തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം.
വള്ളംകളിയില്ലെങ്കിൽ എന്ത് ഓണം?. പൂവിളിയുടെ നാളുകളിൽ മലയാളികളുടെ സന്തോഷങ്ങളിലേക്ക് കടന്നുവരുന്ന ഒരാഘോഷമാണ് വള്ളംകളി. മണ്ണിലും വിണ്ണിലും മാത്രമല്ല, ഓളപ്പരപ്പിലും ഓണച്ചന്തം നിറയ്ക്കുന്ന കാഴ്ച. ലോകത്തിനു മുന്നിൽ മലയാളത്തിന്റെ ഭംഗിയ്ക്കു മാറ്റേകുന്നത് ഈ ആഘോഷം കൂടിയാണ്.
വള്ളംകളിയെക്കുറിച്ച് നിരവധി മലയാള സിനിമാ ഗാനങ്ങൾ നിലവിലുണ്ട്. ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ പിറന്നവയാണ് അതിൽ അധികവും എന്നതാണു കൗതുകം. അക്കൂട്ടത്തിൽ ചിലതു നമുക്ക് ഓർത്തെടുക്കാം.
എല്ലാ മലയാളിയുടെയും ചുണ്ടുകളില്‍ഓടിവരുന്ന ഒരു പാട്ടാണ് കാവാലംചുണ്ടന്‍വള്ളം.
സിംഹാസനം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ച ഗാനമാണിത്.
കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി
കായല്‍പ്പൂത്തിരകളാര്‍പ്പു വിളി തുടങ്ങി
കളി കാണാനോടിവായോ നിന്റെ
കൊതുമ്പോടം തുഴഞ്ഞുവായോ
കൊച്ചുപുലക്കള്ളി എന്റെ
കൊച്ചുപുലക്കള്ളീ
തെയ്യാരെ തെയ് തെയ്
തെയ്യാരെ തെയ്‌തെയ്
തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്‌തോം
കസവോടു കര ചേരും ഒന്നരയുടുത്ത്
കണിവെള്ളരി കണ്ടുണര്‍ന്ന കണ്ണില്‍മയ്യിട്ട്
കൈതപ്പൂമണമോലും മുടി വിതര്‍ത്തിട്ട്
കാത്തു നില്‍ക്കുവതാരേ നീ കെട്ടിലമ്മേ
മുല്ലയ്ക്കല്‍പൂജിച്ച മാലയുംചാര്‍ത്തി
മുത്തുമണിപ്പളുങ്കു ചിതറി ചുണ്ടനോടുന്നേ
അലയിളക്കി നനഞ്ഞുകേറി
തുഴഞ്ഞുവാ പെണ്ണേ
അമരം കാക്കും തമ്പുരാന്റെ കണ്ണ് കുളിരട്ടെ
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ്‌തെയ് തെയ്‌തോം
തെയ്യാരെ തെയ്യാ തെയ്യാരേ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം
പൂനിലാവിന്‍കൊട്ടാരത്തിന്‍പൊന്‍കതകടഞ്ഞൂ
പൊന്നുംചങ്ങലവട്ടയിലെ നാളവും കെട്ടു
കാമവൈരി കാമുകിയാം ശൈലജയെ പോല്‍
കാത്തുനില്‍ക്കുവതാരെ നീകെട്ടിലമ്മേ
തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ്‌തെയ്‌തോം
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ്‌തെയ്‌തോം
പായിപ്പാട്ടാറ്റിലെ വള്ളംകളിയെ കുറിച്ച് എഴുതിയതും ശ്രീകുമാരൻ തമ്പി തന്നെ. വെളുത്ത കത്രീന എന്നസിനിമയിലെ ഒരു ഗാനത്തിലായിരുന്നു പായിപ്പാട്ടാറ്റിലെ വള്ളംകളിയെ അദ്ദേഹം പരിചയപ്പെടുത്തിയത്. ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലാണ് പായിപ്പാട്ടാറ്റില്‍ വള്ളംകളി നടക്കാറുള്ളത്. പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ ചുരുളനുമായി ഞാന്‍ വന്നപ്പോൾ എന്ന് ശ്രീകുമാരന്‍തമ്പി പത്മവ്യൂഹം എന്ന സിനിമയിലും പാടുന്നുണ്ട്.
ജലോത്സവങ്ങളുടെ നാടായ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുകാരനായതു കൊണ്ടാവാം ശ്രീകുമാരന്‍തമ്പിയുടെ കാവ്യരചനകളില്‍ വള്ളംകളി പിന്നെയും പിന്നെയും കടന്നുവരുന്നത്.
ചമ്പക്കുളം തച്ചൻ എന്ന സിനിമയിലെ "ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച".... എന്ന ഗാനവും, തച്ചിലേടത്ത് ചുണ്ടൻ എന്ന മമ്മൂട്ടി സിനിമയിലെ "ആലപ്പുഴ വാഴും".... എന്ന പാട്ടും വള്ളംകളിയുടെ ആത്മാവും രസക്കൂട്ടും പേറുന്നവയാണ്.