ADVERTISEMENT

സദാചാരത്തിന്റെ എല്ലാ മതിലുകളും പൊളിച്ചു കൊണ്ട് കാലാതീതമായി തീരാറുണ്ട് ചിലപാട്ടുകള്‍. പ്രണയം രണ്ടു ശരീരങ്ങൾ തമ്മിലല്ല, രണ്ട് ഹൃദയങ്ങൾ തമ്മിലാണെന്നു ഓർമിപ്പിച്ചു തന്നെ. അത് വിവാഹപൂർവവും, വിവാഹേതരവുമാകാം. വിവാഹപൂർവം എന്നു പറയുമ്പോൾ അത് ഉദാത്തമാകുന്നു. എന്നാൽ വിവാഹേതരം എന്നു കേൾക്കുമ്പോൾ നെറ്റിചുളിക്കും ഇന്നും ശരാശരി മലയാളി. അതെത്ര തീവ്രമായാലും ഉദാത്തമല്ല. മറിച്ച് അവിഹിതം എന്നൊരു പേരിടും. മനുഷ്യമനസ്സിനെ എങ്ങനെയാണ് വിവാഹപൂർവം, വിവാഹേതരം എന്നൊക്കെ പറഞ്ഞ് തരംതിരിക്കുന്നത്. കുടുംബം, ബന്ധങ്ങൾ, ഭാര്യ, ഭർത്താവ്, കുട്ടികൾ ഇതൊക്കെ വരുമ്പോൾ മനസ്സിനൊരു താഴിട്ടു പൂട്ടും. എങ്കിൽ പോലും ആ താഴുതുറന്നു അവന്റെ ചിന്തകളും പ്രണയവും ചിലപ്പോഴെങ്കിലും പുറത്തുവരാറുണ്ട്. 

2001ൽ പുറത്തിറങ്ങിയ ‘മേഘമൽഹാർ’ എന്ന ചിത്രവും , അതിലെ ഗാനങ്ങളും പൊളിച്ചെഴുതിയത് മലയാളിയുടെ വിവാഹേതര പ്രണയത്തെ പറ്റിയുള്ള സങ്കൽപങ്ങളെ തന്നെയായിരുന്നു. അക്ഷരാർഥത്തിൽ അഭ്രപാളിയിൽ വിരിഞ്ഞ പ്രണയകാവ്യം. കമൽ എന്ന സംവിധായകന്റെ മനോഹരമായ ദൃശ്യവത്കരണവും, സംയുക്ത വർമയും ബിജു മേനോനും ഒതുക്കത്തിൽ കൈകാര്യം ചെയ്ത കഥാപാത്രങ്ങളും പേര് അന്വർഥമാക്കും വിധം ചിത്രത്തെ പ്രണയകാവ്യമാക്കി. അഭിഭാഷകനായ രാജീവനും അയാളുടെ കളിക്കൂട്ടുകാരിയായ നന്ദിത എന്ന പത്രപ്രവർത്തകയും, അവർ പോലും അറിയാതെ അവരിൽ വർഷങ്ങള്‍ക്കു ശേഷം തളിരിട്ട പ്രണയവും ഹൃദയം കൊണ്ടു സ്വീകരിച്ചു. വിവാഹേതര പ്രണയ ബന്ധങ്ങളെ എത്രകണ്ട് അവിഹിതമെന്നു വിശേഷിപ്പിച്ചാലും നമുക്കുള്ളിൽ  ഒരു രാജീവും, നന്ദിതയും ഒളിച്ചിരിപ്പുണ്ടെന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടു തന്നെയാണ് ഈ സിനിമ കാലാതീതമാകുന്നത്. രമേഷ് നാരായണന്റെ സംഗീതം. വരികളിലെ മനോഹാരിത ചോരാതെ പി. ജയചന്ദ്രന്റെയും ചിത്രയുടെയും ഭാവസാന്ദ്രമായ ആലാപനം. ഒഎൻവിയുടെ വരികളിൽ പ്രണയം ജന്മങ്ങൾക്കപ്പുറത്തേക്കു നീണ്ടു. കവിതയുടെ സുഗന്ധവും പേറി ആ ഗാനം ഇപ്പോഴും ഒഴുകിയെത്തുകയാണ്. 

‘പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

സൌന്ദര്യ തീർത്ഥക്കടവിൽ (2)

നഷ്ടസ്മൃതികളാം മാരിവില്ലിൻ

വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു’

ഒന്നു പിണങ്ങിയിണങ്ങും 

നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)

പൂം പുലർക്കണി പോലെയേതോ

പേരറിയാപ്പൂക്കൾ

നമ്മെ തിരിച്ചറിഞ്ഞെന്നോ

ചിരബന്ധുരമീ സ്നേഹബന്ധം

നമ്മെ തിരിച്ചറിഞ്ഞെന്നോ

ചിരബന്ധുരമീ സ്നേഹബന്ധം [പൊന്നുഷസ്സെന്നും]

തീരത്തടിയും ശംഖിൽ 

നിൻ പേരു കോറി വരച്ചു ഞാൻ (2)

ശംഖു കോർത്തൊരു മാൽ നിന്നെ

ഞാനണിയിക്കുമ്പോൾ

ജന്മങ്ങൾക്കപ്പുറത്തെങ്ങോ

ഒരു ചമ്പകം പൂക്കും സുഗന്ധം

ജന്മങ്ങൾക്കപ്പുറത്തെങ്ങോ

ഒരു ചമ്പകം പൂക്കും സുഗന്ധം [പൊന്നുഷസ്സെന്നും]

അന്ന് നീയും ഞാനും അവശേഷിപ്പിച്ച പ്രണയത്തിന്റെ, മനോഹരമായ ഓർമകളുടെ ആ പൊട്ടുകൾ തേടി ഈ തീരത്ത് വീണ്ടും നമ്മളെത്തുകയാണ്. കൗമാരത്തിലെ നിറങ്ങളുള്ള ചിന്തകളുമായി. അന്നത്തെ അതേ കൗമാരക്കാരായി. ആ വർണക്കൂട്ടുകൾ ഇപ്പോഴും അവിടെ കാണുമോ. അതോ മാഞ്ഞു പോയിരിക്കുമോ? എന്തെല്ലാം ആകാംക്ഷകളായിരുന്നിരിക്കണം. കൂടെ അന്നു ബാക്കിവച്ച പ്രണയവും. ജന്മങ്ങൾക്കപ്പുറത്തേക്കു  സ്വപ്നങ്ങൾ ചിറകടിച്ചു പറക്കുമ്പോൾ, ആ മനസ്സുകൾ പരസ്പരം അലിയുന്നു. എത്രമനോഹരമാണ് ആ ബന്ധം. ബന്ധനങ്ങൾക്കിടയിൽ നിന്നും നമ്മൾ കണ്ടെത്തുന്ന നമ്മുടേതായ ഇടം. അവിടെയും സ്വപ്നങ്ങളുണ്ട്. സ്വതന്ത്രമായ ചിന്തകളും സ്വപ്നങ്ങളും ആർക്കാണ് ഇല്ലാത്തത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com