാനം ഒരു സിനിമയിലേതാണ് എന്നതാണു വാസ്തവം. 1965 ല്‍
ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘തൊമ്മന്റെ മക്കൾ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
സിനിമയിലെ ഭക്തി ഗാനമാണോ, എങ്കിൽ അതു വയലാർ എഴുതിയതായിരിക്കും എന്നായിരിക്കും അടുത്ത ചിന്ത. അതും തെറ്റാണ്. വര്‍ഗീസ് മാളിയേക്കൽ എന്ന കവിയാണ് ഇതിന്റെ രചയിതാവ്. അല്ലിയാമ്പല്‍കടവിൽ’ പോലെയുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ജോബ് മാഷ് സംഗീതവും. എസ്. ജാനകിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഞാനുറങ്ങാന്‍പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വം തന്ന
നന്മകള്‍ക്കൊക്കേയേക്കുമായി
നിന്നാഗ്രഹത്തിന്നെതിരായ്
ചെയ്‌തൊരെന്‍കൊച്ചുപാപങ്ങള്‍പോലും
എന്‍കണ്ണുനീരില്‍കഴുകി മേലില്‍
പുണ്യപ്രവൃത്തികള്‍ചെയ്യാം
ഞാനുറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദനിദ്ര നല്‍കേണം
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തുസൂക്ഷിക്കുക വേണം.
‘തൊമ്മനും മക്കളും’ എന്ന സിനിമയിലെ മറ്റു ഗാനങ്ങള്‍ രചിച്ചത് വയലാർ ആയതുകൊണ്ടാവാം ഇന്നും ഇതിന്റെ രചയിതാവായി പലരും വയലാറിന്റെ പേരു പറയുന്നത്. വിക്കിപീഡിയയിൽ പോലും വയലാറിനും ബാബുരാജിനുമാണ് ഈ ഗാനത്തിന്റെ കര്‍ത്തൃത്വം കൊടുത്തിരിക്കുന്നത്.