മലയാളിയുടെ പ്രിയ ഗാനരചയിതാവ് വയലാർ രാമവർമ സ്വന്തം അമ്മയ്ക്ക് വേണ്ടി എഴുതിയ ഗാനം പിന്നീട് ചായം എന്ന ചിത്രത്തിന് വേണ്ടി ദേവരാജൻ മാസ്റ്റർ ഈണം നൽകിയപ്പോൾ മലയാളിക്ക് ലഭിച്ചത് ഒരു അനുഗ്രഹീത ഗായകനെയാണ്, അയിരൂർ സദാശിവൻ. അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് എന്ന കവിത തുളുമ്പുന്ന ഗാനം അയിരൂരുകാരൻ സദാശിവന് മലയാള സിനിമാസംഗീതത്തിൽ ചിരപ്രതിഷ്ഠ നൽകി. പുതു സ്വരങ്ങൾ തേടിയ ദേവരാജൻ മാസ്റ്റർ മലയാളത്തിന് സമ്മാനിച്ച രത്നമായിരുന്നു അയിരുർ സദാശിവൻ.
പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും അഞ്ച് ആൺമക്കളിൽ ഏറ്റവും മൂത്തവനായി 1939 ലാണ് സദാശിവൻ ജനിക്കുന്നത്. അച്ഛന്റെ പാട്ടുകൾ കേട്ടാണ് സദാശിവൻ വളർന്നത്. കലാകുടുംബത്തിൽ ജനിച്ച സദാശിവന് സംഗീതം ജന്മസിദ്ധമായി ലഭിച്ച കലയായിരുന്നു. അഞ്ചാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചു സദാശിവൻ കെ എസ് കുട്ടപ്പൻ ഭാഗവതരിൽ നിന്ന് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു. ഡാൻസർ ചന്ദ്രശേഖരൻ നായരുടെ ഓപ്പറാ ഹൗസിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത്തിലാണ് സദാശിവൻ പാടി തുടങ്ങിയത്. തുടർന്ന് ചങ്ങനാശേരി ഗീഥയിലും, കെപിഎസിയിലും, കോട്ടയം നാഷണൽ തിയേറ്റേഴ്സിലും പാടിയ സദാശിവനെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിക്കുന്നത് ദേവരാജനാണ്.
അമ്മേ അമ്മേ എന്ന ഗാനത്തിലൂടെ തുടങ്ങിയ സദാശിവന്റെ ആദ്യ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടു തുടർന്ന് ദേവരാജന്റെ തന്നെ സംഗീതത്തിൽ മരം എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരി രചിച്ച മൊഞ്ചത്തി പെണ്ണേ നിൻ ചുണ്ട് എന്ന മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനമാണ് സദാശിവന് കൂടുതൽ പ്രശസ്തനാക്കുന്നത്. അജ്ഞാതവാസം, കലിയുഗം, പഞ്ചവടി, കൊട്ടാരം വിൽക്കാനുണ്ട്, രാജഹംസം തുടങ്ങി 25 ത്തോളം ചിത്രങ്ങളിൽ അദ്ദേഹം പാടി. വിപഞ്ചിക എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം സംഗീതം പകർന്നു എങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. കൂടാതെ നിരവധി ഭക്തിഗാന കാസറ്റുകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിലവിൽ ആകാശവാണിയിൽ സംഗീത സംവിധായകനായും ഓഡീഷൻ കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയായിരുന്നു.
ജി ദേവരാജനെ നിരസിക്കേണ്ടി വന്ന സദാശിവൻ
ഡാൻസർ ചന്ദ്രശേഖരൻ നായരുടെ ഓപ്പറാ ഹൗസിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത്തിൽ പാടിയ സദാശിവൻ ചങ്ങനാശേരി ഗീഥയിലൂടെയാണ് നാടകസംഗീതത്തിലെത്തിയത്. ഗീഥയുമായുള്ള കരാർ അവസാനിച്ച സദാശിവനെ തേടി രണ്ട് ഭാഗ്യങ്ങളെത്തി. കെപിഎസിയിലും ജി ദേവരാജൻ മാസ്റ്ററുടെ കീഴിൽ കാളിദാസ കലാകേന്ദ്രത്തിലും പാടാനുള്ള അവസരം. എന്നാൽ കെ പി എ സിക്ക് വാക്കുകൊടുത്ത സദാശിവന് ജി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ കീഴിൽ പാടാനുള്ള അവസരം നിഷേധിക്കേണ്ടി വന്നു. മനസാ ഗുരുവായി കാണുന്ന ആളുകളെ അവസരം നിഷേധിക്കുന്നത് വിഷമാണെങ്കിലും കെ പി എ സിക്കു നൽകി വാക്ക് പാലിക്കാൻ സദാശിവന് അപ്പോൾ അങ്ങനെ ചെയ്യേണ്ടി വന്നു.
