‘വേനൽ കൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടു’ ഏറ്റവും ആർദ്രമായി രണ്ട് പേർ തമ്മിലുള്ള ബന്ധത്തെ ആവിഷ്‌കരിച്ച വരികളിലൊന്നാണിത്.
‘കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ’
ആദ്യം കേൾക്കുമ്പോൾ മുതൽ തീർത്തും വ്യത്യസ്തമായ വരികൾ കൊണ്ടും അധികം കേൾക്കാത്ത ഈണം കൊണ്ടും മനസ്സിനെ നേരിട്ടു വന്നു തൊടുന്ന പാട്ടുകളിലൊന്ന്. പ്രണയത്തിന്റെ, കരുതലിന്റെയൊക്കെ വല്ലാത്ത ഒരു തലം കേൾക്കുന്നവരെ അനുഭവിപ്പിക്കുന്ന പാട്ടാണ് കനക മുന്തിരികൾ.
‘പുനരധിവാസം’ വികെ.പ്രകാശിന്റെ ആദ്യ സിനിമയായിരുന്നു. കുറച്ച് ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സിനിമ നിരവധി സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പക്ഷേ ഈ പാട്ട് സിനിമയേക്കാൾ ഏറെ തരംഗമായി. ഇന്നും ഏറ്റവുമധികം കവറുകൾ പുറത്തിറങ്ങുന്ന മലയാള സിനിമാ ഗാനങ്ങളിൽ ഒന്നാണ് കനക മുന്തിരികൾ.
ആഴമുള്ള ആലാപനവും ഉള്ളു തൊടുന്ന വരികളും തീർത്തും വ്യത്യസ്തവും ഭംഗിയുള്ളതുമായ സംഗീതവുമാണ് ഈ പാട്ടിനെ കാലത്തിവർത്തിയാക്കി നിലനിർത്തിയത്. ഗിരീഷ് പുത്തഞ്ചേരിക്ക് മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത പാട്ടു കൂടിയാണിത്. ജി.വേണുഗോപാൽ പാട്ടിനു പിന്നിലെ പുരുഷ ശബ്ദവും ദേവി സ്ത്രീശബ്ദവുമായി. ഈ രണ്ടു പതിപ്പുകളും ഒരുപോലെ ഹിറ്റുകളാണ്. ശിവമണിയും ലൂയിസ് ബാങ്ക്‌സും ചേർന്നൊരുക്കിയ സംഗീതവും ഒരുപാട് പേർക്ക് പ്രിയപ്പെട്ടതാണ്.
എല്ലാം കൊണ്ടും ഭംഗിയുള്ള, വ്യത്യസ്തമായ അനുഭവം തന്നെയാണ് ഈ പാട്ട്. കവിത പോലൊരു പാട്ട് എന്ന് വേണമെങ്കിൽ പറയാം.
ഗായകൻ: ജി വേണുഗോപാൽ / എ.കെ ദേവി
സംഗീതം: ശിവമണി, ലൂയിസ് ബാങ്ക്സ്
രചന: ഗിരീഷ് പുത്തഞ്ചേരി
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ..
സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ.
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു
പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു