Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്രൻ മാസ്റ്റർ മറഞ്ഞിട്ട് 12 വർഷം

raveendran-master

നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻ മാസ്റ്റർ കടന്നുപോയിട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് ഓരോ ഗാനങ്ങളും. രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് അദ്ദേഹം. മികച്ച സംഗീതജ്ഞർ ഒരുപാടുണ്ടായിരുന്ന മലയാള സംഗീതത്തിന്റ സുവർണ കാലഘട്ടത്തിൽ രവീന്ദ്രൻ മാസ്റ്ററെ വേറിട്ടു നിന്നതും ഗാംഭീര്യമുള്ള ഈണങ്ങള്‍ സൃഷ്ടിച്ചതിലൂടെയായിരുന്നു. 

ദാരിദ്ര്യം നിറഞ്ഞ ബാല്യവും യൗവനവും ജീവിതത്തിലൂടെ കടന്നു പോയപ്പോഴും സംഗീതത്തെ വിടാതെ ചേർത്തു നിർത്തി അദ്ദേഹം. സംഗീത കോളെജിലെ പഠനമാണ് കുളത്തൂപ്പുഴ രവിയെ മലയാളത്തിന്റെ രവീന്ദ്രൻ മാസ്റ്ററായി വാർത്തെടുത്തത്. സഹപാഠിയായിരുന്ന യേശുദാസിനോടുള്ള ചങ്ങാത്തം സിനിമയിലേക്ക് രവീന്ദ്രന്‍ മാസ്റ്ററെ എത്തിച്ചു. ദാസിനു വേണ്ടി ഈണമിടാൻ രവിക്കും ശബ്ദമാകാൻ ദാസിനും ഏറെ പ്രിയം. രണ്ട് ഇതിഹാസങ്ങളുടെ കൂടിച്ചേരൽ സമ്മാനിച്ചതെല്ലാം ഗന്ധർവ ഗാനങ്ങൾ. 

1979ൽ ശശികുമാർ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതത്തെ മലയാളികൾ കേൾക്കുന്നത്. തീച്ചൂളയുടെ കൂർമതയും കാൽപനികതയുടെ ലാളിത്യവും ഈണങ്ങളുടെ മാന്ത്രികതയും ഒത്തിണങ്ങിയ ഒരു നൂറ് ഗാനങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്, 2005 മാർച്ച് മൂന്നിന് ചെന്നൈയിൽ വച്ച് മരണം ആ ദേഹം തൊടുന്നതു വരെ. അമരം, ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, സൂര്യഗായത്രി, വടക്കുംനാഥൻ അങ്ങനെ എത്രയോ ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത നമ്മിലേക്കെത്തിയിരിക്കുന്നു

സംഗീതത്തിന്റെ വിഹായസിൽ ഒരു പരുന്തിനെപ്പോലെ തന്നെ പറത്തിവിട്ട സംഗീത സംവിധായകനായിരുന്നു രവീന്ദ്രനെന്ന് കെ.ജെ. യേശുദാസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എല്ലാ സ്വാതന്ത്യ്രവും തന്ന് കൂടുതൽ ഉയരത്തിലും ആഹ്ലാദത്തോടെയും തന്നെ പറത്തിവിട്ട പ്രതിഭാശാലിയാണ് രവി. ചലച്ചിത്രഗാനങ്ങളിൽ നിന്ന് മെല്ലെ പിൻവാങ്ങി നിൽക്കുമ്പോൾ ഹിസ്‌ഹൈനസ് അബ്‌ദുള്ളയിലെ പ്രമദവനം എന്ന പാട്ട് നിർബന്ധിച്ചു പാടിച്ചു തിരിച്ചുകൊണ്ടുവന്നതും രവീന്ദ്രനാണെന്ന് യേശുദാസ് ചൂണ്ടിക്കാട്ടി. അങ്ങനെ എത്രയോ പാട്ടനുഭവങ്ങൾ. രവീന്ദ്രൻ മാസ്റ്ററെക്കുറിച്ച് പറയുമ്പോൾ ഗന്ധർവ ഗായകന്റെ പാട്ടുകളിലൂടെ ഒരു യാത്ര നടത്തിയാൽ മതി അത് പൂർത്തിയാകാൻ. മറ്റൊന്നും വേണ്ട... യേശുദാസിന്റെ ആലാപനത്തിന്റെ വിവിധ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രൻ മാസ്റ്റർ തന്നെ. 

ഈണങ്ങളെ കെട്ടഴിച്ചു വിട്ട് അതിലേക്ക് ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപന മാധുര്യത്തെ കൂട്ടിക്കലർത്തുകയാണ് രവീന്ദ്രൻ മാസ്റ്റർ ചെയ്തത്. പ്രമദവനം, ഹരിമുരളീരവം, കാർമുകിൽ വർണന്റെ ചുണ്ടിൽ, ഗംഗേ, ദീനദയാലോ രാമാ...എന്നീ ഗാനങ്ങൾ ഈ വിശേഷണത്തിലേക്ക് ആദ്യമോടിയെത്തുന്ന ഉദാഹരണങ്ങളാണ്. ബഹളങ്ങളില്ലാത്ത ഈണങ്ങൾ തന്നെയായിരുന്നു എല്ലാം. ഓർമകളുടെ മുറ്റത്തേക്ക് മനസ് പറിച്ചുകൊണ്ടു പോകാന്‍, പ്രകൃതിയുടെ സംഗീതത്തിലേക്ക് വിസ്മയത്തോടെ നോക്കിയിരിക്കുവാൻ മാത്രം എന്തോ മാന്ത്രികതയുണ്ടായിരുന്ന ഓരോ പാട്ടുകൾക്കും. 200ൽ അധികം ചിത്രങ്ങൾക്കാണ് രവീന്ദ്രൻ മാസ്റ്റർ ഈണമിട്ടിട്ടുള്ളത്. 

ശാസ്ത്രീയ സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ചതിന് ഭരതം എന്ന ചിത്രത്തിലൂടെ 1992ൽ ദേശീയ അവാർഡും ലഭിച്ചു. ഇതേ ചിത്രത്തിന് 1991ൽ സംസ്ഥാന പുരസ്കാരവും. ഓർമകളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും മുൻപ് സംഗീതം നൽകിയ നന്ദനമെന്ന ചിത്രത്തിലെ പാട്ടുകൾക്ക് 2002ൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു.