ADVERTISEMENT

ഗാനമേളകളിൽ, ഉത്സവാഘോഷങ്ങളിൽ, വിനോദയാത്രകളിൽ ഒക്കെ തലമുറകളെ നൃത്തം ചെയ്യിപ്പിച്ചു സന്തോഷിപ്പിച്ച ഒരു പാട്ട്... ആ പാട്ടിനെ ചുറ്റിപ്പറ്റി ഓർമകളില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. 

 

‘രാമായണ കാറ്റേ, എൻ നീലാംബരി കാറ്റേ...’ എന്നു കേൾക്കുമ്പോൾ ഒന്ന് നൃത്തം ചെയ്യാനോ താളം പിടിക്കാനോ തോന്നാത്തവർ ആരുണ്ട്? വരികളിലൂടെ, ഈണത്തിലൂടെ നൃത്ത രംഗങ്ങളിലൂടെ, വർണങ്ങളിലൂടെ ആ പാട്ട് നൽകുന്ന ഊർജം അത്ര വലുതാണ്.

 

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ അഭിമന്യുവിലെ പാട്ടാണിത്. ചിത്രത്തിലെ മോഹൻലാലിന്റെ ഹരിഭായ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച വേഷങ്ങളിലൊന്നായി കരുതപ്പെടുന്നു. പാട്ടിലെ മുംബൈ നഗരവും മോഹൻലാലിന്റെയും സഹ നർത്തകരുടെയും നൃത്ത ചുവടുകളും അതു നൽകുന്ന ഊർജവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

 

രവീന്ദ്രൻ, കൈതപ്രം, ചിത്ര, എം.ജി.ശ്രീകുമാർ... ഈ പാട്ടിനു പിന്നിൽ അണിനിരന്നവർ വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത പ്രതിഭകളാണ്. വരികളിലൂടെയും ഈണത്തിലൂടെയും ആലാപനത്തിലൂടെയും അവർ കേൾക്കുന്നവർക്കു നൽകുന്ന മാജിക്‌ വർണനാതീതം! ഒരുപക്ഷേ മലയാളികളുടെ ആനന്ദങ്ങളിൽ ഏറ്റവുമധികം തവണ മുഴങ്ങികേട്ട, ഏറ്റവുമധികം റീമിക്സുകളും കവറുകളും വന്ന പാട്ട് ‘രാമായണകാറ്റേ’ ആയിരിക്കും. നമ്മുടെ നാട്ടിലെ കൂട്ടായ്മകളിൽ സംഗീതം മുഴങ്ങുന്നിടത്തോളം കാലം രാമായണകാറ്റേ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിലനിൽക്കും.

 

 

ചിത്രം: അഭിമന്യു

 

സംഗീതം: രവീന്ദ്രൻ

 

രചന: കൈതപ്രം

 

ഗായകർ: എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര&കോറസ്

 

 

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍

കുങ്കുമം പെയ്യൂമീ വേളയില്‍

രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

 

രാഗം പുതു രാഗം ഈ മണ്ണിൻ മാറില്‍ നിറയാന്‍

വര്‍ണം പുതുവര്‍ണം

ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍

രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍

വര്‍ണം പുതു വര്‍ണം

ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍

 

പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും

ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും

സിന്ധുവും ഗംഗയും പാടുമ്പോള്‍

കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍

സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

 

മരതക വര്‍ണ്ണം പാകി

ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ (2)

 

ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു

താളം താളത്തില്‍ കോരിത്തരിച്ചു

പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ

പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ

സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ

രാമായണ കാറ്റേ എന്‍ നീലാംബരികാറ്റേ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com