Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളെയോര്‍ത്തുള്ള സങ്കടപ്പാട്ടുകള്‍

evergreen-melodies-malayalam

എല്ലാ നഷ്ടങ്ങളെക്കാളും മേലെ നിൽക്കും മക്കളുടെ നഷ്ടങ്ങള്‍. പ്രാണന്‍ നൽകിയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ അച്ഛനോ അമ്മയോ തയാറാകുന്നതും അതുകൊണ്ടാണ്. കണ്‍മുമ്പില്‍ മക്കളുടെ ജീവന്‍ ഒരു പൂവു പോലെ പൊഴിഞ്ഞുവീഴുന്നത് നോക്കിനിൽക്കാന്‍ ഏത് അച്ഛനും അമ്മയ്ക്കുമാണ് കഴിയുന്നത്?

ഇടനെഞ്ചു പൊട്ടിക്കരയാന്‍ മാത്രമേ അവര്‍ക്കാ ആ നിമിഷങ്ങളില്‍ കഴിയുകയുള്ളൂ. ഇതാ മകന്റെ പ്രാണനെ പൊതിഞ്ഞുപിടിച്ച് ഒരു അച്ഛന്‍ പാടുന്ന പാട്ട്. കണ്ണുനിറഞ്ഞും ചങ്കു കലങ്ങിയും മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഈ പാട്ട് ഫാസിലിന്റെ ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലേതാണ്.

മകന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം എപ്പോഴും അവന്റെ അരികിലുണ്ടാകാൻ കഴിയാതെ പോയ അച്ഛനാണ് ആ ചിത്രത്തിലെ നായകന്‍. അപ്രതീക്ഷിതമായാണ് തന്റെ മകന്‍ തന്നെ വിട്ടുപിരിയാന്‍ പോകുന്നു എന്ന നടുക്കുന്ന വാര്‍ത്ത അയാളറിയുന്നത്. പിന്നെ ദൈവങ്ങള്‍ക്കു മുമ്പില്‍ അയാള്‍ മകനെയുമെടുത്ത് യാത്രകള്‍ തുടരുകയാണ്. മകന്റെ ഏതിഷ്ടവും സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തില്‍...

പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നെക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
എന്നാണ് വാക്ക് നല്കുന്നത്.

സ്‌നേഹത്തിന്റെ പൂഞ്ചോല തീരത്തു നിന്ന് അയാള്‍, തന്നെ അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയ ഭാര്യയോടായി പാടുന്നത് ഇങ്ങനെയാണ്
ഏതമൃതും തോല്‍ക്കുമീ തേനിനെ നീ തന്നുപോയ്
ഓര്‍മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം.


മിഴിനീര്‍ നിറഞ്ഞ് അയാള്‍ക്കൊന്നു മാത്രമേ അവസാനമായി പ്രാര്‍ഥിക്കാനുള്ളൂ.
വീഴല്ലേ തേനേ വാടല്ലേ പൂവേ.

മരണം വിധിക്കപ്പെട്ടിരിക്കുന്ന ആ നിമിഷങ്ങളില്‍ അതല്ലാതെ മറ്റെന്താണ് അയാള്‍ക്ക് പാടാനുള്ളത്? സ്വന്തം ജീവന്‍ പോലും അയാള്‍ മകനു വേണ്ടി ത്യജിക്കാന്‍ സന്നദ്ധനാണ്. അയാള്‍ക്കൊന്നു മാത്രമേ വേണ്ടൂ- മകന്‍റെ ജീവന്‍.

ബിച്ചുതിരുമലയുടെ ഭാവതീവ്രത നിറഞ്ഞവരികള്‍ക്ക് ഹൃദയദ്രവീകരണക്ഷമമായ ഈണം നൽകിയിരിക്കുന്നത് ഇളയരാജയാണ്.

മരണം മാത്രമല്ല മക്കളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നത്. മറ്റു തരത്തിലും മാതാപിതാക്കള്‍ക്ക് മക്കളെ പിരിയേണ്ടിവരുന്നുണ്ട്. താലോലം, ദേശാടനം എന്നീ ചിത്രങ്ങളിലെ മക്കള്‍ മാതാപിതാക്കള്‍ക്കു നഷ്ടമാകുന്നത് ഇപ്രകാരമാണ്. ഒരിടത്ത് മകളെ യഥാര്‍ഥ അവകാശിക്ക് മടക്കി കൊടുക്കുകയാണ് അച്ഛന്‍. മറ്റൊരിടത്താവട്ടെ മകനെ സന്യാസത്തിന് അയയ്ക്കലും. രണ്ടിടത്തും നഷ്ടങ്ങള്‍.. വേര്‍പിരിയലുകള്‍..

ഇനിയെന്നു കാണും മകളേ
നിന്‍റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതി തീര്‍ന്നില്ല
താലോലം പാടി കഴിഞ്ഞില്ല


എന്നാണ് കൈതപ്രത്തിന്റെ വരികള്‍ക്കും ഈണത്തിനും ഒപ്പം യേശുദാസ് ഗദ്ഗദത്തോടെ പാടുന്നത്. എല്ലാ അച്ഛന്മാരുടെയും അവസ്ഥയും അതുതന്നെ. അവര്‍ ഒരുപാട്ടും മക്കള്‍ക്കായി പാടിത്തീര്‍ത്തിട്ടില്ല. ഒരുമിച്ചിരുന്നുണ്ടും കഥ പറഞ്ഞും അണിയിച്ചൊരുക്കിയും മതിവരാതെ, ഓരോരോ അനിവാര്യതകളില്‍ മക്കള്‍ അവരോട് യാത്ര പറയുമ്പോള്‍,

ഓര്‍ക്കാനിനി നിന്‍ വളകിലുക്കം
നിന്നേ അറിയാന്‍ ഇനിയൊരു കനവു മാത്രം

എന്ന് ആ സങ്കടം ഒഴുകിയിറങ്ങുന്നു.

