മെലഡിയുടെ ഭാവാത്മകതകൊണ്ടും ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെമനോഹാരിതകൊണ്ടും സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ച സംഗീത സംവിധായകൻ ബോംബെ രവി ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം. ബോളിവുഡിലെ സൂപ്പർഹിറ്റ് സംഗീതസംവിധായകനായ ബോംബെ രവി മലയാളികൾക്ക് സമ്മാനിച്ചത് പാട്ടിന്റെ പുതിയ യുഗമായിരുന്നു. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞകുറിമുണ്ട് ചുറ്റിയ മലയാളി പെൺകൊടിക്ക്പുതിയ ഈണങ്ങളും പുതിയ മാനങ്ങളും നൽകിയ സംഗീതസംവിധായകനാണ് ബോംബെ രവി.
1926 മാർച്ച് 3ന് ഡൽഹിയിലാണ് ബോംബെ രവി എന്ന രവിശങ്കർ ശർമ്മ ജനിക്കുന്നത്. അച്ഛൻ ആലപിച്ചുകൊണ്ടിരുന്ന ഭജനകൾ കേട്ടുകൊണ്ടാണ് ചെറുപ്പത്തിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കുന്നത്. തുടർന്ന് ഹാർമോണിയം, ക്ലാർനെറ്റ് സിത്താർ തുടങ്ങിയ ഉപകരങ്ങൾ വായിക്കാൻ അഭ്യസിച്ച രവി ജീവിതമാർഗത്തിനായി ഇലക്ട്രീഷന്റെ വേഷമണിഞ്ഞു. എന്നാൽ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹത്തെ ബോംബെയിലെത്തിച്ചു. സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കുന്നതിനായി സ്റ്റുഡിയോകൾ കയറിയിറങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന ഹേമന്ത് കുമാർ 1952ൽ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയിൽ വന്ദേമാതരം‘ ഗാനത്തിന്റെ പിന്നണിപ്പാട്ടുകാരിലൊരാളായി തെരഞ്ഞെടുത്തു.
1954 ൽ പുറത്തിറങ്ങിയ വചൻ എന്ന ചിത്രത്തിലൂടെയാണ് ബോംബെ രവി സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോംബെ രവിയുടെ കാലമായിരുന്നു.ചൗധ്വി കാ ചാന്ദ്(1960), ഗുംറാ(1963), ദോ ബദൻ(1966), ഹംരാസ്(1967), ആംഖേൻ(1968), വക്ത് (1965), നീൽ കമൽ(1968),നിക്കാഹ് (1982) തുടങ്ങിയവ സൂപ്പർഹിറ്റ് ചിത്രങ്ങൾ രവിയുടേതായിട്ടുണ്ട്. അതിൽ ചൗധ്വികാ ചാന്ദിൽ മുഹമ്മദ് റാഫി ആലപിച്ച ‘ചൗധ്വി കാ ചാന്ദ് ഹോ‘ എന്ന ഗാനം രവിയുടെ മാസ്റ്റർപീസുകളിലൊന്നാണ്.
1986ലാണ് ‘ബോംബെ രവി‘ എന്നപേരിൽ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്തേയ്ക്ക്് കടന്നു വരുന്നത്. ഹരിഹരൻ എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങൾ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി‘ എന്ന ഗാനത്തിലൂടെ ബോംബെ രവി എന്ന സംഗീത വിസ്മയം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1986ൽ ഹരിഹരന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലെ ‘സാഗരങ്ങളെ‘, ‘ആ രാത്രി മാഞ്ഞു പോയി‘ എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി. തുടർന്ന് കളിവിളക്ക് (1986), വൈശാലി (1988), ഒരു വടക്കൻ വീരഗാഥ (1989), വിദ്യാരംഭം (1990), സർഗ്ഗം (1992), സുകൃതം (1992), ഗസൽ (1993), പാഥേയം (1993), പരിണയം (1994), കളിവിളക്ക് (1996), ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ (1997), മനസിൽ ഒരു മഞ്ഞുതുള്ളി(2000), മയൂഖം (2005) തുടങ്ങിയ സംഗീതസാന്ദ്രമായ ചിത്രങ്ങൾ ബോംബെ രവി മലയാളത്തിന് സമ്മാനിച്ചു. മികച്ച സംഗീതസംവിധായകനുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ട് വട്ടവും കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ഒരു പ്രാവശ്യവും ബോംബെ രവിയെ തേടി എത്തിയിട്ടുണ്ട്. 1971 ൽ രാജ്യം പത്മശ്രീ നൽകി ഈ പ്രതിഭയെ ആദരിക്കുകയുണ്ടായി.അന്യഭാഷക്കാരനായിരുന്നിട്ടും മലയാളിത്തം തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച് കടന്നുപോയ അതുല്യപ്രതിഭാശാലിയാണ് ബോംബെ രവി.
ബോംബെ രവിയുടെ പ്രശസ്ത ഗാനങ്ങൾ ചുവടെ
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി... നഖക്ഷതങ്ങൾ
നീരാടുവാൻ നിളയിൽ നീരാടുവാൻ ... നഖക്ഷതങ്ങൾ,
ആ രാത്രി മാഞ്ഞുപോയി...പഞ്ചാഗ്നി,
ഗഗനനീലിമ മിഴികളിലെഴുതും.... കളിവിളക്ക്
ഇന്ദ്രനീലിമയോലും... വൈശാലി
ഇന്ദുലേഖ കൺതുറന്നു....ഒരു വടക്കൻ വീരഗാഥ
പൂവരമ്പിൻ താഴെ...വിദ്യാരംഭം
പ്രവാഹമേ....സർഗം
എന്നൊടൊത്തുണരുന്ന പുലരികളേ... സുകൃതം
കടലിന്നഗാധമാം നീലിമയിൽ... സുകൃതം
ഈശൽ തേൻകണം... ഗസൽ
അന്ധകാരം....പാഥേയം
ഇത്ര മധുരിക്കുമോ പ്രേമം...... ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
സാമഗസഞ്ചാരിണി...പരിണയം
ഈ പുഴയും... മയൂഖം
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
ബോംബെ രവി ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer