ADVERTISEMENT

പാട്ടുകൾ വരികളിലൂടെയും ഈണങ്ങളിലൂടെയും പലതിനെയും അടയാളപ്പെടുത്തും. പ്രണയത്തെ, സന്തോഷങ്ങളെ, വിരഹത്തെ, സങ്കടങ്ങളെ, വാത്സല്യത്തെ, കുസൃതികളെ ഒക്കെ അടയാളപ്പെടുത്തി കേൾക്കുന്നവരെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ഒരുപാട് പാട്ടുകളുണ്ട് മലയാളത്തിൽ. ചില പ്രദേശങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന പാട്ടുകളുമേറെ.

 

‘പൂമാലക്കാവിൽ തിറയാടും നേരം

പഴനിമലക്കോവിലിൽ മയിലാടും നേരം

ദീപങ്ങൾ തെളിയുമ്പോൾ എനുള്ളം പോലും

മോഹത്തിൽ തുള്ളിപ്പോയി’, എന്ന് മലയാളത്തിലെ ഒരു നിത്യഹരിത ഗാനം ഒരു പെൺകുട്ടിയുടെ നിഷ്കളങ്കമായ പ്രണയത്തെയും പഴനിയിലെ ഗ്രാമ കാഴ്ചകളെയും അതിമനോഹരമായി വരച്ചിടുന്നു.

 

സത്യൻ അന്തിക്കാടിന്റെ മഴവിൽക്കാവടി അതിലെ ഹാസ്യം കൊണ്ട്, പ്രണയം കൊണ്ട് ഒക്കെ എന്നും ഒരു ക്ലാസ്സിക്‌ ആയി നിലനിൽക്കുന്നു. ചിത്രത്തിലെ ഉർവശി അവതരിപ്പിക്കുന്ന ആനന്ദവല്ലിയുടെ പ്രണയവും പ്രണയ നഷ്ടവും കാണുന്നവരുടെ മനസ്സിൽ വേദനയായി നിൽക്കുന്നു. ആ പ്രണയത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘തങ്കതോണീ തെൻമലയോരം കണ്ടേ’

 

ഒരേ സമയം പ്രണയത്തിലെ കാത്തിരിപ്പും മനോഹരമായ പഴനി ഗ്രാമവുമെല്ലാം ആ പാട്ടിലൂടെ കാണികളിലേക്ക് എത്തുന്നു. കൈതപ്രത്തിന്റെ ക്ലാസ്സിക്‌ വരികളും ജോൺസന്റെ പകരം വയ്ക്കാനാവാത്ത സംഗീതവും ചിത്രയുടെ ഉള്ളം തൊടുന്ന ആലാപനവും പാട്ടിനെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാക്കുന്നു. ഒപ്പം ഉർവശിയുടെ അഭിനയവും ഗാന‌ചിത്രീകരണ രീതിയും പാട്ടിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.

 

‘തങ്കത്തോണി തെൻമലയോരം കണ്ടേ

പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ

കരകാട്ടം കാണാനെൻ അത്താനുണ്ടേ"- എന്ന് അങ്ങേയറ്റം ലളിതമായി, പ്രണയത്തോടെ ആ പാട്ട് തുടങ്ങുമ്പോൾ വരികളും ഈണവും എല്ലാം നേരിട്ട് കാണികളുടെ മനസ്സിലെത്തും. നിഷ്കളങ്കതയുടെ ഭംഗിയുള്ള കാവ്യാത്മകമായ ആവിഷ്ക്കാരം ഓരോ വരിയിലും ഫ്രെയിമിലും നിറഞ്ഞു നിൽക്കും.

 

ഓരോ വരിയും ഭംഗിയുള്ള ഓരോ ഫ്രെയിം ആയി പ്രേക്ഷകരിലേക്ക് എത്തുന്ന മാജിക്‌ ഉള്ള പാട്ടാണ് തങ്കത്തോണി... പഴനിമല ചെരുവിൽ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ, അവൾ പ്രണയത്തിൽ കണ്ട കാഴ്ചകളെ നമ്മളിലേക്ക് ആ പാട്ട് എത്തിക്കുന്നു, പിന്നീടൊരിക്കലും  തിരിച്ചു പോകാത്തവിധം...

 

 

ചിത്രം: മഴവിൽക്കാവടി

 

സംഗീതം: ജോൺസൺ

 

രചന: കൈതപ്രം

 

ആലാപനം: കെ എസ് ചിത്ര

 

 

തങ്കത്തോണി തെൻമലയോരം കണ്ടേ

പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ

കരകാട്ടം കാണാനെൻ അത്താനുണ്ടേ (തങ്കത്തോണി...)

 

തിന കൊയ്യാപ്പാടത്തു കതിരാടും നേരം

ഏലേലം പുഴയോരം മാനോടും നേരം (2)

നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം

മൂളിപ്പോയ് കാറ്റും ഞാനും ഓ....... (തങ്കത്തോണി...)

 

പൂമാലക്കാവിൽ തിറയാടും നേരം

പഴനിമലക്കോവിലിൽ മയിലാടും നേരം (2)

ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും

മേളത്തിൽ തുള്ളിപ്പോയീ  ഓ..... (തങ്കത്തോണി...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com