Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ജോൺസൺ മാസ്റ്ററുടെ ജന്മദിനം

Johnson Master

ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററിന്റെ ജന്മദിനം ഇന്ന്. മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സ് കീഴടക്കിയ സംഗീത പ്രതിഭയായിരുന്ന ജോൺസൻ മാസ്റ്റർ ഓർമയായിട്ട് നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്നെന്നും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലെ, സ്വപ്നം വെറുമൊരു സ്വപ്നം തുടങ്ങിയ മലയാളികളുടെ നാവിൻ തുമ്പത്തുള്ള എത്ര എത്ര പാട്ടുകൾക്കാണ് ജോൺസൺ മാസ്റ്റർ ഈണം പകർന്നിരിക്കുന്നത്?

മലയാള സിനിമയുടെ ദേവസംഗീതം ജി ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്ക് സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 ന് ജോൺസൺ ജനിച്ചത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റിയൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968 ൽ ജോൺസണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പിലെ കണ്ടക്ടറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് ശേഷം മദ്രാസിൽ എത്തിയ ജോൺസൻ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്.

ഭരതന്റെ ആരവം എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു ജോൺസന്റെ സിനിമ ലോകത്തിലേക്കുള്ള പ്രവേശനം. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ജോൺസൺ മാസ്റ്ററുടെ പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പർഹിറ്റുകളാക്കി മാറ്റിയതിൽ ജോൺസൺ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകരുടെ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്ക് ലഭിച്ചത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഗാനങ്ങളായിരുന്നു. കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോൺസൺ 17 പത്മരാജൻ ചിത്രങ്ങൾക്കാണ് സംഗീതം പകർന്നിരിക്കുന്നത്.

മുന്നൂറിൽ അധികം മലയാള ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് വട്ടം ദേശീയ പുരസ്കാരം നേടുന്ന ഏക മലയാളിയാണ് ജോൺസൺ. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് വട്ടവും, മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ട് വട്ടവും നേടിയ സംഗീതസംവിധായകനാണ് ജോൺസൺ മാസ്റ്റർ.

തൊണ്ണൂറുകൾക്ക് ശേഷം അൽപകാലം സംഗീത ലോകത്ത് നിന്ന് വിട്ടു നിന്ന മാസ്റ്റർ 2006 ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്കു അദ്ദേഹം സംഗീതം നർവ്വഹിച്ചു. 2011 ആഗസ്ത് 18 ന് ഹൃദയാഘാതത്തെത്തുടർന്ന് തന്റെ 58ാം വയസ്സിൽ ജോൺസൺ മാസ്റ്റർ ഓർമ്മയാകുമ്പോൾ മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ മധുരമൂറുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് യാത്രയാകുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.