ADVERTISEMENT

കേട്ടുകേട്ടു മനസ്സിൽ പതിഞ്ഞ പാട്ടാണ് കാലാപാനിയിലെ ‘കൊട്ടും കുഴൽവിളി താളം’. മലയാളിയുടെ മനസ്സിൽ എക്കാലത്തും ഇടംനേടിയ ഗാനം. എന്നാൽ, കാലാപാനിയുടെ തിയറ്റർ പതിപ്പിൽനിന്ന് ഈ ഗാനം ഒഴിവാക്കിയിരുന്നു. സമയപരിമിതി മൂലമായിരുന്നു അത്. തികച്ചും വ്യത്യസ്തമായ രീതിയിൽ എത്തിയ പ്രണയഗാനത്തിന്റെ ദൃശ്യങ്ങളും അതിമനോഹരമായിരുന്നു. ഗാനം അക്ഷരാർഥത്തിൽ ദൃശ്യവിസ്മയം തന്നെയായിരുന്നു. ഇത്രയും മനോഹരമായ പാട്ട് ഒഴിവാക്കിയതില്‍ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഗാനത്തിന്റെ റീമാസ്റ്റർ ചെയ്ത പതിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

 

കാലങ്ങൾക്കിപ്പുറം ആ ദൃശ്യങ്ങൾ പുതുമയോടെ എത്തുകയാണ്. ഇളയരാജയുടെ സംഗീതവും എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും മനോഹര ആലാപനവും ഗാനത്തെ കാലാതീതമാക്കി മാറ്റി. ഗിരീഷ് പുത്തഞ്ചേരിയുടേതാണു വരികൾ. ഓഡിയോ കാസറ്റിലും ചിത്രത്തിന്റെ തമിഴ് പതിപ്പിലും മാത്രം ഒതുങ്ങിയിരുന്നു അന്ന് ഈ ഗാനം. ഇപ്പോൾ മലയാളം പതിപ്പിലെ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിനു വൻവരവേൽപാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

 

മോഹൻലാലിനെ നായകനാക്കി 1996ൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ടി. ദാമോദരനായിരുന്നു. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. തബുവാണ് ചിത്രത്തിലെ നായിക. വൻതാരനിര അണിനിരന്ന ചിത്രം വിവിധഭാഷകളിലേക്ക് മോഴിമാറ്റം ചെയ്യപ്പെടുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

 

ഗാനം: കൊട്ടും കുഴൽവിളി

ചിത്രം: കാലാപാനി

പാടിയത്: എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര

സംഗീതം: ഇളയരാജ

വരികൾ: ഗിരീഷ് പുത്തഞ്ചേരി

 

 

കൊട്ടുംകുഴൽ വിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി

തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി (2)

കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി

അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ

വരവേൽക്കാം ഞാൻ

പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം

പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം

(കൊട്ടും കുഴൽ..)

നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ

അഞ്ജലിയുടെ പൊൻ മലരിതളാർദ്രമായ് ഓമലേ (2)

ചന്ദനത്തിൽ നനയും തേൻ ചുണ്ടിലെ ഗാനമായ്

മഞ്ഞുമണി പോൽ തിളങ്ങും കണ്ണിലെ നാളമായ്

എന്നും എന്റെയാത്മാവിലെ രാഗാഞ്ജലിയായ്

ശുഭദേ വരദേ പ്രിയതേ സഖീ

നാനനാനാ നാ നാനനനാനാ..

(കൊട്ടും കുഴൽ....)

 

സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ്

നിൻ ചിരിയുടെമഞ്ജിമയിനി ഓർമ്മയായ് ഓർമ്മയായ് (2)

അഞ്ജനത്തിൽ കുതിരുമീ വാനിലെ താരമായ്

ഇന്നുമെന്റെ ശൂന്യതയിൽ പുണ്യമായ് പൂക്കുമോ

കാളിന്ദി നിന്റെ കാല്‍പ്പാടുകൾ ഞാൻ തേടി വരാം

ശ്രുതിയായ് സ്മൃതിയായ് സുഖമായ് സ്വയം

(കൊട്ടും കുഴൽ....)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com