എന്നാൽ കൂടുതൽ പണം ലഭിക്കുമെന്ന് കരുതിയാണ് ദേവരാജൻ മാസ്റ്ററിലെ അവസരം നിഷേധിച്ചത് എന്നാണ് മാസ്റ്റർ കരുതിയിരുന്നതെന്ന് എം കെ അർജുനനിൽ നിന്നാണ് സദാശിവൻ മനസിലാക്കുന്നത്. പിന്നീട് ആലപ്പുഴയിൽ വെച്ച് മാസ്റ്ററെ കണ്ട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സദാശിവന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് മാസ്റ്റർ മനസിലാക്കുന്നതും അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകുന്നതും.
ചലച്ചിത്ര പരിഷത്ത് കമ്മിറ്റിയുടെ വിലക്ക്
1982 ൽ ചലച്ചിത്രപരിഷത്ത് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കാണ് സദാശിവനെ സിനിമയിൽ നിന്ന് തഴയപ്പെടാൻ കാരണമാകുന്നത്. ബോംബെ മലയാളി അസോസിയേഷൻ നടത്തിയ ഒരു സ്റ്റാർനൈറ്റുമായി ബന്ധപ്പെട്ട് കമ്മിറ്റിയെ ധിക്കരിച്ചു എന്നതാണ് കാരണം. എന്നാൽ വിലക്കിനെ തുടർന്ന് സംഗീതത്തിൽ നിന്ന് പിൻമാറാൻ സദാശിവൻ തയ്യാറായിരുന്നില്ല. നാടകങ്ങളിലും ഗാനമേളകളിലും കൂടുതൽ സജീവമാകുകയാണ് അദ്ദേഹം ചെയ്തത്.
അമ്മേ അമ്മേ... ചായം 1973
ശ്രീവൽസം മാറിൽ ചാർത്തിയ ...ചായം 1973
സിംഫണി സിംഫണി...പഞ്ചവടി 1973 എ
ഉദയസൗഭാഗ്യതാരക ... അജ്ഞാതവാസം 1973
കൊച്ചുരാമാ കരിങ്കാലീ ... അജ്ഞാതവാസം 1973
മൊഞ്ചത്തിപ്പെണ്ണേ ... മരം 1973
പ്രാണനാഥ എനിക്കു ... ധർമ്മയുദ്ധം 1973
പാലം കടക്കുവോളം ... കലിയുഗം 1973
ചന്ദനക്കുറി ചാർത്തി ... അലകൾ 1974
ശകുന്തളേ ... രാജഹംസം 1974
കസ്തൂരി ഗന്ധികൾ ... സേതുബന്ധനം 1974
അല്ലിമലർ തത്തേ ... ശാപമോക്ഷം 1974
റ്റൈറ്റിൽ സോങ്ങ് ... ചന്ദ്രകാന്തം 1974
അങ്കത്തട്ടുകളുയർന്ന നാട് ... അങ്കത്തട്ട് 1974
ഗോപകുമാരാ ... രഹസ്യരാത്രി 1974
തങ്കഭസ്മക്കുറി ... രഹസ്യരാത്രി 1974
ഗാനമധു വീണ്ടും ... കല്യാണ സൗഗന്ധികം 1975
ഉദയതാരക ... മറ്റൊരു സീത 1975
കാമിനി മൗലിയാം ... മറ്റൊരു സീത 1975
ഈശ്വരന്മാർക്കെല്ലാം ... ലവ് മാര്യേജ് 1975
ജയജയ ഗോകുല ... പാലാഴി മഥനം 1975
സംഗതിയറിഞ്ഞോ ... മുച്ചീട്ടുകളിക്കാരന്റെ മകൾ 1975
ഭഗവാൻ ഭഗവാൻ ... കൊട്ടാരം വിൽക്കാനുണ്ടു് 1975
ജന്മദിനം ജന്മദിനം ... കൊട്ടാരം വിൽക്കാനുണ്ടു് 1975
അഹം ബ്രഹ്മാസ്മി ... അതിഥി 1975
ഇതിലെ പോകും കാറ്റിനു പോലും ... വിപഞ്ചിക 1984
ആനന്ദമൂർത്തേ ... പമ്പാനദി 1985