നിന്‍മുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും

എന്ന ആത്മാലാപവും കണ്ണുനിറയ്ക്കുന്നതാണ്.

കുറച്ചു നേരത്തേക്കെങ്കിലും മക്കള്‍ വീട്ടില്‍നിന്നു മാറിനിൽക്കുമ്പോഴാണ് നാം അറിയുന്നത്, ഇത്തിരി നേരം മുമ്പുവരെ ഒരു സ്വൈര്യോം തരില്ല എന്നു നാം പരാതിപ്പെട്ടിരുന്ന മക്കൾ പോയപ്പോൾ വീടുറങ്ങിപ്പോയല്ലോ എന്ന്. വീടിന്റെ ആ നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു ആഴമുണ്ട്. മക്കള്‍ പഠനത്തിനോ ജോലിക്കോ വിവാഹിതരായോ ഒക്കെ ഇറങ്ങുമ്പോള്‍ എല്ലാ വീടുകളും ഉറങ്ങിപ്പോകുന്നു.

ദേശാടനത്തിലെ അച്ഛനമ്മമാര്‍ പാടുന്നത് ലോകത്തിലെ എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടിയാണെന്നു തോന്നിപ്പോകും ആ പാട്ടു കേട്ടാല്‍.

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെന്‍ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങള്‍ക്കെന്റെ അടങ്ങാത്ത ജന്മദുഃഖം

ശരിയാണ്, അച്ഛനമ്മമാരുടെ ഈ ജന്മദുഃഖത്തിന്റെ ആഴമറിയാന്‍ ഇന്നേവരെ ഒരു അളവുകോലും നിര്‍മിക്കപ്പെട്ടിട്ടില്ല

ഇനിയെന്നു കാണുമെന്നായ് പിടഞ്ഞുപോയ്
എന്റെ ഇടനെഞ്ചില്‍ ഓര്‍മകള്‍ തുളുമ്പിപ്പോയി


മക്കളെയോര്‍ത്തു തുളുമ്പിപ്പോകുന്ന ഓര്‍മകള്‍ ഇടനെഞ്ചില്‍ സൂക്ഷിക്കുന്നവരുടെ പേരുകൂടിയാണ് മാതാപിതാക്കള്‍. മക്കള്‍ എത്ര വളര്‍ന്നാലും എങ്ങനെയെല്ലാം അകന്നുപോയാലും അവരുടെ വിചാരം ഇങ്ങനെയാണ്:

എത്രയായാലുമെന്‍ ഉണ്ണിയല്ലേ അവന്‍
വില പിടിയാത്തൊരെന്‍ നിധിയല്ലേ, എന്റെ പുണ്യമല്ലേ


ഇനി മക്കളെ വേര്‍പിരിഞ്ഞു പോകേണ്ടിവരുന്ന ഒരമ്മയുടെ സങ്കടം കൂടി അറിയണം. താന്‍ കൂടി പോയാല്‍ ഈ ലോകത്തില്‍ തന്റെ മക്കള്‍ തികച്ചും അനാഥരായിപ്പോകുമെന്ന സങ്കടത്താല്‍ ഹൃദയത്തില്‍ മുറിവേറ്റ ഒരമ്മയുടെ സങ്കടം ‘ആകാശദൂത്’ സിനിമയില്‍ നാം അനുഭവിച്ചറിഞ്ഞതാണ്.

രാപ്പൂവും വിട ചൊല്ലുകയും രാപ്പാടി കേഴുകയും ചെയ്യുമ്പോള്‍ തന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞിനുറങ്ങുവാന്‍ താരാട്ടുപാടുന്ന അമ്മപ്പൈങ്കിളിയെ വരച്ചുകാണിക്കുന്നത് ഒഎന്‍വിയും ഔസേപ്പച്ചനും ചേര്‍ന്നാണ്. ഓരോ ദുരന്തത്തിലും മക്കള്‍ ഒറ്റയ്ക്കാകുമ്പോള്‍ അമ്മമാരുടെ സങ്കടപ്പാട്ടുകള്‍ ഇതുതന്നെയാണ്.

വിണ്ണിലെ പൊന്‍താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്ണിനെന്തുത്സവം

അതെ, മക്കള്‍ ഒരുമിച്ചായിരിക്കുന്നതു കാണുന്നതാണ് ഏതൊരു അമ്മയുടെയും സന്തോഷം. പക്ഷേ അനിവാര്യമായ വിധി തന്നില്‍നിന്നു മാത്രമല്ല പരസ്പരം പോലും അവരെ വേര്‍പിരിക്കുമെന്ന് അറിയുമ്പോള്‍ ആ അമ്മയുടെ ഹൃദയത്തില്‍നിന്ന് ഒഴുകിയിറങ്ങുന്ന ചോരച്ചാലുകളില്‍ ഇങ്ങനെയും ചില ചോദ്യങ്ങളുണ്ട്

വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപ്പൈങ്കിളി ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങുപോയ് ഇനി
അവരൊന്ന് ചേരില്ലേ?